ADVERTISEMENT

ക്ഷീരകർഷകന്റെ ഗോശാല എപ്പോഴും പുതിയ അറിവുകൾ നൽകുന്ന പാഠശാലയായിരിക്കും. അനുഭവങ്ങളാണ് പുതിയ അറിവുകൾ നേടാനും അവയെ തരണം ചെയ്യാനും കർഷകനെ പ്രാപ്തനാക്കുന്നത്. അത്തരത്തിൽ ഒരു കടിഞ്ഞൂൽ പശുവിന്റെ പ്രസവവും അതിനോട് അനുബന്ധിച്ചുണ്ടായ ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുകയാണ് തൃശൂർ ഇരിഞ്ഞാലക്കുട പുല്ലൂർ സ്വദേശിയും യുവ കർഷകനുമായ ഓസ്റ്റിൻ ബാബു അക്കരക്കാരൻ. പുതുതായി വാങ്ങിയ പശു അപ്രതീക്ഷിതമായി പ്രസവിക്കുകയും പശുക്കിടാവ് അമ്മപ്പശുവിന്റെ ഇടുപ്പിൽ കുരുങ്ങുകയും ചെയ്തതായിരുന്നു പ്രതിസന്ധിയുടെ തുടക്കം. കുട്ടിയെ പുറത്തെടുത്തെങ്കിലും അമ്മപ്പശു എഴുന്നേറ്റില്ല. ഇറച്ചിക്കച്ചവടക്കാർ വന്ന് പശുവിനെ ഒഴിവാക്കിത്തരാമന്ന് പറഞ്ഞപ്പോൾ ആ പശു തന്നെ നോക്കിയ നോട്ടം മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും ഓസ്റ്റിൻ മനോരമ ഓൺലൈൻ കർഷകശ്രീക്ക് എഴുതിയ കുറിപ്പിൽ പറയുന്നു. ഓസ്റ്റിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ....

പശുവളർത്തൽ ഒരു തൊഴിലായി സ്വീകരിച്ചിട്ട് നാലു വർഷം പിന്നിട്ടതേയുള്ളൂ. ഇപ്പോഴും ഓരോ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ കൊണ്ടുവന്ന ഒരു കടിഞ്ഞൂൽ പശുവിന് സംഭവിച്ച ദുരന്തമാണ് ഈ കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം അതായത് ജൂലൈ 21നായിരുന്നു കടിഞ്ഞൂൽ പശുവിനെ ഫാമിലേക്ക് എത്തിച്ചത്. കാഴ്ചയിൽ നല്ല ആരോഗ്യമുള്ള  പശു. തൊഴുത്തിൽ കയറ്റി കെട്ടി കച്ചിയൊക്കെ കഴിച്ച് ഉഷാർ ആയി നിൽക്കുന്നത് കണ്ടാണ് ഞാൻ വീട്ടിലേക്കു പോയത്. പശുവിനെ തന്ന ഉടമ പറഞ്ഞതനുസരിച്ച് പ്രസവത്തിന് ഇനി രണ്ടാഴ്ച കൂടി സമയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രസവത്തിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടില്ല. എന്നാൽ, പുലർച്ചെ മൂന്നിന് ഫാമിലെ സഹായി എന്നെ വിളിച്ചു. കുട്ടിയുടെ തലയും കയ്യും മാത്രം പുറത്തു വന്നിരിക്കുന്നു. പശു വല്ലാതെ അസ്വസ്ഥതയും വേദനയും കാണിക്കുന്നുവെന്നു പറഞ്ഞു. ഞാൻ എത്തിയപ്പോൾ പശു ആകെ ക്ഷീണിച്ച അവസ്ഥയായിരുന്നു. എണീക്കുന്നില്ലായിരുന്നു. തല തിരിച്ചും മറിച്ചും വല്ലാത്ത വേദന പ്രകടിപ്പിച്ചു. കുട്ടിയുടെ കണ്ണു വരെയുള്ള തലഭാഗവും രണ്ടു കൈകളും പുറത്തേക്കു വന്നിരുന്നു. നോക്കിയപ്പോൾ വരണ്ട അവസ്ഥയിലായിരുന്നു കുട്ടി. മാത്രമല്ല ജീവനുണ്ടായിരുന്നില്ല. തണ്ണിക്കുടം പൊട്ടിയിട്ട് നേരം കുറേയായെന്നും മനസിലായി.

