ADVERTISEMENT

എഴുതണം. എഴുതാതെ മോചനമില്ല. ലോകപ്രശസ്തനായ അച്ഛനു മുന്നിൽ പതിനെട്ടാം വയസ്സിൽ നഗ്നചിത്രത്തിനു മോഡലായ അനുഭവത്തിൽ നിന്ന്. അമ്മയുടെ കാമുകന്റെ ശല്യത്തിൽ നിന്ന്. സഹോദരന്റെ സുഹൃത്തിന്റെ മാംസക്കൊതിയിൽ നിന്ന്. അങ്ങനെയൊക്കെ ആർക്കും സംഭവിക്കാം എന്ന നിസ്സംഗതയിൽ നിന്ന്. പിന്നിട്ട ജീവിതത്തിൽ നിന്ന്. ഭാവിയിലേക്കല്ല; ഈ നിമിഷത്തിലേക്ക്. അതിജീവിക്കാനല്ല; ജീവിക്കാൻ. ഇതുവരെ സ്വന്തം കഥയെഴുതാതെ പ്രശസ്തയായ റോസ് ബോയ്ട് സ്വന്തം ചിത്രത്തിലേക്കു നോക്കുകയാണ്. കുപ്രശസ്തമായ നേക്കഡ് പോർട്രേറ്റിലേക്കു തന്നെ. പിതാവിനൊപ്പമുള്ള മറ്റു രണ്ടു ചിത്രങ്ങളെക്കുറിച്ചും. അദ്ദേഹത്തിനൊപ്പവും ശേഷവുമുള്ള ജീവിതത്തെക്കുറിച്ചും. 

1977. അന്ന് റോസിന് 18 വയസ്സ്. പൂർണ നഗ്നയായി, അലസയായി, സോഫയിൽ കിടക്കുന്നു. ഒരു കാൽ ഉയർത്തിവച്ച്. കാൽപാദത്തിലേക്ക് ഊർന്നിറങ്ങിയ കിടക്ക വിരിയുമായി. ലൂസിയൻ ഫ്രോയിഡ് എന്ന ബ്രിട്ടിഷ് ചിത്രകാരനെ പ്രശസ്തനാക്കിയ ചിത്രം. മോഡൽ മകൾ തന്നെ. ആ ചിത്രം പൂർത്തിയാക്കിയ ശേഷം എന്നെ മോഡലാക്കി മറ്റൊരു ചിത്രം വരയ്ക്കാൻ അച്ഛൻ ആഗ്രഹിച്ചിട്ടുപോലുമില്ല. ഒരു ചിത്രകാരൻ എന്ന നിലയിൽ അദ്ദേഹത്തിനു കഴിയുന്നതെല്ലാം ആ ചിത്രത്തിലുണ്ട്. ഒന്നും അവശേഷിപ്പിക്കാതെ എല്ലാം പറയുന്ന ചിത്രം. 

1990ലാണ് ലൂസിയൻ മകളെ മോഡലാക്കി രണ്ടാമത്തെ ചിത്രം വരയ്ക്കുന്നത്. അപ്പോഴേക്കും അച്ഛനും മകളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സംഘർഷത്തിന്റെ വക്കിലായിരുന്നു അവർ. ഇത്തവണ റോസിന് വസ്ത്രങ്ങളുണ്ടായിരുന്നു. എന്നാൽ, ദുരൂഹത വലയം ചെയ്തിരുന്നു. 

മൂന്നാമത്തെ ചിത്രത്തിൽ റോസ് ഒറ്റയ്ക്കായിരുന്നില്ല. ഭർത്താവ്. മകൻ. മറ്റു കുട്ടികൾ. അവർ റോസിനെ പൊതിഞ്ഞു നിന്നിരുന്നു. ഭയമില്ലാതെ. സംരക്ഷിക്കപ്പെട്ട്. ആശങ്കകളില്ലാതെ റോസ് നിന്നു. 

ചിത്രരചനയിലേക്കാൾ ലൂസിയൻ അറിയപ്പെട്ടതു എണ്ണമറ്റ സ്ത്രീ ബന്ധങ്ങളുടെ പേരിലാണ്. ആൾക്കൂട്ടത്തെ വെറുത്ത, ഫോട്ടോയ്ക്കു പോലും പോസ് ചെയ്യാൻ മടി കാണിച്ച അദ്ദേഹം പല ബന്ധങ്ങളിൽ ജനിച്ച 14 മക്കളെ വരെ അംഗീകരിച്ചു. മറ്റുള്ളവരെ മറന്നതായും അറിഞ്ഞില്ലെന്നും നടിച്ചു. ഒരിക്കൽ ഒരു ഫോട്ടോഗ്രഫറെ അദ്ദേഹം തൊഴിച്ചകറ്റി. തന്റെ ചിത്രമെടുക്കാതിരിക്കാൻ മാത്രം.


