ADVERTISEMENT

പുര നിർമിച്ച എല്ലാവരും ഒരിക്കലെങ്കിലും ആ ചോദ്യം കേട്ടിട്ടുണ്ടാകും. ഇനിയും തീർന്നീലേ. എന്നാൽ ആ സാധുവിന്റെ സങ്കടം പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞത് ഇടശ്ശേരിക്കു മാത്രമാണ്. ഓരോ കവിതയും ആദ്യമായി നിർമിക്കുന്ന പുര പോലെ ആശങ്കയുടെ മുൾമുനയിൽ നിന്നാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഓരോ കല്ല് വയ്ക്കുമ്പോഴും ഹൃദയമിടിപ്പ് കൂടി; ഓരോ അടി ഉയർന്നപ്പോഴും സന്തോഷം തുടി കൊട്ടി. ആഗ്രഹിച്ചതുപോലെ ഇനിയും തീർന്നില്ലല്ലോ എന്നോർത്ത് വിഷാദിച്ചു. കവിതയിൽ പുരപ്പണിയുടെ സൂക്ഷ്മത പുലർത്തിയെങ്കിലും മനുഷ്യത്വം കൈവിട്ടില്ല എന്നതാണ് ഇടശ്ശേരിയുടെ ഇന്നത്തെയും എന്നത്തെയും പ്രസക്തി. ആക്ഷേപിച്ചോളൂ. കുറ്റപ്പെടുത്തലോ കളിയാക്കലോ ആകാം. വിമർശിക്കുകയോ നിരൂപിച്ചു നശിപ്പിക്കുകയോ ചെയ്യാം. എന്നാൽ, പകർപ്പെന്ന് പറയാൻ അനുവദിച്ചില്ല അദ്ദേഹം. ആദ്യ കവിത മുതൽ അവസാന വരികൾ വരെ തനിമ കാത്ത കവി. 

എന്തൊരുജ്ജ്വല സ്വപ്നമാണത്. ഹിമഗിരി പോലെ ഉയർന്നത്. മഹാംബുധി പോലെ ഗംഭീരം. മഹാനഭസ്സ് പോലെ വിശാലം. അങ്ങനെയൊരു ഇല്ലം സ്വപ്നം കാണാത്തവരില്ല. കവി സ്വപ്നം കണ്ടത് തറവാടിത്ത ഘോഷണം മുഴങ്ങുന്ന ഇല്ലമല്ല. വിപുലവും വിശാലവുമായ വീട്. വലുതായി, വലുതായി ലോകത്തോളം വിശാലമായത്. പുരപ്പണി തീർന്നില്ലെങ്കിൽ‌ തന്നെ ആ ലോകത്ത് എല്ലാവർക്കും ഇടമുണ്ടാകും. വീടില്ലാത്തവർക്ക്. ഉറ്റവരും ഉടയവരും ഇല്ലാത്തവർക്ക്. ആരുമില്ലെങ്കിലും അവരും ജീവിക്കണം എന്ന വിശാല കാഴ്ചപ്പാടിന്റെ കവി കൂടിയാണ് ഇടശ്ശേരി. 

കാലം പെരുന്തച്ചനാണ്. ക്ഷിപ്രകോപി. ശാപം പ്രധാന ആയുധം. എന്നും അപൂർണമായി തുടരാൻ വിധി. എന്നാലും സ്വപ്നം കൈവിടില്ല. മഹാനഭസ്സ് പോൽ.. ആ സ്വപ്നം വീണ്ടും ജീവൻ തേടുന്നു. എന്തൊക്കെ വാഗ്ദാനങ്ങളുണ്ടായാലും സ്നേഹത്തെ നിഷേധിക്കാനില്ല. ഏതു പൂതത്തിനും എത്ര പരീക്ഷണവും നടത്താം. തള്ളിപ്പറയില്ല. നഷ്ടം മാത്രമാണു ബാക്കിയെങ്കിൽ അതുകൊണ്ടു തൃപ്തനാണ്. എനിക്കു രസമീ... പാതയിൽ കയറ്റവും ഇറക്കവുമുണ്ട്. കുഴികളും കല്ലുകളുമുണ്ട്. തിരിച്ചുകയറാൻ ആയാസപ്പെടേണ്ടിവരും. എങ്കിലും വേണ്ട വേറൊരു വഴി. ഇതു തന്നെ മതി. ഈ ഇരുൾക്കുഴികൾ തന്നെ. അവയിലും സൂര്യൻ പ്രതിഫലിക്കുന്നത് കവി കണ്ടു. കവിതയിലൂടെ കാണിച്ചു. ആ സ്വപ്നം പകർന്നാണ് അദ്ദേഹം കടന്നുപോയത്. വിടില്ല ഞാനീ രശ്മികളെ എന്നു  തീർത്തുപറഞ്ഞു. 

