ADVERTISEMENT

സ്പെയിനിലെ കാർമോണയിലെ 2000 വർഷം പഴക്കമുള്ള റോമൻ ശവകുടീരത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് കണ്ടെത്തി. ഗ്ലാസ് പാത്രത്തിൽ സൂക്ഷിച്ചിരുന്ന വൈറ്റ് വൈൻ, 1867ല്‍ ജർമ്മനിയിൽ നിന്നു കണ്ടെത്തിയ സ്‌പെയർ വൈൻ ബോട്ടിലിന്റെ റെക്കോർഡാണ് മറികടന്നത്. റോമൻ ശവകുടീരത്തിനുള്ളിൽ വെള്ളപ്പൊക്കമടക്കമുള്ള പാരിസ്ഥിതിക ഘടകങ്ങളിൽ നിന്ന് ഇത്ര കാലം സംരക്ഷിക്കപ്പെട്ടു നിന്നുവെന്നതും പ്രത്യേകതയാണ്.  

അഞ്ച് വർഷം മുമ്പാണ് അൻഡലൂഷ്യൻ പട്ടണമായ കാർമോണയിൽ നിന്ന് 2000 വർഷം പഴക്കമുള്ള റോമൻ ശവകുടീരം ആകസ്മികമായി കണ്ടെത്തുന്നത്. 2019-ൽ കാർമോണയിലെ ഒരു കുടുംബം അവരുടെ വസ്തുവില്‍ ശവകുടീരം കണ്ടെത്തുകയും തുടർന്ന് വിദഗ്ധരുടെ പരിശോധനയിൽ അതിനുള്ളിൽ എട്ട് അറകൾ ഉണ്ടെന്നും മനസ്സിലാക്കുകയും ചെയ്തു. അവയിൽ ആറെണ്ണത്തിൽ ചുണ്ണാമ്പുകല്ല്, മണൽക്കല്ല്, അല്ലെങ്കിൽ ഗ്ലാസ്, ഈയം എന്നിവയിൽ നിന്ന് നിർമ്മിച്ച പാത്രങ്ങൾ ഉണ്ടായിരുന്നു. ചിലതിൽ അവിടെ ദഹിപ്പിച്ചവരുടെ അസ്ഥി അവശിഷ്ടങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ രണ്ട് പാത്രങ്ങളിൽ മരിച്ചവരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്.

വർഷങ്ങളായി ആരും സ്പർശിക്കാതെ അതിനുള്ളിലിരുന്ന പുരാതന പാത്രത്തിനുള്ളിലെ തവിട്ടുനിറത്തിലുള്ള ദ്രാവകവും വിദഗ്ധര്‍ പരിശോധിച്ചു. അതിന്റെ വിശദമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രൊഫസർ ജോസ് റാഫേൽ റൂയിസ് അറെബോളയുടെ നേതൃത്വത്തിലുള്ള കോർഡോബ സർവകലാശാലയിലെ രസതന്ത്രജ്ഞരുടെ സംഘം വിപുലമായ രാസ വിശകലനങ്ങൾ നടത്തി, വീഞ്ഞ് കേടുകൂടാതെയിരിക്കുന്നുവെന്ന് ഉറപ്പാക്കി. അതിന്റെ പി.എച്ച്, ജൈവവസ്തുക്കളുടെ അഭാവം, ധാതു ലവണങ്ങൾ, മരിച്ചയാളുടെ ഗ്ലാസിന്റെയോ അസ്ഥികളുമായോ ബന്ധപ്പെട്ട ചില രാസസംയുക്തങ്ങളുടെ സാന്നിധ്യം എന്നിവയെക്കുറിച്ചും അവർ പഠിച്ചു. റെഡ് വൈൻ മാർക്കറായ സിറിഞ്ചിക് ആസിഡിന്റെ അഭാവമാണ് വൈറ്റ് വൈനാണ് എന്ന് തിരിച്ചറിയാൻ സഹായിച്ചത്. അവരുടെ കണ്ടെത്തലുകൾ ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിന്റെ റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

“പട്ടണത്തിലെ പുരാവസ്തു വകുപ്പിനെ ഉടൻ വിളിച്ച വീടിന്റെ ഉടമകളുടെ പൗരബോധത്തെ അഭിനന്ദിക്കണം. ശവകുടീരം കൊള്ളയടിക്കപ്പെട്ടില്ലാത്തതിനാൽ അത് അവിശ്വസനീയമാംവിധം അസാധാരണമാണെന്ന് പുരാവസ്തു ഗവേഷകർ പെട്ടെന്ന് മനസ്സിലാക്കി." വീഞ്ഞിന്റെ വിശകലനത്തിന് നേതൃത്വം നൽകിയ കോർഡോബ സർവകലാശാലയിലെ ജൈവ രസതന്ത്രജ്ഞനായ ജോസ് റാഫേൽ റൂയിസ് അറെബോള പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com