ADVERTISEMENT

ചന്ദ്രനിലേക്ക് കണ്ണയച്ചു സൽവ കിടന്നു. തിളങ്ങുന്ന യഥേഷ്ടം നക്ഷത്രങ്ങളെ വെളുത്ത ബിന്ദുക്കളായി കണ്ടു. അടുത്ത് കിടക്കുന്ന ചേച്ചി അവനോട് തിടുക്കത്തിൽ പറഞ്ഞു. "വാലൻ നക്ഷത്രങ്ങളെ കണ്ടോ നീ? അത് അമ്മ നിന്നെ കണ്ടേച്ചു പോകുന്നതാ..." അവൻ മറുത്തൊന്നും പറഞ്ഞില്ല. അവൻ മുഖം തിരിച്ചു കിടന്നു. കണ്ണിൽ നിന്ന് നനവ് പടർന്നു. പലതവണ ചേച്ചിയോട് പറഞ്ഞിട്ടുണ്ട്, എന്നെ വീണ്ടും അവകളിലേക്ക് തള്ളി വിടരുതെന്ന്. ഓർമ്മകളിൽ നിന്നുള്ള പടിയിറക്കം ദുഷ്കരമാണ്. എങ്കിലും, അമ്മയുടെ വേർപാട് സൽവ എന്നന്നേക്കുമായി മറക്കുവാനാഗ്രഹിച്ചു. ഇന്നേക്ക് രണ്ട് വർഷം പിന്നിട്ടിരിക്കുന്നു, അമ്മയുടെ നൊമ്പരത്തിന്.

"ഇപ്പോ ചേച്ചിയാണ് എന്നെ നോക്കണത്" നെടുവീർപ്പോടെയവൻ കൂട്ടുകാരോട് ഒരിക്കെ അങ്ങനെ പറഞ്ഞു. പശിയടക്കാൻ നന്നേ അവർ പാടുപെട്ടു. ചേച്ചി അപ്പുറത്തെ വീട്ടിലെ പ്രമാണിയുടെ അടുത്തേക്ക് വീട്ടുജോലിക്കായി പോകും. മാസ വരുമാനത്തിനായി ചേച്ചി ചെറു തുട്ടുകൾ പോലും ചോദിച്ചില്ല. ഒരുനേരത്തെ ഭക്ഷണം, അതിനായി മാത്രം ദിവസേന ജോലിക്ക് പോയി. ചില ദിവസങ്ങളിൽ ചേച്ചിയെ കാത്തുനിന്ന് കണ്ണുകൾ കഴച്ചവൻ ഉറങ്ങിയിട്ടുണ്ടാകും. വിളിച്ചുണർത്തുമ്പോൾ കണ്ണുകൾ കലങ്ങി ക്ഷീണം മാത്രം ദേഹത്തിൽ ബാക്കിയാകും.

കണ്ണുകൾ പാതിയടഞ്ഞ് വയറൊട്ടി നിൽക്കുന്ന നേരം. ചേച്ചി നേരത്തെ തന്നെ ജോലിക്ക് പോയിരുന്നു. സൽവ അറിയാതെ പറഞ്ഞു. "എന്തൊരു നല്ല മണം. മീൻകറി തന്നെ. ഒന്ന് കിട്ടിയിരുന്നെങ്കിൽ..." അന്ന് ആഗ്രഹങ്ങൾ അവൻ ഉള്ളിലൊതുക്കിയില്ല. അവൻ നടന്നു. ക്രമേണ വായിൽ നിന്ന് വെള്ളമൂറി ഉറ്റി വീണു. അവൻ കണ്ടുപിടിച്ചു. മണത്തു മണത്ത് കണ്ടെത്തിയതിൽ അവന് തെല്ലൊന്ന് അഭിമാനം തോന്നി. മലർക്കെ തുറന്നു കിടക്കുന്ന വാതിലിലൂടെ ഉള്ളിലേക്കവൻ കയറിച്ചെന്നു. അടച്ചുവെച്ച സ്വാദിഷ്ടമായ മീൻ കറിയവൻ മണത്തു നോക്കി. "എന്ത് മണമാണ് ചേച്ചി... കൊതിയാവുന്നു".

വിശപ്പിന്റെ കാഠിന്യം അഭികാമ്യമല്ലാത്ത ദുഷ്പ്രവർത്തിയിലേക്ക് അവനെ ആനയിച്ചു. വായിൽ വെള്ളമൂറി കൊണ്ട് മീനിനെ വായിലേക്ക് അവൻ തിരുകി കയറ്റി. അവന്റെ ഭാഗ്യമില്ലായ്മ!. നിലവിളി ഉയർന്നു. "കള്ളൻ കള്ളൻ മോഷ്ടിക്കുന്നേ, ഓടി വരണേ..." അവൻ പേടിച്ചു വിറച്ചു. പരിഭ്രാന്തനായി ഒന്നനങ്ങാനുള്ള ശേഷി പോലുമില്ലാതെ നിശ്ചലമായി നിന്നു. ഉച്ചമയക്കത്തിൽ ആണ്ടു പോയ ചുറ്റുവട്ടത്തുള്ള സകലരും വടിയും ഒക്കെയായി കിതച്ചു വന്നു. "ആരാണവൻ". ആക്രോശം വാനിലുയർന്നു. അവന്റെ കൈകാലുകൾ കയറിൽ ബന്ധിച്ചു. ഇടതടവില്ലാതെ അവനെയവർ വേദനിപ്പിച്ചു കൊണ്ടിരുന്നു. വൈകുന്നേരമായപ്പോഴേക്കും വലിയ ജനക്കൂട്ടം അവിടെ തടിച്ചുകൂടി.

വേദനയിൽ അവൻ പുളഞ്ഞു. ചിലയിടങ്ങളിൽ വ്രണങ്ങൾ രൂപപ്പെട്ടു. വഴിമധ്യേ ജനസഞ്ചയം കണ്ട ചേച്ചി അവിടേക്ക് പാഞ്ഞു ചെന്നു. കണ്ണിൽ തന്റെ സൽവ. ചേച്ചി അലറി വിളിച്ചു. "സൽവാ..." "കള്ളന്റെ ചേച്ചിയാലേ.. കഷ്ടം!." കൂട്ടത്തിലൊരുവൻ പുലമ്പി. സൽവയുടെ കണ്ണുനീര് പൊടിഞ്ഞു ഓടുന്നതിനിടെ ഇട്ടേച്ചുപോയ കീറിപ്പറിഞ്ഞ സഞ്ചിയിൽ ചേച്ചി അവനായി ഒരുക്കിയ പൊരിച്ച കോഴിക്കാല് അവനെ നോക്കി ഊറി ചിരിച്ചു. വാനലോകത്ത് നിന്ന് അമ്മ അവനെ നോക്കി കണ്ണുനീർ വാർത്തു. വേദനയിലമർന്നുപോയ സൽവയുടെ വായിൽ നിന്നും അപ്പോഴും ഉമിനീര് പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. തിരുകി കയറ്റിയ മീനിനെ ഓർത്തുകൊണ്ട്.

English Summary:

Malayalam Short Story ' Njanoru Kallananu ' Written by Ashker Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com