ADVERTISEMENT

പതിവു പോലെ ആശുപത്രിയുടെ മുൻപിൽ കാർ നിർത്തി അകത്തേക്കു പ്രവേശിക്കാൻ തുടങ്ങുമ്പോഴാണു പഞ്ചായത്ത് പ്രസിഡന്റിന്റെ കോൾ. ‘‘ഡോക്ടറെ ആളുകൾ തുരു തുരാ വിളിക്കുന്നു. ഈ ആഫ്രിക്കൻ പന്നിപ്പനി ഇത്ര പ്രശ്നം ആണോ? പഞ്ചായത്ത് ഒരു യോഗം നടത്തുന്നുണ്ട്. ഡോക്ടർ ഇവിടെ വന്ന് ഒന്ന് സംസാരിക്കാമോ” ഇതായിരുന്നു പ്രസിഡന്റിന്റെ ആവശ്യം. ഉടൻ തന്നെ വരാമെന്നു ഞാൻ പറയുകയും ചെയ്തു. 

കഴിഞ്ഞ ആഴ്ച എന്റെ വെറ്ററിനറി ഡിസ്പെൻസറി സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം പഞ്ചായത്തിൽ ഒരു വൈദിക ആശ്രമത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുകയും അതു പത്രങ്ങളിൽ വലിയ വാർത്ത ആകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നാട്ടിലെങ്ങും തെറ്റിദ്ധാരണ പടർന്നു, ഇതു മനുഷ്യനു പകരുന്ന അസുഖമാണെന്ന്. കൂനിന്മേൽ കുരു എന്ന പോലെ ആശ്രമത്തിലെ ഒരു വൈദികൻ പനി ബാധിച്ച് ആശുപത്രിയിൽ ആകുകയും ചെയ്തതോടെ ജനങ്ങൾ ഉറപ്പിച്ചു ഇതു പ്രശ്നം തന്നെയെന്ന്. അതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് ഓഫീസിൽ യോഗം വിളിച്ചുചേർത്തതും പ്രസിഡന്റ് എന്നെ വിളിച്ചതും.

പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ പ്രസിഡന്റ്, മറ്റു ജനപ്രതിനിധികൾ, ഹെൽത്ത് ഡിപ്പാർട്മെന്റിലെ കുറച്ചു പ്രതിനിധികൾ, സെക്രട്ടറി, പ്രദേശവാസികൾ എല്ലാവരും അക്ഷമയോടെ കാത്തിരിക്കുന്നു. എല്ലാവരും നൂറു നൂറു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അവയിൽ പ്രധാനപ്പെട്ട ചിലതും അതിനുള്ള മറുപടിയും ചുവടെ ചേർക്കുന്നു.

നമ്മുടെ കലക്ടർ ഒരു നടപടിക്രമം തന്നതിൽ ഇതു മനുഷ്യർക്ക് പകരുന്ന രോഗമല്ല എന്നു വ്യക്തമായി എഴുതിയിട്ടുണ്ട്. അപ്പോൾ എന്താണു മനുഷ്യനെ ബാധിക്കുന്ന പന്നിപ്പനി? – പഞ്ചായത്ത് സെക്രട്ടറിയുടേതാണ് ചോദ്യം.

മനുഷ്യർക്ക് ബാധിക്കുന്നത് ഇൻഫ്ലുവൻസ വൈറസ് ഉണ്ടാക്കുന്ന സ്വൈൻ ഫ്ലൂ ആണ്. എന്നാൽ, അതല്ല ഇവിടെ പന്നികളെ ബാധിച്ചിരിക്കുന്നത്. ഇത് അസ്ഫാർ വൈറസ് എന്ന രോഗകാരി ഉണ്ടാകുന്ന ആഫ്രിക്കൻ പന്നിപ്പനിയാണ്. ഇതു പന്നികളിൽ  മാത്രമേ രോഗബാധ ഉണ്ടാക്കുകയുള്ളൂ. മനുഷ്യനോ മറ്റു വളർത്തു മൃഗങ്ങൾക്കോ ഒന്നും ഈ രോഗം പകരുകയോ ബാധിക്കുകയോ ചെയ്യില്ല. അതിൽ യാതൊരു ആശങ്കയുടെയും ആവശ്യം ഇല്ല . 

എന്തൊക്കെ രോഗ പ്രതിരോധ പ്രവർത്തനങ്ങളാണ് ഈ അസുഖ ബാധിതമായ ഫാമിൽ നടത്തിയത്?