എന്റെ അറിവ് വച്ച് കുട്ടിയെ ഞാൻ പുറത്തേക്കു വലിച്ചെടുക്കാൻ നോക്കി. പശുവിന്റെ യോനീദളം (vulva) വരണ്ട അവസ്ഥയിലായിരുന്നു. വെളിച്ചെണ്ണ ഒഴിച്ച് പതുകെ വലിച്ചു. കുട്ടിയുടെ മുതുകുവരെ പുറത്തേക്കു വന്നു. പിന്നീട് എത്ര വലിച്ചിട്ടും വന്നില്ല. ഞാൻ വേഗംതന്നെ രാത്രികാല എമർജൻസി സർവീസിലുള്ള ഡോക്ടറെ വിളിച്ചു. അര മണിക്കൂറിനുള്ളിൽ ഡോക്ടർ വന്നു. പിന്നെയും വെളിച്ചെണ്ണ  ഒഴിച്ച് കൈ ഇട്ടുകൊണ്ട് വളരെ പണിപ്പെട്ട് കുട്ടിയെ പുറത്തെടുത്തു. പശു കിടക്കുന്നതുകൊണ്ട് പുറത്തേക്കറിക്കാൻ സാധിച്ചില്ല. തൊഴുത്തിലെ പരിമിതമായ സ്ഥലത്തുനിന്ന് അര മണിക്കൂറോളം പണിപ്പെട്ടായിരുന്നു കുട്ടിയെ പുറത്തെടുത്തത്. സമയം അപ്പോൾ 6 മണി ആയിരുന്നു.

കുട്ടിയെ പശുവിന്റെ മുൻപിൽ വച്ചുകൊടുത്തും തീറ്റ കൊടുത്തും പുല്ലുകൊടുത്തും വെള്ളം തളിച്ചുമെല്ലാം പശുവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചിട്ടും പശു എഴുന്നേറ്റില്ല. ആവശ്യമുള്ള മരുന്നുകളും ഫ്ലൂയിഡുകളുമെല്ലാം ഡോക്ടർ നൽകി. എന്നിട്ടും രാവിലെ 10 ആയിട്ടും പശു എഴുന്നേറ്റില്ല. 11 മണിക്ക് വെറ്ററിനറി സർജൻ വന്നു നോക്കിയിട്ട് പശുവിന്റെ ഇടുപ്പും & കുട്ടിയുടെ ഇടുപ്പും ലോക്ക് ആയി അതിലൂടെ പോകുന്ന obturator nerveന് ക്ഷതം സംഭവിച്ചതാണ് പശുവിനു എഴുന്നേൽക്കാൻ പറ്റാതായതെന്നു പറഞ്ഞു.  ഡോക്ടർ ആവശ്യമായ മരുന്നുകൾ ചെയ്തു. ഞാൻ ശരിക്കും വിഷമിച്ചു പോയ നിമിഷങ്ങളായിരുന്നു അത്. 4 വർഷത്തിൽ ആദ്യ അനുഭവം! പിറ്റേ ദിവസവും മരുന്നുകൾ ആവർത്തിച്ചു, പശു എഴുന്നേറ്റില്ല. തൊഴുത്തിൽത്തന്നെ കിടത്തുന്നത് ശരിയല്ല. മണ്ണിൽ ഇറക്കുന്നത് നല്ലതാണെന്നു തോന്നി. അതുകൊണ്ടുതന്നെ സഹായത്തിന് ആളെ കൂട്ടി ഞങ്ങൾ 8 പേർ ചേർന്ന് പശുവിനെ എടുത്ത് പുറത്തെത്തിച്ചു. 

