ADVERTISEMENT

കാലത്തെ ഇത്രമേൽ കവിതയിൽ ആവാഹിച്ച മറ്റൊരു കവിയില്ല മലയാളത്തിൽ; ബാലചന്ദ്രൻ ചുള്ളിക്കാട് അല്ലാതെ. കനിഞ്ഞനുഗ്രഹിച്ച കാലത്തോട് യൗവ്വനത്തിൽ കടപ്പെട്ട കവി, തീഷ്ണവികാരങ്ങളെ ആഴത്തിൽ കോറിയിട്ടത് കഠാര മുന കൊണ്ടാണ്. ആ മുറിപ്പാട് സമ്മാനിച്ച വേദനയെ ഹർഷോൻമാദത്തോടെ ഒരു തലമുറ ഏറ്റുവാങ്ങി. അന്ന് അവർക്ക് എല്ലാമെല്ലാം ചുള്ളിക്കാടിന്റെ കവിതയായിരുന്നു. ആ കവിതയിൽ ഉദിച്ച്, ഉൻമാദം കൊണ്ട് ആ വരികളിൽ തന്നെ വീണടിഞ്ഞവർ. അതൊരു സുന്ദര കാലമായിരുന്നു. ദുഃഖം എന്താണെന്ന് അറിയുന്നവർക്ക്, വേദനയും വിരഹവും വേർപാടും അറിയുന്നവർക്ക് ആ കവിതകൾ വഴിയും വിളക്കുമായി. ആശ്വാസവും അഭയവും മോചനവുമായി. എന്നാൽ ഗസലിലെ കലണ്ടറിലെന്ന പോലെ താളുകൾ മറിഞ്ഞു. തീയതികൾ മാറി. നദിയിലെ നീരൊഴുക്ക് കുറഞ്ഞു. പ്രവാഹ വേഗങ്ങൾ ഓർമയായി. ചുള്ളിക്കാടിന്റെ കവിത നാല്, ആറ്, എട്ട് വരികളിലേക്കു നേർത്തു. കൂടിയാൽ പന്ത്രണ്ട്. അതുതന്നെ ഒരു സമാഹാരത്തിൽ ഒന്നോ രണ്ടോ മാത്രം.

നീ അകന്നുപോയി. സന്ധ്യയായി. മനസ്സിൽ നിഴൽ മൂടി. വെളിച്ചം വറ്റി. നീർക്കിളിയുടെ പാട്ട് അകന്നകന്നുപോയി. ജീവനെ മെല്ലെ വിഴുങ്ങുവാൻ ഇരുളിന്റെ കടൽ കേറുമ്പോൾ, പുണരാൻ കഴിയാത്ത മോഹത്തിന്റെ നിസ്സഹായതയിൽ, ആർദ്രത നഷ്ടപ്പെട്ട മണലിൽ ശുഷ്ക്കിച്ച വിരൽ കൊണ്ട് ഒറ്റപ്പെട്ട വരികൾ അവ്യക്തമായി കവിതയുടെ കടൽ തേടുന്നു. ആകാശത്തെ സ്വപ്നം കാണുന്നു. അതിനിടയിലും ചിത്തരോഗ ആശുപത്രിയിലെ അവശിഷ്ട ദിനങ്ങളിൽ ജനാലയിലൂടെ കണ്ട നിലാവ് പോലെ പ്രണയത്തിന്റെ നക്ഷത്രം മിന്നലൊളി വിതറുന്നുണ്ട് എന്ന ആശ്വാസം മാത്രം. 

