ADVERTISEMENT

വാക്കുകളിൽ സ്നേഹത്തിന്റെ ദീപനാളം കൂടി കൊളുത്തി എഴുതുക. ഹൃദയത്തിൽ നിന്നു വരുമ്പോൾ സ്നേഹം പ്രകാശമായി നിറയുന്നതുമാണ്.  സാഹോദര്യത്തിന്റെ ഭാഷ. സഹാനുഭൂതിയുടെ ശൈലി. സമഭാവനയുടെ ഭാവുകത്വം. ബോബി ജോസ് കട്ടികാടിനെ വായിക്കുമ്പോൾ ഹൃദയത്തിന്റെ വാതിലുകളും ജനലുകളും തുറക്കുകയാണ്. നിഴലും ഇരുളും നീങ്ങി പ്രകാശം പ്രസരിക്കുന്നതിന്‍റെ അദ്ഭുത രാസപ്രവർത്തനം കൂടി സംഭവിക്കുകയാണ്. 

കുട്ടിക്കാലത്തെയും പൊയ്പ്പോയ  ജീവിത പരിസരത്തെയും 95 ഖണ്ഡങ്ങളിലൂടെ അദ്ദേഹം ഓർത്തെടുക്കുന്ന പുസ്തകമാണ് വെറുമൊരോർമ തൻ കുരുന്നുതൂവൽ. എന്നാൽ, ഈ പുസ്തകം തുറക്കുമ്പോൾ, മറ്റൊരാളുടെ ഓർമയുടെ ഇടനാഴിയിലേക്കു കടക്കുന്നതിനു പകരം ജീവിതത്തിന്റെ മറ്റൊരു തീരത്തേക്ക് ഇറങ്ങുകയാണ്. അവ ഇന്നലെകളെക്കുറിച്ചുള്ള നഷ്ടബോധമല്ല. ഇന്നിനെക്കുറിച്ചും നാളെയെക്കുറിച്ചുമുള്ള പ്രതീക്ഷയും സാക്ഷാത്കരിക്കാവുന്ന സ്വപ്നവുമാണ്. തൂവൽ കൊണ്ടു തടവും പോലെ സൗമ്യമായും മൃദുലമായും വെളിപ്പെടുകയാണ്. ഇതല്ല ജീവിതം. മറ്റൊരു ജീവിതം ഇനിയും സാധ്യമാണ്. 

ലോകത്തിനു മീതെയുള്ള കല്ലും മുള്ളും പെറുക്കിക്കളയാനാവാത്തതുകൊണ്ടും അതിനു മീതെയുള്ള സുഗമ സഞ്ചാരത്തിന് ഒരു പരവതാനി വിരിക്കാൻ കഴിയാത്തതുകൊണ്ടും തൽക്കാലം ഒരു ചെരുപ്പ് ധരിച്ച് സ്വന്തം ജീവിതത്തെ സ്വസ്ഥമാക്കാനുള്ള സരള പാഠമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. 

ഞാൻ വീണ്ടും കടപ്പുറത്തേക്കു പോകുന്നു. 

മേഘങ്ങളെ നോക്കി കിടക്കുന്നു. 

ഇല്ല, ആ ശബ്ദം നിലച്ചിട്ടില്ല. 

കൂറേക്കൂടി തിടം വച്ചിട്ടുണ്ട്. 

ഇതല്ല ജീവിതം. ഇതല്ല ജീവിതം... 

കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകളാണെങ്കിലും ഒരു പുരോഹിതന്റെ, സമർപ്പിത ജീവിതത്തിന്റെ ചരിത്രവും ഓർമയും വായിക്കുമ്പോൾ നേരിടുന്ന ചില പരിമിതികളുണ്ട്. സ്വയം നടത്തുന്ന ചില സെൻസർഷിപ്പുകൾ കാഴ്ചയുടെ തെളിച്ചം കുറയ്ക്കുക. പദവിയും പ്രതിനിധീകരിക്കുന്ന പ്രസ്ഥാനവും സർവോപരി സ്വന്തം ഇമേജും സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾ. അവയെ കടന്നും അതിജീവിച്ചും എന്നാൽ, പിൽക്കാല ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങളുടെ ആദ്യത്തെ കിരണങ്ങളെ മറയ്ക്കാതെയുമാണ് ബോബി ജോസ് ഓർമകളെഴുതുന്നത്. അവയിൽ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും അകന്നു മറയുകയും വീണ്ടും അടുത്തെത്തുകയും ചെയ്ത ബന്ധുക്കളും കടലോരവും പൂഴി മണലും എണ്ണമില്ലാത്ത സ്വപ്നങ്ങളുടെ മുഖമുള്ള നക്ഷത്രങ്ങളുമുണ്ട്. 

അന്ന് നിങ്ങൾ എന്നോട് ഒന്നും ചോദിക്കുകയില്ല എന്ന യേശുമൊഴിയുടെ നക്ഷത്രം തെളിഞ്ഞത് അവരുടെ അനുദിന വ്യഥകളിലായിരുന്നു. 

