ADVERTISEMENT

കഥയെഴുത്ത് പലർക്കും പലതായിരിക്കും. എന്നാൽ, ജീവിതത്തെ നേരിടാനുള്ള മാർഗ്ഗമെന്ന നിലയിൽ കഥയെഴുതുന്നു എന്ന് സ്വയം വെളിപ്പെടുത്തുന്ന ഒരാൾ അപൂർവമാണ്. ഒരുപക്ഷേ, ആ അപൂർവതയും ആർജ്ജവവും തന്നെയാണ് ആഷ് അഷിതയുടെ കഥകളുടെ മൗലികതയെ തീരുമാനിക്കുന്നത്. ദിനം തോറും നിങ്ങൾ വായിച്ചു തള്ളുന്ന നിരവധി കഥകൾക്കിടയിൽ ഈ എഴുത്തുകളെ വേറിട്ടു നിർത്തുന്നതെന്താവാം? പരമ്പരാഗത ജീവിതസങ്കൽപങ്ങളിൽ നിന്നുള്ള സർഗ്ഗാത്മകമായ വ്യതിയാനമാണ് ഈ രചനകളുടെ പൊതുസ്വഭാവം എന്നു തോന്നുന്നു.    

പത്തു കഥകളാണ് ‘മുങ്ങാങ്കുഴി’ എന്ന സമാഹാരത്തിലുള്ളത്. ടൈറ്റിൽക്കഥയായ മുങ്ങാങ്കുഴി അച്ചായന്മാരുടെ ടിപ്പിക്കൽ നാട്ടുഭാഷയിൽ എഴുതപ്പെട്ട ഒരു വെടിച്ചില്ല് ഐറ്റമാണ്. മുഖം നോക്കാതെയുള്ള ഒരു ജാതി ആണെഴുത്ത് എന്നു പറയാം. റബ്ബർപാലിന്റെയും സിഗററ്റ് പുകയുടെയും ഗന്ധമുള്ള ഒരുശിരൻ ചരക്ക്. നിങ്ങളുടെ സങ്കൽപത്തിലുള്ള ഒരു പെണ്ണും ഇതുപോലൊരു ഭാഷയിൽ, വീക്ഷണത്തിൽ എഴുതിക്കാണാത്തതിന്റെ അതിശയത്തിൽ രസിച്ച് വായിച്ചു പോകാവുന്ന ഒന്ന്. വർഗീസും മുതലാളിയും ചില്ലാനമ്മയും കുട്ടിമാപ്പിളയും കാളിയുമൊക്കെ ചേർന്ന് ജീവിക്കുന്ന ഒരു തരം വന്യമായ ജീവിതം. മോഹിപ്പിക്കുന്ന ശിൽപം. 'കുഴലപ്പം പോലെ മേദസ്സില്ലാതെ' എന്ന ചില്ലാനമ്മയുടെ വിശേഷണം ഈ എഴുത്തിനും ശൈലിക്കും ചേരും. കാച്ചിക്കുറുക്കിയ കഥ. വ്യതിരിക്തമായ ആ ഭാഷയുടെ മാസ്മരിക സ്വാധീനത്തിൽപ്പെട്ട് കഥയുടെ മർമ്മമായ കാളിയും വർഗീസും തമ്മിലുള്ള വിചിത്രബന്ധത്തിലേക്ക് മുങ്ങാങ്കുഴിയിടുമ്പോൾ ഒരു കരുതൽ നല്ലതാണ്. ഒരുപക്ഷേ, അണലിയുടെ വിഷദംശമേറ്റ പോലെ നിങ്ങൾക്കും ശ്വാസം മുട്ടിയേക്കാം.