ചുള്ളിക്കാടിനൊപ്പം,അദ്ദേഹത്തിന്റെ കവിതയ്ക്കൊപ്പം, നീരൊഴുക്ക് വറ്റിയ തലമുറയുടെ വരണ്ട ദിനങ്ങൾക്ക് വിറകടുക്കി ചിത ഒരുക്കാൻ ഉചിതമായ വരികൾ. എന്നാൽ, പിന്നാലെ വന്ന തലമുറ. വരാനിരിക്കുന്ന തലമുറകൾ. ജീവിത പുസ്തകം പ്രതീക്ഷയോടെ വായിക്കുന്ന അവർക്കു മുന്നിൽ, ചുള്ളിക്കാടിന്റെ ഉൽക്കകൾ പോലുള്ള കവിതകൾ എന്ത് അനുഭൂതിയായിരിക്കും പകരുക. അവരുടെ ഭാവുകത്വവുമായി ഇണങ്ങിച്ചേരാൻ, ഈ കവിതകളോ അതോ ചുള്ളിക്കാടിന്റെ പഴയ കവിതകളോ യോജിക്കുക. ചിതയിലെ വെളിച്ചം പോലും മങ്ങുന്നു. അവശേഷിച്ചവരും യാത്രയാകുന്നു. കാറ്റെടുക്കുന്ന ഓർമകൾ ഒന്നുമില്ലൊന്നുമില്ലെന്ന് മന്ത്രിക്കുന്നു.

കാലം വസന്തം വിരിയിച്ചപ്പോൾ എണ്ണമറ്റ പൂക്കളാൽ പൂനിലാവൊരുക്കിയ ചുള്ളിക്കാടിന്റെ കവിത, കാടിന്റെ ഓർമ പേറി നിൽക്കുന്ന ഒറ്റമരത്തിലെ വീഴാൻ കാത്തുനിൽക്കുന്ന ഇലയാകുന്നു. എന്നാൽ, കനൽ ഒരു തരി ആയാലും മതിയെന്ന പോലെ പുതിയ സമാഹാരത്തിലെ ചെറുകവിതകൾ, ഉൽക്കട വികാരത്തിന്റെ ലാവയിൽ തന്നെ പേന നിറച്ചാണു കവി എഴുതിയിരിക്കുന്നത്. പുതിയ കവിതകളിൽ നിന്ന് അവ വേറിട്ടു നിൽക്കുന്നു; എല്ലാ അർഥത്തിലും. കവിതയ്ക്കു മാത്രം അനുഭവിപ്പിക്കാൻ കഴിയുന്ന ആഘാത തീവ്രതയുള്ള വാക്കുകളും പദ സംയുക്തങ്ങളും. ഒറ്റപ്പെട്ട തുരുത്തുകളല്ല വരികൾ. ഭാവത്തെ ഏകശിലയിൽ ഏകാഗ്രമായി നിർത്തി, വെള്ളിടി പോലെ അവ ജീവനിൽ നിറയുന്നു. രക്തത്തെ മത്തു പിടിപ്പിക്കുന്നു. ഭാഷയുടെ തീഷ്ണ ഭംഗിയുടെ താണ്ഡവ നൃത്തമാകുന്നു. വീണ്ടും വീണ്ടും വായിച്ച് ഹൃദിസ്ഥമാക്കുന്നു; ആനന്ദ ധാരയും സദ്ഗതിയും പോലെ.

കാലം ഏൽപിക്കുന്ന ആഘാതം, പ്രായം ഏൽപിക്കുന്ന പരുക്ക് ചുള്ളിക്കാടിന്റെ ശക്തിയാണ്; ദൗർബല്യവും. ഭാവുകത്വ സംവേദനത്തിൽ സംശയവും ആശങ്കകളും ഉണർത്തുന്നുണ്ടെങ്കിലും ഇന്നും ചുള്ളിക്കാട് മലയാള കവിതയിലെ ഇനിയും വറ്റാത്ത കടലാണ്. 
 

അന്നൊരിക്കൽ വിഷഹര ചുംബനം

തന്നുമാഞ്ഞ മൃത്യുഞ്ജയ സ്വപ്നമേ, 

ഒന്നുകൂടി വരുമോ? മരിക്കയാ–

ണിന്നു സ്വന്തം കരിനിഴൽ തീണ്ടി ഞാൻ
 

ജീവിതം അവസാനിക്കുന്നു എന്ന തോന്നലും അടുത്തു വരുന്ന മരണവും ഉൽക്കയിലെ കവിതകൾക്കു കാവൽ നിൽക്കുന്നു. ഭയപ്പെടുത്തി ആ ഭീകര സ്വത്വം അടുത്തു വരുമ്പോഴും, ഓർമയിൽ രക്ഷാകരം നീട്ടുന്നുണ്ട് പ്രണയം. കവിതയുടെ ആദിമ വെളിച്ചവും. 
 