അസുഖം സ്ഥിരീകരിച്ച ഉടൻ നടപടികൾ ആരംഭിച്ചു. കേന്ദ്രസർക്കാർ വളരെ  കൃത്യമായ ഒരു ആക്ഷൻ പ്ലാൻ ഈ അസുഖത്തെ പ്രതിരോധിക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാമിൽ അപ്പോൾ ഉണ്ടായിരുന്ന പന്നികളെ ശാസ്ത്രീയമായി ഇലക്ട്രിക് സ്റ്റണിങ് ചെയ്തു വേദന അറിയാതെ ആക്കുകയും തുടർന്ന് ദയാവധത്തിനു വിധേയമാക്കുകയും ചെയ്തു. ഈ ജഡങ്ങൾ മറവു ചെയ്യുന്നതിനും ശാസ്ത്രീയ രീതി നിഷ്കർഷിക്കുന്നുണ്ട്. ആറ് അടിയെങ്കിലും ആഴമുള്ള കുഴി എടുത്ത് താഴ്ഭാഗത്ത് ഒരു പാളിയായി കുമ്മായം  വിരിച്ചു. തുടർന്ന് ജഡങ്ങൾ നിക്ഷേപിച്ച ശേഷം വീണ്ടും ഒരു പാളി കുമ്മായം കൂടി വിതറി. മറവു ചെയ്ത കുഴിയുടെ മുകളിൽ മൺകൂനകൂട്ടി സുരക്ഷിതമാക്കിയശേഷം ഒരു പാളി കുമ്മായം കൂടി നിരത്തി. കൂടാതെ അസുഖ ബാധിത ഫാമിൽ ഉപയോഗിച്ച ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ സോഡിയം ഹൈപ്പോക്ലോറൈറ് (2 %)  ഉപയോഗിച്ചു. 

മനുഷ്യനു പകരില്ലെങ്കിൽ  പിന്നെ എന്തിന് രോഗബാധിതരായ പന്നികളെ കൊല്ലുന്നു?

ഈ രോഗം പന്നികളിൽ ഉയർന്ന മരണനിരക്ക് ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനെതിരെ ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇതു വരെ കണ്ടുപിടിച്ചിട്ടില്ല. മാത്രല്ല മറ്റു പന്നികളിലേക്ക് അതിവേഗം പടരുമെന്നതാണ് ഇതിന്റെ ഭീഷണി. വളർത്തുപന്നികളെയും കാട്ടുപന്നികളെയും രോഗം ബാധിക്കും. ഒരു പന്നിക്ക് രോഗം പിടിപെട്ടാൽ അത് അതിവേഗം ഫാം മുഴുവൻ പടർന്നു പിടിച്ച് പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങും. ഇത് വലിയ സാമ്പത്തിക നഷ്ടം പന്നി വളർത്തൽ മേഖലയിൽ ഉണ്ടാക്കുന്നുണ്ട്. പന്നി വളർത്തലുകാർക്കു കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാലാണ് രോഗബാധ സ്ഥിരീകരിച്ച ഫാമിലെ പന്നികളെ  ശാസ്ത്രീയമായി ദയാവധത്തിനു വിധേയമാക്കി മറ്റു പന്നികളിലേക്ക് അസുഖം പകരാനുള്ള സാധ്യത കുറയ്ക്കുന്നത്.

അപ്പോൾ ഫാമിൽ ഇടയ്ക്ക് വാക്‌സീൻ എടുക്കുന്നത് ഏത് രോഗത്തിനാണ്? അതും പന്നിപ്പനിക്ക് ഉള്ളതല്ലേ?

ആഫ്രിക്കൻ പന്നിപ്പനിക്കു സമാനമായ ലക്ഷങ്ങളോടു കൂടി പന്നികളിൽ മാത്രം കണ്ടു വരുന്ന മറ്റൊരു രോഗമാണ് ക്ലാസിക്കൽ സ്വൈൻ ഫീവർ അഥവാ ക്ലാസിക്കൽ പന്നിപ്പനി. ഇതിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് ഉള്ളതിനാൽ രോഗം നിയന്ത്രിക്കാൻ താരതമ്യേന എളുപ്പമാണ്. അതിനാലാണ് ആഫ്രിക്കൻ പന്നിപ്പനിയുടെ രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തിലെ പോലെ ക്ലാസിക്കൽ പന്നിപ്പനി വന്നാൽ നിയന്ത്രണാതീതം ആയ ഒരു സാഹചര്യം ഉണ്ടാകാത്തത്. ഈ രോഗവും മനുഷ്യരിലേക്കോ മറ്റു വളർത്തു മൃഗങ്ങളിലേക്കോ പകരുന്നതല്ല. അതിനുള്ള വാക്‌സിനേഷൻ കർഷകർ ഫാമിൽ ചെയ്യാറുള്ളതാണ്. 

ഞാൻ ഒരു അഞ്ചു വർഷം മുൻപു വരെ പന്നിയെ വളർത്തിയിരുന്നു. ഇങ്ങനെ ആഫ്രിക്കനോ അമേരിക്കനോ പനി ഒന്നും അന്നൊന്നും വന്നിട്ടില്ലല്ലോ?