ലൂസിയൻ ഫ്രോയിഡ് മക്കളായ റോസ്, അലി ബോയ്റ്റ് എന്നിവരോടൊപ്പം, Image Credit: HARRY DIAMOND / THE NATIONAL PORTRAIT GALLERY, LONDON
ലൂസിയൻ ഫ്രോയിഡ് മക്കളായ റോസ്, അലി ബോയ്റ്റ് എന്നിവരോടൊപ്പം, Image Credit: HARRY DIAMOND / THE NATIONAL PORTRAIT GALLERY, LONDON

സൂസി ബോയ്ട് ആയിരുന്നു റോസിന്റെ അമ്മ. സൂസിയിൽ മാത്രം ലൂസിയന് 4 മക്കളുണ്ടായിരുന്നു.1950കളിൽ സ്ലേഡ് ചിത്രകലാ വിദ്യാലയത്തിലെ ലൂസിയന്റെ വിദ്യാർഥിയായിരുന്നു സൂസി.ആ സ്കൂളിലെ പല വിദ്യാർഥികളുമായും അദ്ദേഹത്തിന് വിലക്കപ്പെട്ട ബന്ധങ്ങളുണ്ടായിരുന്നു. സ്ലേഡിൽ അധ്യാപകനായതു തന്നെ പെൺകുട്ടികളെ യഥേഷ്ടം ലഭിക്കാനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റാരോടുമല്ല; റോസിനോടു തന്നെ. റോസിന്റെ കൂട്ടുകാരികളെപ്പോലും അദ്ദേഹം കാമുകിമാരാക്കി. അതേക്കുറിച്ചു റോസിനും അറിയാമായിരുന്നു.  ലൈംഗികത അവർ തമ്മിലുള്ള സ്ഥിരം സംസാര വിഷയമായിരുന്നു. സെക്സ് ടോക്ക് മകൾക്ക് ഇഷ്ടമാണെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. നേക്കഡ് പോർട്രേറ്റിൽ എന്ന പോലെ ജീവിതം മറയില്ലാതെ എഴുതുകയാണ് റോസ്. ആത്മകഥയും ഓർമയും ലയിക്കുന്ന ഈ അപൂർവ പുസ്തകത്തിൽ. 

സിഗ്മണ്ട് ഫ്രോയിഡിന്റെ കൊച്ചുമകനായ ലൂസിയൻ ജർമനിയിലെ ബെർലിനിലാണ് ജനിച്ചത്. 10 വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം ബെർലിൻ വിട്ടു; ആർത്തിരമ്പുന്ന നാസി വികാരത്തിൽ നിന്ന് അകന്നു നിൽക്കാൻ. 

റോസിന്റെ ആദ്യ പുസ്തകമല്ല നേക്കഡ് പോർട്രേറ്റ്. നോവലുകൾ എഴുതിയിട്ടുണ്ട്. എന്നാൽ, താൻ നായികയായ ചിത്രത്തെക്കുറിച്ച് എഴുതാതെ ഇനിയും മുന്നോട്ടുപോകാനാവില്ല എന്ന തിരിച്ചറിവിലാണ് ഓർമകൾ ഓർമകൾ കഥ പോലെ എഴുതുന്നത്. 

1016ൽ നവീകരണത്തിനു വേണ്ടി വീട് അടുക്കിപ്പെറുക്കുന്നതിനിടെ റോസ് ഒരു ഡയറി കണ്ടെടുത്തു. സംഘർഷങ്ങൾ സ്ഥിരമായ കൗമാരത്തിൽ ആ ഡയറിയിൽ എന്നും എഴുതിയാണ് ഓരോ ദിവസത്തെയും മറികടന്നത്. ഡയറിയിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി, അന്നത്തെ ജീവിതത്തോട് നേരിട്ടു നീതി പുലർത്തുകയാണ് വൈകിയ വേളയിൽ റോസ്. ഓർമകളിലൂടെയല്ല, അന്നന്നത്തെ അനുഭവങ്ങളിലൂടെ തന്നെ. 

അമ്മയുടെ കാമുകൻ അക്കാലത്ത് റോസിന്റെ പേടിസ്വപ്നമായിരുന്നു. അയാളുടെ ഉപദ്രവത്തിൽ നിന്ന് റോസിനെ രക്ഷിക്കാൻ അമ്മയോ അപൂർവമായി മാത്രം കാണുന്ന അച്ഛനോ ഒരു താൽപര്യവും കാണിച്ചില്ല. 14 വയസ്സുള്ളപ്പോൾ സഹോദരന്റെ സുഹൃത്ത് ക്രൂരമായി ബലാൽസംഗം ചെയ്തു. വർഷങ്ങൾക്കു ശേഷം സഹോദരനോടു തന്നെ അക്കാര്യം വെളിപ്പെടുത്തി. സുഹൃത്ത് തന്നോട് ചെയ്തതിനെക്കുറിച്ച്. അച്ഛന്റെ ശൈലിയിൽ അന്ന് സഹോദരൻ മറുപടി പറഞ്ഞു: അങ്ങനെയൊക്കെ ചില ചീത്ത കാര്യങ്ങൾ ആർക്കും സംഭവിക്കാം....