ചണച്ചാക്ക് അടിയിലൂടെ ഇട്ട് വളരെ പ്രയാസപ്പെട്ടായിരുന്നു ഞങ്ങൾ പശുവിനെ പുറത്തെത്തിച്ചത്. ആ ശ്രമത്തിനിടയിലും പശു വലിയ വെപ്രാളമോ എഴുന്നേൽക്കാനുള്ള ശ്രമമോ നടത്താത്തത് എന്ന വളരെ നിരാശനാക്കി. ഇനി പ്രതീക്ഷയ്ക്കു വകയില്ല എന്ന തോന്നലും മനസിലേക്കു വന്നു. എല്ലാവരുടെയും അഭിപ്രായവും അതുതന്നെയായിരുന്നു. അങ്ങനെ ഞാൻ മനവസില്ല മനസോടെ കച്ചവടക്കാരെ വിളിച്ചു. അവർ വന്നു നോക്കി. പശുവിനെ ഒഴിവാക്കി തരാമെന്നു പറഞ്ഞു. പശുവിന്റെ അടുത്തുനിന്നായിരുന്നു സംസാരം. ആ സമയം പശു എന്നേ വല്ലാതെ ദയനീയ അവസ്ഥയിൽ നോക്കി. ആ നോട്ടം ഞാൻ ഒരിക്കലും മറക്കില്ല. എന്റെ മനസിനെ വല്ലാതെ ഉലച്ച നോട്ടമായിരുന്നു അത്. അതോടെ പശുവിനെ ഒഴിവാക്കില്ല, കൊടുക്കില്ല എന്നുറപ്പിച്ചു. പരമാവധി ശ്രമിക്കുക, ചികിത്സിക്കുക. എന്നിട്ടും ജീവൻ രക്ഷിക്കാനായില്ലെങ്കിൽ സ്വന്തം പറമ്പിത്തന്നെ മറവു ചെയ്യാം എന്നു തീരുമാനിച്ചു. പപ്പയും അമ്മയും ഭാര്യയും എന്റെ ഈ തീരുമാനത്തിൽ ഒപ്പം നിന്നു ധൈര്യം പകർന്നു. 

പൂർണമായും ലിഫ്റ്റിൽ കിടക്കുന്ന പശു
പൂർണമായും ലിഫ്റ്റിൽ കിടക്കുന്ന പശു

എഴുന്നേൽപ്പിച്ചു നിർത്തിയെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നു തോന്നി. അങ്ങനെ കൗ ലിഫ്റ്റ് കൊണ്ട് വന്നു പശുവിനെ അതിൽ നിറുത്തി. കാലുകൾ മുറിവെണ്ണ, ആവണക്കെണ്ണ എന്നിവ തേച്ച് ദിവസത്തിൽ 4 പ്രാവശ്യം വച്ച് മണലും, തവിടും വച്ച് കിഴി പിടിച്ചു. രണ്ടാം ദിവസം പ്രതീക്ഷ നൽകി പശു കാൽ നിലത്തു കുത്തി 10 മിനിറ്റ് നിന്നു.

cow-austin-3
പിൻ കാലുകൾക്കു ബലം കൊടുത്തു നിൽക്കുന്നു

തുടർന്നുള്ള ഓരോ ദിവസവും ആരോഗ്യം മെച്ചപ്പെട്ടു വന്നു. ഒടുവിൽ ആറാം ദിവസം പശു തനിയെ നിന്നു. അടുത്ത മൂന്നു ദിവസം കൂടി കഴിഞ്ഞപ്പോൾ കൗ ലിഫ്റ്റ് ഒഴിവാക്കി.

cow-austin-4
പൂർണമായും ലിഫ്റ്റ് മാറ്റിയതിനു ശേഷം

ഓഗസ്റ്റ് 13 ആയപ്പോഴേക്ക് പശു പൂർണ ആരോഗ്യവതിയായി. ഇപ്പോൾ രണ്ടു നേരവും കൂടി 11 ലീറ്റർ പാൽ തരുന്നുണ്ട്. ഇനിയും പാൽ കൂടും എന്നു പ്രതീക്ഷ ഉണ്ട്. ഇത്രയും വലിയ ദുരിതത്തിൽനിന്നും അവൾ കര കയറി വന്നില്ലേ... അടുത്ത പ്രസവത്തിൽ ഇതിലും പാൽ ലഭിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പരിശ്രമിക്കാതെ ഒന്നും നേടാൻ കഴിയില്ലെന്ന് അതോടെ മനസിലായി. 

കൃഷി ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം നിങ്ങൾക്കുമുണ്ടോ? മനോരമ ഓൺലൈൻ കർഷകശ്രീയിലേക്ക് അയയ്ക്കൂ... വാട്സാപ് നമ്പർ: 8714617871

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com