ADVERTISEMENT

അമ്മയെ വൃദ്ധസദനത്തിലാക്കിയിട്ടും കുറ്റബോധം തോന്നാത്തയാൾ. അവസാനമായി അമ്മയുടെ മുഖം കാണാൻ അവസരമുണ്ടായിട്ടും വേണ്ടെന്നുവച്ചയാൾ.  മൃതദേഹത്തിനരികിൽ ഇരുന്ന് കാപ്പികുടി. പുകവലി. സംസ്കാരത്തിനു പിറ്റേന്ന് കൂട്ടുകാരിക്കൊപ്പം ഒന്നിച്ചു കിടപ്പ്. വിനോദ യാത്ര. കോമഡി സിനിമ കാണൽ. നീന്തൽ.

അസ്തിത്വവാദി എന്ന് ലോകം വിളിച്ചെങ്കിലും രചയിതാവിന് അയാൾ അങ്ങനെയായിരുന്നില്ല. എന്തായാലും സാഹിത്യത്തിൽ അയാൾക്കു ലഭിച്ചത് അനശ്വരമായ അസ്തിത്വം. കൃതി 20– ാം നൂറ്റാണ്ടിലെ ക്ലാസിക് ആയി അംഗീകരിക്കപ്പെട്ടു. നായകൻ വീണ്ടും വീണ്ടും വായിക്കപ്പെട്ട് സ്ഥിരപ്രതിഷ്ഠ നേടി. അനുവർത്തിക്കപ്പെട്ടു. അനുകരിക്കപ്പെട്ടു. അവിശ്വസനീയമായ ഉയരങ്ങളിലെത്തി.

camus-book

എഴുത്തുകാരന് നൊബേൽ സമ്മാനം. വിൽക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ 4,400 കോപ്പിയിൽ തുടങ്ങിയ പുസ്തകം വളർന്നത് ദശലക്ഷക്കണക്കിനു കോപ്പികളിലേക്ക്. ഇന്നും വായനക്കാർ കുറവില്ല. വാഴ്ത്തപ്പെട്ട പാപിയെ ഏറ്റെടുത്ത് തലമുറകൾ. കൃതി ഔട്ട്സൈഡർ തന്നെ. എഴുത്തുകാരൻ ആൽബേർ കമ്യുവും.

നോവലിന്റെ കയ്യെഴുത്തുപ്രതിക്ക് കഴിഞ്ഞ ദിവസം ലേലത്തിൽ ലഭിച്ചത് 7 കോടി രൂപ. ബുധനാഴ്ച പാരിസിലായിരുന്നു ലേലം. എന്നാൽ 104 പേജുള്ള കമ്യൂവിന്റെ ഈ കയ്യെഴുത്തുപ്രതിയെക്കുറിച്ചുള്ള വിവാദങ്ങളും ലക്ഷ്യവും അവസാനിച്ചിട്ടില്ല; പരിഹരിച്ചിട്ടുമില്ല. കാരണം പലതാണ്. നോവൽ പ്രസിദ്ധീകരിച്ചു രണ്ടു വർഷത്തിനുശേഷം 1944ൽ കമ്യു പകർത്തിയതാണിത്. 1957ൽ നൊബേൽ സമ്മാനം നേടിയ എഴുത്തുകാരൻ, സ്വന്തം നോവൽ വർഷങ്ങൾക്കു ശേഷം കറുത്ത മഷിയിൽ‌ വീണ്ടും എന്തിനെഴുതി എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഏതാനും ചിഹ്നങ്ങളും അടയാളങ്ങളും കൂട്ടിച്ചേർത്തിട്ടുമുണ്ട്. എന്നാൽ ഇതൊക്കെ എന്തിനുവേണ്ടിയായിരുന്നു എന്നതാണു ചോദ്യം.  

അന്ന് പാരിസ് നാസി അധിനിവേശത്തിലായിരുന്നു. യുദ്ധത്തിന്റെ ഇരകൾക്കു വേണ്ടി പണം സ്വരൂപിക്കാനായിരിക്കാം സ്വന്തം നോവൽ ഒരിക്കൽക്കൂടി പകർത്തിയതെന്നാണ് പലരും അനുമാനിക്കുന്നത്. അതുവരെ ഒരു നോവലിലും കണ്ടിട്ടില്ലാത്തത്ര വിചിത്രമായും നിഗൂഢമായുമാണ് ദ് ഔട്ട്സൈഡർ പുരോഗമിച്ചത്. ആ കൊലപാതകം. അതിനു ശേഷം ലഭിക്കുന്ന വധശിക്ഷ. വെറുക്കപ്പെട്ട നോട്ടങ്ങൾ. 

സംഭവങ്ങളും സംഭാഷണവും കഥാഗതിയും മുൻകൂട്ടി കാണാൻ ആർക്കും കഴിയുമായിരുന്നില്ല. സാഹിത്യ ചരിത്രത്തെത്തന്നെ നെടുകെ പിളർ‌ന്ന നോവൽ, അസ്തിത്വ വ്യഥയുടെ കത്തുന്ന അക്ഷരങ്ങൾ കൊണ്ട് മറ്റൊരു ചരിത്രവും ഭാവിയും സാഹിത്യത്തിനു സൃഷ്ടിച്ചു. ഒരു തലമുറയെ ലക്ഷ്യമില്ലാത്ത അലച്ചിലിലേക്കും അസംബന്ധങ്ങളിലേക്കും നയിച്ചു. എല്ലാം നഷ്ടപ്പെടുത്തിയും സ്നേഹിച്ചവരെപ്പോലും വേദനിപ്പിച്ചും സ്വയം ബലിയാട് ആയവർക്ക് വഴികാട്ടിയത് കമ്യു ആയിരുന്നു; ഔട്ട്സൈഡറും. നോവൽ പോലെതന്നെ നിഗൂഢമാണ് ലേലത്തിൽ പോയ കയ്യെഴുത്തു കോപ്പിയുടെ ചരിത്രവും എന്നാണ് കമ്യു വിദഗ്ധർ പറയുന്നത്. 

ഒറ്റ ദിവസമെങ്കിലും ജീവിച്ച ഒരാൾക്ക് 100 വർഷം ജയിലിൽ അനായാസം ജീവിക്കാം എന്നു പഠിപ്പിച്ച അതേ ഔട്ട്സൈഡർ. മരിക്കുന്നതോടെ എല്ലാം അവസാനിക്കുമെന്നും ഒന്നും അവശേഷിക്കില്ലെന്നും തീർച്ചയാണോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു അയാളുടെ മറുപടി. എന്നിട്ടും അവശേഷിക്കുന്നുണ്ടല്ലോ ഔട്ട്സൈഡർ. കാരണം ആരു വിശദീകരിക്കും. കമ്യുവോ അദ്ദേഹത്തിന്റെ ഇനിയും മരിക്കാത്ത ആരാധകരോ...

English Summary:

Albert Camus's 'The Outsider' Manuscript Fetches 7 Crores at Paris Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com