ADVERTISEMENT

മൂന്നു മാസം മുന്‍പാണ് തൃശൂർ തണ്ടിലം പള്ളിയിൽ ഫാ. ഡേവിസ് ചിറമ്മേൽ ചുമതലയേറ്റത്. വൃക്കദാനത്തിലൂടെ നാടിനാകെ പ്രചോദനമായ സാക്ഷാൽ ചിറമ്മേലച്ചൻ തന്നെ! ഇരുന്നൂറിൽ താഴെ മാത്രം കുടുംബങ്ങളുള്ള, കൃഷിക്കാർ ഏറെയുള്ള ചെറിയ ഇടവക. ജൈവകൃഷിയിലൂടെ കള്ളമില്ലാത്ത കൃഷിക്കാരായി മാറാനായിരുന്നു പുതിയ വികാരിയുടെ ആദ്യ ആഹ്വാനം. അപരനു ദോഷമുണ്ടാക്കുന്ന പ്രവൃത്തിയെന്ന നിലയിൽ കൃഷിയില്‍ രാസവിഷങ്ങളുടെ അമിതപ്രയോഗം കളളത്തരമാണെന്നാണ് ഫാദറിന്റെ കാഴ്ചപ്പാട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ഒരു സവിശേഷ ഓഫറും നൽകി– പച്ചക്കറിക്കൃഷിക്ക്  ആവശ്യമായ തൈകളും വിത്തും വളവും ജൈവ കീടനാശിനികളുമൊക്കെ എല്ലാവർക്കും സൗജന്യം. കൃഷിഭൂമി ഇടവകാംഗങ്ങളിൽനിന്നു സൗജന്യമായി കണ്ടെത്താനാകും. പകരം ഓരോ യൂണിറ്റുകാരും പരമാവധി ജൈവ പച്ചക്കറി ഉൽപാദിപ്പിക്കണം. 

സ്വന്തം വിയർപ്പല്ലാതെ അഞ്ചു പൈസപോലും മുടക്കില്ലെങ്കില്‍ എന്തിനു മുഖം തിരിക്കണം. ഇടവകയുടെ പല ഭാഗങ്ങളിലായി 7 ജൈവ കൃഷിയിടങ്ങൾ ഉയർന്നു. അംഗങ്ങൾ സൗജന്യമായി വിട്ടുനൽകിയ ഇടങ്ങളിലാണ് 7 യൂണിറ്റുകളും കൂട്ടൂകൂടി കൃഷി ചെയ്യുന്നത്. 40 സെന്റ് മുതൽ 70 സെന്റ് വരെയുള്ള ഈ കൃഷിയിടങ്ങളിൽ പാടവും കരഭൂമിയും പോളിഹൗസുമൊക്കെയുണ്ട്. തൈകളും വിത്തും വളങ്ങളും ജൈവ കീടനാശിനികളുമൊക്കെ പുതിയ വികാരിയച്ചൻ കൃത്യമായി എത്തിച്ചു. രാസകീടനാശിനി പ്രയോഗിക്കാതെ ചാണകം, വെർമി കംപോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, ഹോമിയോ മരുന്ന് എന്നിവ ഉപയോഗിച്ചാണ് കൃഷി.

ഏകദേശം ഒരു ലക്ഷം രൂപയുടെ കാർഷികോപാധികളാണ് ഇതിനകം ഇവിടെ സൗജന്യമായി നൽകിയത്. എല്ലാ കൃഷിയിടങ്ങളിലും ചെറി യ തോതിൽ വിളവെടുപ്പ് ആരംഭിച്ചു. ഉൽപാദനം വർധിക്കുന്ന മുറയ്ക്ക് പള്ളിയോടു ചേർന്നുതന്നെ വിപണനസൗകര്യം ഒരുക്കുമെന്ന് ഫാ. ചിറമ്മേല്‍ അറിയിച്ചു. വിഷമില്ലാത്ത പച്ചക്കറിക്ക് ആവശ്യക്കാർ തൃശൂരില്‍നിന്നും തൃപ്രയാറില്‍നിന്നുമൊക്കെ വരുമെന്ന് അച്ചനുറപ്പ്. കൃഷിക്കു പ്രേരിപ്പിക്കുക മാത്രമല്ല, കൃഷിയിടം തോറും പതിവായി ഓടിയെത്താനും അച്ചനു സന്തോഷം. ഓരോ യൂണിറ്റിന്റെയും കൃഷിയുടെ ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കാനും അച്ചന്‍ ശ്രദ്ധിക്കുന്നു.   

chirammel-2
ഫാ. ഡോവിസ് ചിറമ്മേൽ ഇടവകാംഗങ്ങൾക്കൊപ്പം കൃഷിയിടത്തിൽ

സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിനായി ആരംഭിച്ച ഈ കൂട്ടുകൃഷി ഇടവകയ്ക്കും നാടിനും പുതിയൊരു അനുഭവമായി മാറിക്കഴിഞ്ഞു. അയൽവാസികള്‍ക്ക് ഒത്തുകൂടാനും അടുത്തറിയാനും സംസാരിക്കാനുമുള്ള അവസരം കൂടിയാണ് സായാഹ്നങ്ങളിലെ ഈ കൃഷിക്കൂട്ടായ്മകൾ. പരസ്പരം സഹകരിച്ച് അവർ കൃഷിപ്പണികൾ ചെയ്യുന്നു. വിളപരിപാലനത്തിനായി വൈകുന്നേരം നാലിനു ശേഷം എത്തുന്നവർ പലപ്പോഴും പിരിയുന്നത് രാത്രി ഏഴോടെയാണ്. ആർക്കെങ്കിലും വരാൻ അസൗകര്യമുണ്ടായാല്‍ അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ പണി മറ്റുള്ളവര്‍ ചേര്‍ന്നു ചെയ്യും. മുതിർന്ന വര്‍ക്കൊപ്പമെത്തുന്ന കുട്ടികളും കൃഷിപ്പണികളില്‍ പങ്കുചേരുന്നതു പുതുതലമുറയെ കൃഷിയോട് ഇഷ്ട മുള്ളവരാക്കുമെന്ന പ്രതീക്ഷയും ഫാ. ഡേവിസ് ചിറമ്മേല്‍ പങ്കുവയ്ക്കുന്നു.  

ഫോണ്‍: 9995756342

English Summary:

Sustainable Agriculture Takes Root in Fr. Davis Chirammel's Parish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com