എന്തൊക്കെ കുറ്റങ്ങളുണ്ടെങ്കിലും എന്റെ വീട് എനിക്ക് ഏറ്റവും ഇഷ്ടമാണെന്ന ന്യായം തന്നെ ഇവിടെയും. എനിക്കീ തകർന്ന സൂര്യൻ മതി. എനിക്കീ കുഴി നിറഞ്ഞ പാത മതി. കറുത്ത നിറത്തിൽ കട്ടിക്കണ്ണടയിലൂടെ കവി ലോകത്തെ നോക്കി. മനുഷ്യരെ കണ്ടു. കാൽപനിക നദി മോഹിപ്പിച്ച് ഒഴുകുന്നുണ്ടായിരുന്നു. പ്രലോഭനത്തിന് കീഴടങ്ങിയില്ല. അവർക്ക് അവരുടെ വഴി. പകർപ്പാകാൻ പോയില്ല. ഏതൊരു വീട്ടിലും ആരും മോഹിക്കുന്ന കാരണവരായി കാഴ്ചയിലും കവിതയിലും ഇടശ്ശേരി. യാഥാർഥ്യത്തെ ഉൾക്കൊണ്ടു. മഹാ സത്യത്തെ അംഗീകരിച്ചു. ശാശ്വത മൂല്യങ്ങൾ ഊന്നിപ്പറഞ്ഞു. കാലപ്രവാഹത്തിൽ നഷ്ടപ്പെടുന്ന മഹാ നൻമകളെക്കുറിച്ച് വീണ്ടും വീണ്ടും ഓർമിപ്പിച്ചു.

അധികം ആരാധകരുണ്ടായിരുന്നില്ല ഇടശ്ശേരിക്ക് വായനക്കാരിൽ. എന്നാൽ കവികൾ അദ്ദേഹത്തെ ആരാധിച്ചു. ആദരിച്ചു. കവിത്വത്തിനു മുന്നിൽ വിസ്മയിച്ചു. കവികളുടെ കവിയായിരുന്നു ഇടശ്ശേരി. പൂതപ്പാട്ട് പോലെ എല്ലാ കവിതകളും എല്ലാവർക്കും എളുപ്പത്തിൽ വഴങ്ങിക്കൊടുത്തില്ല. അതു കവിയുടെ പരിമിതിയായിരുന്നില്ല. തന്റെ നിയോഗത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം തന്നെയായിരുന്നു. പകർത്താനോ തകർക്കാനോ വിമർശിക്കാനോ പോകാതെ കുറ്റിപ്പുറം പാലത്തിലൂടെ അദ്ദേഹം നടന്നു. ശോഷിച്ച പേരാർ കണ്ടു. ജീവിതത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തിന് ഈണം പകർന്ന് എണ്ണം പറഞ്ഞ, കതിർക്കനമുള്ള കവിതകളെഴുതി. അപ്പോഴേക്കും പേരാർ വീണ്ടും മെലിഞ്ഞു. തിരിച്ചറിയാത്ത പോൽ മാറിപ്പോയി. അഴുക്കുചാലോളം. അതു കൂടി കവിതയിൽ ദീർഘദർശനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. അര നൂറ്റാണ്ടിനു ശേഷവും ആ അഴുക്കുചാലിന്റെ കരയിൽ തന്നെയാണ് നമ്മൾ. പലയിടത്തും വറ്റി. വരണ്ടു. ഓർമ മാത്രമായി. നമ്മൾ വെറും സാധുക്കൾ. കവിയുടെ കാഴ്ചകൾക്കു വേണ്ടി വീണ്ടും കാത്തിരിക്കുന്നു. അതുതന്നെയാണ് കവിയും നമ്മൾ സാധുക്കളും തമ്മിലുള്ള വ്യത്യാസവും. എന്നാലും കവി സ്നേഹാതുരമായ് വിളിക്കുന്നു: സാധോ...

English Summary:

Edassery: A Poet of Unwavering Originality and Profound Humanity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com