ആഫ്രിക്കൻ പന്നിപ്പനി ആഫ്രിക്കൻ  രാജ്യങ്ങളിലാണ് ആദ്യം കണ്ടിട്ടുള്ളത്. 2020 മുതലാണ് ഇന്ത്യയിൽ പല ഭാഗത്തും ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പ്രധാനമായും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലുമാണ് ഈ രോഗബാധ കൂടുതലായി കാണപ്പെടുന്നത്. കേരളത്തിൽ ഈ രോഗം ആദ്യമായി സ്ഥിരീകരിച്ച് 2022ൽ വയനാട്ടിലാണ്. അതിനു മുൻപ് നമ്മുടെ നാട്ടിൽ ഈ രോഗബാധ ഉണ്ടായിട്ടില്ല.

രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്. രോഗം വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

കഠിനമായ പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദി, തൊലിപ്പുറത്തെ രക്തസ്രാവം, ശ്വാസതടസ്സം, വയറിളക്കം, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗബാധയുള്ളതും ആരോഗ്യമുള്ളതുമായ പന്നികൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അതുപോലെ രോഗം ബാധിച്ച പന്നികളുടെ ശരീര സ്രവങ്ങൾകൊണ്ടു മലിനമായ തീറ്റ, ഉപകരണങ്ങൾ, മനുഷ്യർ എന്നിവയിലൂടെയും ASF അതിവേഗം പടരുന്നു. കാട്ടുപന്നികളും വളർത്തു പന്നികളിലേക്കു ഈ രോഗം പകരാൻ ഒരു പ്രധാന പങ്കു വഹിക്കുന്നു. രോഗബാധയുള്ള അല്ലെങ്കിൽ സംശയിക്കുന്ന സ്ഥലങ്ങളിൽനിന്ന് പന്നികളെ മറ്റു ഫാമുകളിലേക്കു കൊണ്ടു പോകാതിരിക്കുക, പുറമെനിന്ന് പുതിയ പന്നികളെ  വാങ്ങുമ്പോൾ വാങ്ങുമ്പോൾ ക്വാറന്റൈൻ ചെയ്ത ശേഷം മാത്രം ഫാമിലേക്ക് ചേർക്കുക, ഫാമുകളിൽ സന്ദർശകരുടെ പ്രവേശനം നിയന്ത്രിക്കുക, ഫൂട്ട് ഡിപ് (FOOT DIP), ടയർ ഡിപ് (TYRE DIP) പോലുള്ള ജൈവ സുരക്ഷാ നടപടികൾ ഫാമിൽ ഒരുക്കുക, കൃത്യമായ അണു നശീകരണ പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് രോഗം തടയാനുള്ള മാർഗങ്ങൾ.

കശാപ്പുശാലകളിൽനിന്നുള്ള അവശിഷ്ടങ്ങൾ പാകം ചെയ്യാതെ ഭക്ഷണമായി നൽകരുത്. SWILL FEEDING അഥവാ ഹോട്ടൽ, ഹോസ്റ്റൽ എന്നിവിടെനിന്നുള്ള അവശിഷ്ടങ്ങൾ രോഗം പകരുന്നതിനുള്ള പ്രധാന കാരണം ആകുന്നുണ്ട്. അതിനാൽ അങ്ങനെ കൊടുക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുറഞ്ഞത് 20 മിനിറ്റെങ്കിലും ചൂടാക്കിയതിനു ശേഷം നൽകുക. ഈ ഒരു രോഗത്തിന്റെ കാര്യത്തിൽ മാത്രം അല്ല പൊതുവായി ഫാമുകളിൽ ബ്ലീച്ചിങ് പൗഡർ (2%) , പൊട്ടാസ്യം പെർമാംഗനേറ്റ് (1%), ഫോർമാൽഡിഹൈഡ്(3%)  എന്നിവ അണുനശീകരണത്തിനും ഫുട്‌ ഡിപ്/ടയർ ഡിപ് എന്നിവയ്ക്കും ഉപയോഗിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്.

പ്രധാനമായി ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതോടെ ജനപ്രതിനിധികൾക്കും പ്രദേശവാസികൾക്കും ആശ്വാസമായെന്നു തോന്നി. ഇതിനൊപ്പം ജില്ലാ കലക്ടറുടെ നിർദേശപ്രകാരം മാംസവിൽപനക്കാർക്കു വേണ്ട മാർഗനിർദേശങ്ങൾ കൊടുക്കാമെന്നും ആശാ വർക്കർമാർ, പശുസഖി / AHELP പ്രവർത്തകരിലൂടെ ജനങ്ങൾക്ക് ബോധവൽകരണ പ്രവർത്തനങ്ങൾ നടത്താമെന്നും യോഗത്തിൽ തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com