ADVERTISEMENT

വർഷങ്ങൾക്കിപ്പുറവും വിശപ്പെരിയുന്ന വരണ്ടുപോയ ആ രണ്ടുകണ്ണുകളും, രക്തപ്രസാദം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ മുഖവും എന്നെ ഇപ്പോഴും പിന്തുടരുന്നുണ്ട്. ആ യുവാവിന്റെ പേരെന്താണെന്നോ, നാടേതാണെന്നോ, ഭാഷയേതാണെന്നോ എനിക്കറിയില്ല. അദ്ദേഹത്തോടൊരു വാക്കുപോലും ഞാൻ  സംസാരിച്ചിട്ടില്ല. അദ്ദേഹം തിരിച്ചും. ഞങ്ങൾ തമ്മിൽ രണ്ടു നിമിഷത്തിലധികം പരസ്പരം നോക്കിയിട്ടുമില്ല. എങ്കിലും കണ്ടമാത്രയിൽത്തന്നെ എത്രയോ ദിവസത്തെ വിശപ്പ് കടിച്ചിറക്കിയതിന്റെ ദൈന്യം അദ്ദേഹത്തിന്റെ കണ്ണുകളിലും ശരീരത്തിലുമുണ്ടായിരുന്നു. ആ കണ്ണുകളാണ് വർഷങ്ങൾക്കിപ്പുറവുമെന്നെ പിന്തുടരുന്നതും, വേദനിപ്പിക്കുന്നതും.

പത്തുപന്ത്രണ്ടു വർഷങ്ങൾക്കു മുമ്പാണ് സംഭവം. അന്നൊക്കെ ഞാൻ പി.എസ്.സി. പരീക്ഷയെഴുതാൻ പോകുന്നത് ഒരാഘോഷമാക്കി കൊണ്ടുനടന്ന കാലമാണ്. അൽപ്പം ടെൻഷൻ അധികം സമ്മാനിക്കുന്ന ദിവസങ്ങളാണെങ്കിലും കഠിനമായ പി.എസ്.സി. പഠിത്തത്തിന്റെ മുഷിപ്പിൽ നിന്നെനിക്ക് മോചനം നൽകിയ ദിനങ്ങളായിരുന്നു പി.എസ്.സി പരീക്ഷ എഴുതാൻ പോകുന്ന ഓരോ യാത്രകളും. അങ്ങനെ പി.എസ്.സി. പഠിത്തം തകൃതിയായി നടക്കുന്ന ഒരു മാർച്ച് മാസത്തിലാണ് റെയിൽവേ ബോർഡ് പരീക്ഷയ്ക്കുള്ള ഒരു പോസ്റ്റ് കാർഡ് എന്നെ തേടിയെത്തുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു സ്കൂളാണ് പരീക്ഷാകേന്ദ്രം. വരുന്ന ഞായറാഴ്ചയാണ് പരീക്ഷ. ശനിയാഴ്ചതന്നെ യാത്ര പുറപ്പെടണം എന്നാൽ മാത്രമേ ഞായറാഴ്ച കൃത്യസമയത്ത്  പരീക്ഷാകേന്ദ്രത്തിലെത്താൻ കഴിയുകയുള്ളു.