ഇരുട്ടിൽ ജ്വലിക്കും നരിക്കണ്ണു പോലെ, 

കൊലപ്പുള്ളിയിൽ സ്വപ്നമാളുന്ന പോലെ, 

എനിക്കിപ്പൊഴും ചിത്തകാരാഗൃഹത്തിൽ, 

സ്ഫുരിക്കുന്നു നിൻ നഷ്ട നക്ഷത്ര നാമം.

അന്തിവെയിലിൽ അവസാനത്തെ തിര വരാൻ കാത്തുനിൽക്കുന്ന സഞ്ചാരിയുടെ നിഷ്പ്രേമ പ്രതീക്ഷയാണ് ഈ കവിതകൾക്കു നിറം ചാർത്തുന്നത്. ഇരുട്ട് അടുത്തുവരുമ്പൊഴും സന്ധ്യയുടെ തൂവെളിച്ചം പോലെ കവിത ചൂട്ട് കത്തിക്കുന്നു. 
 

ഞാനറിവീല ജീവനിൽ മൃത്യുവിൻ 

കാലകേയ പ്രഭാവമെന്നാകിലും, 

ദൂരെ നിന്നു ഞാൻ കേൾക്കുന്നൊരാ ജല– 

ഭേരി നിൻ രൗദ്ര സംഗീതമാകുമോ? 
 

കാലം കടിച്ചുതുപ്പിയ തലമുറയ്ക്ക് ഈ കവിതകൾ ഉഷ്ണജലമല്ല, അവസാനത്തെ തീർഥബിന്ദുക്കൾ തന്നെയാണ്. നാവിലിറ്റും ജലം പോലെ ഒരു അന്ത്യയാത്രാമൊഴി. അവകാശവാദങ്ങളില്ല. നേട്ടങ്ങളുടെ ശംഖധ്വനികളില്ല. മുന്നിൽ ഉയരത്തിൽ ഒരു കൊടിക്കൂറയൂം പാറുന്നില്ല. മണ്ണിൽ നിന്നു വന്ന് മണ്ണുതന്നെയാകുന്ന മർത്ത്യന്റെ അവസാനത്തെ ദീനരോദനം മാത്രം. അതിജീവിക്കാൻ കവി ശ്രമിക്കാതിരിക്കുന്നില്ല. എന്നാൽ അവ നൈമിഷികമാണ്. 

ജീവിതത്തിന്റെ നീർത്തുള്ളിയിൽ കാൽക്ഷണം പോലും ഒന്നിച്ച് അലിഞ്ഞിട്ടില്ലെങ്കിലും അവളുടെ കിരണത്തിൽ ഏഴായിരം വർണമുണ്ടെന്ന് അറിഞ്ഞത് അവൻ മാത്രം. അതവന് അവസാന യാത്രയിലും വെളിച്ചം കാണിക്കുന്നു. 

ഗോപുരാഗ്രത്തിൽ കയറിയ രാജശിൽപി വീണുമരിച്ചു. എന്നാൽ, മരണത്തിനു മുൻപ്, ഗോപുരം കീഴടക്കിയ ഒറ്റ നിമിഷം അയാൾ വെല്ലുവിളിച്ചത് ദൈവം തമ്പുരാനെയാണെന്ന് മറക്കരുത്. 

നദിക്കു മേൽ പറക്കുന്ന ശലഭശ്രേണി പോലെ, ആത്മധാരയ്ക്കു മേൽ ദിനരാത്രങ്ങളും കൊഴിഞ്ഞുവീഴുന്നു. 
 

പണ്ടൊരിക്കൽ മറഞ്ഞുപോയതാം 

ചെമ്പകോജ്ജ്വല സ്വപ്നമേ, 

അന്തിമ ശ്വാസ ബിന്ദുവിൽ നിന്റെ 

‌ഗന്ധസന്ദേശമെത്തുമോ? 
 

ഉൽക്കകൾ 

ബാലചന്ദ്രൻ ചുള്ളിക്കാട് 

മാതൃഭൂമി ബുക്സ് 

വില: 200 രൂപ

English Summary:

A Review of Balachandran Chullikad’s Impactful Poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com