lucien-freud-lit-book

ക്രൂരമായ, പുറംലോകം ഇനിയും അറിഞ്ഞിട്ടില്ലാത്ത ഒട്ടേറെ ക്രൂരതകളുണ്ട് റോസിന് പറയാൻ. എന്നാൽ നേക്കഡ് പോർട്രേറ്റിന്റെ എല്ലാ താളുകളിലും ആ നിഴലുണ്ട്. ലൂസിയൻ ഫ്രോയിഡ് എന്ന ചിത്രകാരന്റെയും പിതാവിന്റെയും ഇരുണ്ട, നീളമേറിയ നിഴൽ. അകലാൻ ശ്രമിക്കുമ്പോൾ കൂടുതൽ അടുത്തും ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ കൂടെക്കൂടിയും വിട്ടുമാറാത്ത നിഴൽ. ആ നിഴലിൽ നിന്നു മാറാതെ തന്നെയാണ് റോസ് എഴുതുന്നതും. 

കാമില രാജ്ഞിയുടെ ആദ്യ ഭർത്താവ് ആൻഡ്ര്യൂ പാർക്കർ ബൗൾസ് ഒരിക്കൽ ലൂസിയന്റെ ലണ്ടനിലെ ഹോളണ്ട് പാർക്കിലെ സ്റ്റുഡിയോ സന്ദർശിച്ചു. ചിത്രകാരന്റെ മകൾ തറ തുടയ്ക്കുന്നതാണ് അദ്ദേഹം കണ്ടത്. തന്നോട് അന്ന് അദ്ദേഹം അനുതാപത്തോടെ പെരുമാറി എന്നാണ് റോസ് ഓർമിക്കുന്നത്. തന്റെ വേദനയിൽ അത്രയെങ്കിലും ആശ്വാസം പകരാൻ അദ്ദേഹത്തിനു തോന്നിയെന്ന് റോസ്. ആ അനുതാപമാണ് വീട്ടിൽ ഒരിക്കലും ലഭിക്കാതിരുന്നതെന്ന് റോസ് എഴുതാതെ എഴുതുന്നു. 

ലൂസിയന്റെ മറ്റൊരു മകൾ ആനിയും അദ്ദേഹത്തിനു വേണ്ടി വിവസ്ത്രയായി മോഡലായിട്ടുണ്ട്. 14 വയസ്സുള്ളപ്പോഴായിരുന്നു അത്. എന്നാൽ, പിതാവ് എന്നെ പ്രചോദിപ്പിച്ചു എന്നു പറയാൻ ആനി ഒരിക്കലും തയാറായിട്ടില്ല. 

അച്ഛൻ തന്നെ സ്നേഹിച്ചിരുന്നോ എന്ന ചോദ്യം റോസ് ആവർത്തിക്കുന്നുണ്ട്. ഇല്ലെങ്കിൽ എന്തിനാണ് മകൾക്ക് ഫ്ലാറ്റ് വാങ്ങിക്കൊടുത്തത്. കുതിരപ്പന്തയത്തിൽ ലക്ഷങ്ങൾ ധൂർത്തടിച്ചു.ലൈംഗിക രോഗങ്ങളുടെ ചികിത്സയ്ക്കു വേണ്ടി ക്ലിനിക്കുകൾ പതിവായി സന്ദർശിച്ചു.ഒട്ടേറെ പണം അങ്ങനെയും ചെലവഴിച്ചു. എന്നാൽ, മകളുടെ ഭാവിയെക്കുറിച്ച് മറന്നില്ലെന്നു പറയുന്നത് റോസ് തന്നെയാണ്. 

തീർച്ചയാണ്, അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നു. എന്നാൽ, എന്നെ ഇഷ്ടമാണെന്ന്  ഒരിക്കലും പറഞ്ഞിട്ടില്ല. സമ്മതിച്ചിട്ടില്ല. പക്ഷേ, എനിക്കുറപ്പുണ്ട്; ആ സ്നേഹത്തിൽ. 

‌എത്രയൊക്കെ മറച്ചുവച്ചാലും വെളിപ്പെടുന്നതാണ് സ്നേഹം. ഇരുട്ടിനെ ഒളിപ്പിച്ചുവയ്ക്കാം; അതിന് ഇരുട്ട് തന്നെ ധാരാളം മതി. എന്നാൽ, വെളിച്ചത്തെയോ...? 

English Summary:

Rose Boyd Speaks Out: The Truth Behind Lucian Freud's Iconic Nude Portraits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com