അങ്ങനെ ആ ശനിയാഴ്ച ഞാനും അച്ഛനും തിരുച്ചിറപ്പള്ളിയിലേക്ക് ട്രെയിൻ കയറി. മുല്ലപ്പൂക്കളുടെ ഗന്ധവും, കുപ്പിവളകളുടെ താളവുമായൊഴുകിയെത്തുന്ന തമിഴത്തിക്കാറ്റിന്റെ സ്വകാര്യങ്ങളിൽ മുഴുകിയുള്ള തമിഴ്നാട്ടിലേയ്ക്കുള്ള ഓരോ യാത്രകളും എനിക്കെന്നും പ്രിയപ്പെട്ടതാണ്. കാഴ്ചകൾകണ്ടും, ഇടയ്ക്കുവായിച്ചും, പഠിച്ചും, പാട്ടുകേട്ടും വെറുതെയിരുന്നുമൊക്കെ ഞാൻ ആ യാത്രയെ ശരിക്കുമൊരു വിനോദയാത്രയാക്കി മാറ്റി. ഏകദേശം രാത്രി പന്ത്രണ്ടുമണിയോടെ ഞാനും അച്ഛനും തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി. ഇറങ്ങിയ പ്ലാറ്റ്ഫോമിൽ ഒന്നോ, രണ്ടോ പേരൊഴിച്ച് ആരുമുണ്ടായിരുന്നില്ല. വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ രാവിലെ ഭക്ഷണം കഴിച്ചതാണ്. ട്രെയിനിൽ നിന്നും ആഹാരമൊന്നും കഴിക്കാത്തതുകൊണ്ട് വിശപ്പിന്റെ കൈകൾ ഞങ്ങളെ ഞെരിച്ചമർത്തികൊണ്ടിരുന്നു. ആയതിനാൽ ഭക്ഷണം കഴിച്ച് റെയിൽവേ സ്റ്റേഷനു പുറത്തിറങ്ങാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അടുത്തുള്ള വാഷ്ബേസിൽനിന്ന് കൈകഴുകി ഞങ്ങൾ പ്ലാറ്റുഫോമിലെ ഇരിപ്പിടത്തിലിരുന്നു. 

അമ്മ തന്നയച്ച രണ്ടു പൊതിച്ചോറും പതിയെ തുറന്നു. വെള്ളം കുടിച്ച് ദാഹമകറ്റി കൊതിയോടെ ചോറിലേക്ക് കൈയ്യാഴ്ത്തി. പെട്ടെന്നാരോ ഞങ്ങളുടെ മുമ്പിലേക്ക് ചാടിവീണു. അച്ഛനും ഞാനും ചാടിയെണീറ്റു പുറകോട്ടു നീങ്ങി. നേർത്ത വെളിച്ചത്തിലൂടെ ഞാനയാളെ നോക്കി. എപ്പോൾ വേണമെങ്കിലും വീണുപോയേക്കാവുന്ന മെലിഞ്ഞുണങ്ങിയ, മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരു യുവാവ്. വിശപ്പിന്റെ കനലെരിയുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ ആ നേർത്ത വെളിച്ചത്തിൽ തിളങ്ങി. തളർച്ച തളംകെട്ടിനിൽക്കുന്ന മുഖമുയർത്തി അച്ഛന്റെ മുന്നിലേ പൊതിച്ചോറിനു നേരെ അയാൾ കൈചൂണ്ടി. അച്ഛനതയാൾക്കുനേരെ നീട്ടി. പൊതിച്ചോറുമായി നടന്നകലവേ ഞാനയാളെ പുറകിൽ നിന്നും വിളിച്ചു. എന്റെ കൈയ്യിലെ പൊതിച്ചോറും ഞാനയാൾക്കുകൊടുത്തു. അയാൾ സ്നേഹത്തോടെ എന്നെനോക്കി പുഞ്ചിരിച്ചു. അത്ര മനോഹരമായൊരു പുഞ്ചിരി പിന്നീടെനിക്കാരും സമ്മാനിച്ചിട്ടില്ല.

അയാൾ നടന്നകലുന്നതു നോക്കി അച്ഛൻ പറഞ്ഞു "അയാളുടെ മുഖം കണ്ടാലറിയാം ദിവസങ്ങളോളമായി ആഹാരം കഴിച്ചിട്ട് അവനത് കഴിക്കട്ടെ. വിശപ്പിന്റെ വേദന അത് വല്ലാത്തൊരു വേദനയാണ്". അയാൾ ഇരുട്ടിലൂടെ ദൂരേക്ക് നടന്നകലുന്നത് ഞാൻ നോക്കിയിരുന്നു. ഉള്ളിലൊരു പെരുമഴ പെയ്യുകയാണ്. ഹൃദയം നിറഞ്ഞത് കണ്ണിലേക്കു കിനിഞ്ഞു. നിറഞ്ഞ കണ്ണുകൾ അച്ഛൻ കാണാതെ തുടയ്ക്കുവാൻ ഞാൻ പാടുപെട്ടു. അയാളുടെ കൊടിയ വിശപ്പിനും, ദൈന്യതയ്ക്കും മുകളിൽ എന്റെ വിശപ്പലിഞ്ഞലിഞ്ഞില്ലാതായി.

English Summary:

Malayalam Memoir ' Visappinte Kannukal ' Written by Remya Madathilthodi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com