പണം കൊണ്ട് ഇനിയും വാങ്ങാനാവാത്ത ചില ധനങ്ങളുടെ ധാരാളിത്തമാണ് അവനവർക്കു കൈമാറിയത്. 

അതിനോടാണവർ നിത്യകാലം കടക്കാരായത്. 

അടിമ കൊടുക്കുക എന്നൊരു പദം പോലും ഉണ്ട്. 

ഐശ്വര്യത്തെയും ദൈവത്തെയും തമ്മിൽ വേർതിരിക്കാനുതകുന്ന സവിശേഷ ബുദ്ധിയാണ് തീരത്തിന്റെ ആന്തരിക മൂലധനം. 

അവന്റെ ആദ്യ കേൾവിക്കാരും കടലോരത്തുള്ളവർ തന്നെയാണെന്നത് ഓർക്കണം. 

അത് തീരത്തോട് അവൻ കാട്ടിയ ആനുകൂല്യമല്ല. 

പറഞ്ഞാൽ പിടുത്തം കിട്ടുന്ന ചിലർ ഒരുമിച്ചു പാർക്കുന്ന ഇടം തേടി അവിടേക്ക് എത്തിയതാണ്. 

കാഴ്ചയും കേൾവിയും എല്ലായിടത്തും ഒന്നുതന്നെയാണ്. പ്രകൃതിയും മനുഷ്യരും വ്യത്യസ്തമല്ല. സംഭവങ്ങളും അങ്ങനെയൊക്കെത്തന്നെ. നേരിയ മാറ്റങ്ങൾ മാത്രം. അത് ഉപരിതലത്തിൽ മാത്രമുള്ളതാണ്. എന്നി‌ട്ടും എന്തുകൊണ്ടാണു ജീവിതം ഊഷരമാകുന്നതെന്നു സംശയമുണ്ടോ? സ്നേഹിക്കപ്പെടുന്നില്ലെന്ന 

പരാതി? ജീവിതം എന്തുകൊണ്ട‌് ഇങ്ങനെയായെന്ന വിഷമ പദപ്രശ്നം. എല്ലാ പൂട്ടും തുറക്കാനുള്ള താക്കോൽ ഓരോരുത്തരും സൂക്ഷിക്കുന്നുണ്ടെന്ന പഴമൊഴിയുടെ ആവർത്തിക്കുന്നില്ല. എന്നാലും മനസ്സിലാക്കുന്നതിന്റെയും ഉൾക്കൊള്ളുന്നതിന്റെയും സാരള്യം അനുഭവവേദ്യമാണു താനും. അതിനുവേണ്ടത് ചിതൽ പി‌ടിക്കാത്ത ഓർമകളാണ്. ഓരോ അനുഭവത്തെയും ആഴത്തിൽ ഉൾക്കൊള്ളാനുള്ള മനസ്സിന്റെ ആഴമാണ്. അസാധാരണമായി സങ്കടപ്പെട്ടേക്കാം. കുറെയേറെ കരഞ്ഞേക്കാം. ഒറ്റയ്ക്കാണെന്ന തിരിച്ചറിവിൽ ഏകാന്തതയും വിജനതയും അനുഭവിക്കേണ്ട‌ിവന്നേക്കാം. എന്നാൽ, സഹനത്തിനൊട‌ുവിൽ എന്തുകൊണ്ടാണ് ഈ മനുഷ്യർ ഇത്രമാത്രം നല്ലവരാകുന്നതെന്ന ഏറ്റവും സന്തോഷം നിറഞ്ഞ ആശ്ചര്യത്തിനും അവസരമുണ്ട്. 

ഒരു മാലാഖ അപ്പോഴാണ് ചാരത്തെത്തിയത്. 

എട്ടിൽ പഠിക്കുന്ന ഒരു ചെറിയ പെൺകുട്ടി. 

മെല്ലിച്ച കരങ്ങൾ കൊണ്ട് അവൾ ഒരു നിമിഷാർധം ഒന്നു ചേർത്തുപിടിച്ചു നടന്നകന്നു. 

ഒരു ചെറിയ പെൺകുട്ടി പോലും വെറോണിക്കായുടെ പട്ടതൂവൽ കയ്യിൽ കരുതുന്നുണ്ടെന്ന തോന്നൽ അന്നുതൊട്ട് ഉള്ളിൽ കയറിയിട്ടുണ്ട്. നമ്മൾ യേശു അല്ലാതിരുന്നിട്ടുപോലും. 

വെറുമൊരോർമതൻ കുരുന്നുതൂവൽ 

ബോബി ജോസ് കട്ടികാട് 

ഡിസി ബുക്സ് 

വില : 350 രൂപ

English Summary:

Malayalam Book Verumorormathan Kurunnuthooval Written by Bobby Jose Kattikadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com