പെണ്ണായിരിക്കെത്തന്നെ ആണിന്റെ വീക്ഷണം സ്വായത്തമാക്കുന്നതിലെ കരവിരുത് പല കഥകളും വ്യക്തമാക്കുന്നുണ്ട്. 'ബ്രൗൺ മൺറോയുടെ വീഞ്ഞുരാത്രി'യും റിമ്പോച്ചെയും ആൺവീക്ഷണത്തിലുള്ള കഥകളാണ്. പൊടിപ്പും തൊങ്ങലുമെല്ലാം അഴിച്ചു കളഞ്ഞ റിയൽ ആണിന്റെ കഥകൾ. ഊതി വീർപ്പിച്ച ബലൂണുകൾ പോലെയുള്ള അമാനുഷവ്യക്തികളല്ല ഇവർ. കാരണമുള്ളതും ഇല്ലാത്തതുമായ നിരവധി സംഘർഷങ്ങളിലും അപകർഷതയിലും ഉഴലുന്ന വെറും മനുഷ്യർ. പുറത്തുകടക്കാൻ ഒരു രക്ഷയുമില്ലാതെ ഓരോരോ ബന്ധങ്ങളിൽ കുടുങ്ങിപ്പോയവർ. ആണിനെക്കുറിച്ചും പെണ്ണിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അപൂർവ നിരീക്ഷണങ്ങൾ ഈ കഥകളിലെമ്പാടും കാണാം. 'ഒരു സ്പർശനത്തിനോ ചുംബനത്തിനോ വേണ്ടി കെഞ്ചി നിന്ന് ശരീരം നാണം കൊടുമ്പോൾ അയാൾ കുളിമുറിയിൽ ഒളിച്ചു പോയി നനയുമായിരുന്നു' എന്ന് റിമ്പോച്ചെയിലും 'പ്രേമം തൊട്ടു കൂട്ടാൻ പോലും കിട്ടാത്ത പുരുഷന്മാരാണ് ലോകത്ത് പാതിയിലധികവും; കാണാൻ പാടില്ലാത്തിടത്തെല്ലാം കണ്ണെറിഞ്ഞും കിട്ടുന്നിടത്തെല്ലാം തൊട്ടും പിടിച്ചും അവർ സ്വന്തം ശരീരത്തിന്റെ ഇല്ലായ്മകളെ മറികടക്കാൻ ശ്രമിക്കുന്നതാണെ'ന്ന് 'വീഞ്ഞുരാത്രി'യിലും ആണിന്റെ ആരും കാണാത്ത അടിത്തട്ട് കണ്ടുപിടിക്കുന്നുണ്ട്. കാശ്മീർ എന്ന കഥയിലാകട്ടെ, 'പ്രേമിച്ച പെണ്ണുങ്ങളോടു ചോദിച്ചാലറിയാം, തിന്നാൻ തോന്നുന്നത്രയും വൃത്തിയുള്ള വിരലുകളുള്ള ആണുങ്ങൾ എന്ത് അപൂർവതയാണെന്ന്’ പെണ്ണുങ്ങളെയും തിരിച്ചറിയുന്നുണ്ട്. 'സ്നേഹിക്കപ്പെട്ടതിന്റെ ഓർമ്മ പോലുമില്ലെങ്കിൽ മനുഷ്യർ വേരറ്റ മരങ്ങളാണെ'ന്നും ‘മേൽവിലാസമില്ലാതെ ഇരിക്കുന്നതിനേക്കാൾ കഷ്ടമാണ് അതുള്ളതെ'ന്നും ഈ കഥ ഓർമ്മിച്ചെടുക്കുന്നു. പ്രേമത്തേക്കാൾ വലിയ വിശപ്പൊന്നുമില്ലെന്ന് പറയുമ്പോളും എങ്ങോട്ടെന്നറിയാതെ കാണാതാകുന്ന മനുഷ്യരെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന കഥയാണ് കാശ്മീർ.    

'മോളോടോഫ് കോക്ക്ടെയ്ൽ' റഷ്യയുടെ ഉക്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അയൽരാജ്യമായ ഫിൻലൻഡിൽ നടക്കുന്ന കഥയാണ്. മലയാളിക്ക് തീർത്തും അപരിചിതമായ വേറിട്ട ആംബിയൻസും മനുഷ്യരുമാണ് കഥയിൽ. ഇന്ത്യക്കാരിയായ ഒരു മലയാളി എഴുതിയതാണെന്ന് തോന്നാത്ത വിധത്തിൽ വാക്കുകൾ കൊണ്ട് വരച്ച വിഷ്വലുകൾ സമർഥമായി ഒരു എക്സോട്ടിക് ജീവിതത്തെ വായനക്കാരുടെ മനസ്സിലേക്ക് ഇടിച്ചിറക്കുന്നുണ്ട്. ഫാസിസമെന്ന വികാരം പോൾ എന്ന വ്യക്തിയിലൂടെ വിനാശകരമായ സാഡിസത്തിലേക്കു വളരുന്നതും കാണാം. 'അയാൾ മുന്താണി കടിച്ചുകീറിയെടുത്തു. അതുവെച്ച് എന്റെ കണ്ണുകളെ മൂടിക്കെട്ടി തീന്മേശയിലേക്ക് മറിച്ചിട്ടു. ഇറച്ചിമസാലയുടെ എരിവ് തൊലിയിലൂടെ പടർന്നുകയറി.' ആൺ-പെൺ വൈരുധ്യം മുഖ്യ ഉള്ളടക്കം ആയിരിക്കെത്തന്നെ പരമ്പരാഗത വീക്ഷണത്തിലുള്ള ഒരു പെണ്ണെഴുത്തല്ല ഈ കഥയും. അതിന്റെ രാഷ്ട്രീയം ഒറ്റ വാക്കിൽ ഒതുക്കാൻ പറ്റുകയുമില്ല. ഉർസുല ഗ്രാനിയുടെ ഈ വാക്കുകളിൽ അത് ഏറെക്കുറെ അടങ്ങിയിട്ടുണ്ട്. 'അതിർത്തി പങ്കിടുന്നവനെയും കിടക്ക പങ്കിടുന്നവനെയും നമ്പരുത്. അധികാരം സ്ഥാപിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും അവറ്റകൾ പാഴാക്കില്ല!' 

എന്തൊക്കെ വിശേഷണപദങ്ങൾ കൊണ്ട് മൂടിയാലും അനുസരണയില്ലാതെ അതിനെല്ലാം പുറത്തുപോകുന്ന ഒരുതരം അലൗകികസൗന്ദര്യം ഈ കഥകൾ നിശ്ശബ്ദമായി പങ്കുവെയ്ക്കുന്നുണ്ട്. ഫിക്ഷനെ മനസ്സുകൊണ്ട് സ്നേഹിക്കുന്ന വായനക്കാരെ സംബന്ധിച്ച് എന്തായിരിക്കും ഈ കഥകൾ? ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, ഒരിക്കലും പ്രണയിച്ചു തീരാത്ത ഒരാത്മാവിന്റെ നിരുപാധികമായ അനുരണനങ്ങളാണവ!

മുങ്ങാങ്കുഴി

ആഷ് അഷിത 

ഡി സി ബുക്സ് 

വില : 199 രൂപ

English Summary:

Malayalam Book ' Mungamkuzhi ' Written by Aash Ashitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com