ADVERTISEMENT

ബേപ്പൂർ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ജീവിതം യൗവ്വനയുക്തവും ഹൃദയം പ്രണയ സുരഭിലവുമായ ആ അസുലഭ കാലഘട്ടത്തിലാണു’ അരുണിന് വൈഗയോട് പ്രണയം തോന്നിയത്... വെളുത്തു കൊലുന്നനെയുള്ള വൈഗയെ കാണാൻ, പ്രഭാതത്തിലെ കുറ്റിമുല്ല പോലായിരുന്നു. കുളിച്ചു ചന്ദനപ്പൊട്ടിട്ടു, നീല നിറമുള്ള ചുരിദാർ ധരിച്ചു.. ഇടതൂർന്ന നീളൻ മുടി നിറയെ പാതിവിടർന്ന മുല്ലപ്പൂചൂടി... ഇരുകൈകളിലും നിറയെ കുപ്പിവളകളിട്ട വൈഗ...

കോളജിൽ ഒരേ ബാച്ചിൽ ആയിരുന്ന അരുണിന് ആദ്യം പ്രണയം തോന്നിത്തുടങ്ങിയത് അവളുടെ വളയിട്ട കൈകളോടാണ്.. പിന്നീട് അഗാധതയിൽ തിര ഇളകുന്ന വിടർന്ന നീല മിഴികളോടും.. അൽപം നീട്ടി വളർത്തി നെയിൽപോളിഷ് പുരട്ടിയ വിരലുകൾ കൊണ്ട് വൈഗ പ്രാക്ടിക്കൽ ചെയ്യുമ്പോൾ മന്ത്ര മധുര നിസ്വനങ്ങൾ പൊഴിച്ച് കൊണ്ടിരുന്നു അവളുടെ കുപ്പിവളകൾ. വൈഗയുടെ ഓരോ ചലനത്തിനൊപ്പവും വള നാദമുണ്ടായിരുന്നു. വീട്ടിൽ പോയാൽ രാത്രിയിൽ വൈഗ വളകൾ ഊരി വെക്കുമോയെന്നും അല്ലെങ്കിൽ വീട്ടുകാർ എങ്ങനെ ഉറങ്ങുമെന്നും അരുൺ ചോദിച്ചു. ഒരു ചെറുപുഞ്ചിരിയിൽ അവൾ മറുപടിയൊതുക്കി. നീല വസ്ത്രങ്ങൾ മാത്രം അനുവദിച്ചിരുന്ന കലാലയത്തിൽ വൈഗയുടെ വളകൾ മാത്രം നിറം മാറിക്കൊണ്ടിരുന്നു. ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ പച്ച.. മറ്റു ചിലപ്പോൾ ഓറഞ്ച്.. അല്ലാത്തപ്പോൾ എല്ലാം ഇടകലർന്നും...

വലിയ വെക്കേഷന് നാട്ടിൽ പോയിവന്ന അരുൺ രണ്ടു സെറ്റ് വളകൾ മറന്നില്ല. ക്ഷേത്രങ്ങൾ നിറയെയും, ഉത്സവങ്ങൾ അതിലേറെയും ഉണ്ടായിരുന്ന അവന്റെ നാട്ടിൽ വളകൾക്കു പഞ്ഞമില്ലായിരുന്നു. പിറ്റേന്ന് ലാബിൽ വെച്ച് വളകൾ കൈമാറുമ്പോൾ ആശ്‌ചര്യത്തിനൊപ്പം വൈഗയുടെ കണ്ണുകളിൽ വിരിഞ്ഞ പൂത്തിരി അരുൺ കണ്ടില്ലെങ്കിലും സഹമുറിയനും ഉറ്റ സുഹൃത്തുമായ സുഭാഷ് നന്നായി ശ്രദ്ധിച്ചിരുന്നു. "വളകൾ ഒന്ന് ഇട്ടുകൊടുക്കായിരിന്നു നിനക്ക്!!" അന്ന് ഉറങ്ങാൻ കിടക്കുമ്പോൾ സുഭാഷ് പറഞ്ഞു "നീ അത് വിട്ടില്ലേ? എന്നിട്ടുവേണം വളയിട്ട കൈകൾ കൊണ്ടവൾ എനിക്കിട്ടു പെടയ്ക്കാൻ..." അരുൺ പറഞ്ഞു. കനത്ത രാത്രിക്കുമേൽ പാൽ നിലാവൊഴുകി പരന്നു. പതുക്കെ വീശിയടിച്ച കാറ്റ് ഇലകളെ ഇക്കിളിയാക്കി കടന്നുപോയി. വൈഗ ഇപ്പോൾ താൻ കൊടുത്ത വളകൾ ഇട്ടുനോക്കുകയായിരിക്കുമോ എന്നോർത്തപ്പോൾ അരുണിന്റെ ഉള്ളിലൊരു വള കിലുങ്ങി... പതുക്കെ അവനുറങ്ങിപ്പോയി.

വൈഗ ആ വളകൾ ഒരിക്കലും ഇട്ടു വന്നില്ല!! പിന്നീട് അരുൺ വളകളെ കുറിച്ച് ചോദിക്കുമ്പോൾ ഒക്കെ ഒന്നുകിൽ വിഷയം മാറ്റുകയോ അല്ലെങ്കിൽ ദേഷ്യം കാണിക്കുകയോ ചെയ്തു.. അവന്റെ ഉള്ളിൽ വൈഗയോടുള്ള പ്രണയം ജ്വലിച്ചുയർന്നു നിന്നു. ചാറ്റൽ മഴ പെയ്യുന്ന കലാലയ വിജനതയിലൂടെ വൈഗ വരുന്നത് പ്രണയം ഒരു പ്രാവിനെപ്പോലെ കുറുകുന്ന മനസ്സുമായി നോക്കി നോക്കി നിന്ന് അരുണിന്റെ കണ്ണുകൾ തളർന്നു. ഓരോ ശ്വാസത്തിലും ഓരോ ചലനങ്ങളിലും.. ഉടഞ്ഞു വീണ വളപ്പൊട്ടുകൾ പോലെ കടും നിറങ്ങളിൽ ഒളിച്ചു വെച്ച പ്രണയം അവനിൽ തിണർത്തു കിടന്നു. കലാലയം ആരെയും കാത്തു നിന്നില്ല... നിർമമതയോടെ പരീക്ഷകളും, പ്രാക്ടിക്കലുകളും, പ്രൊജെക്ടുകളും വർഷങ്ങളും കടന്നു പോയി.. പ്രണയവും, സ്വപ്നങ്ങളും, വിജയവും, പരാജയവും അവിരാമം തുടർന്നു..

അവസാനവർഷ പഠനയാത്രയ്ക്കിടയിൽ ബംഗളൂരുവിലെ കൊമേർഷ്യൽ സ്ട്രീറ്റിൽ അരുണും വൈഗയും അവരുടെ ക്ലാസും നഗരത്തിലെ വരണ്ട സൂര്യൻ പതുക്കെ മങ്ങി തുടങ്ങിയൊരു സായാഹ്നത്തിലേക്കിറങ്ങി. ത്രസിച്ചുണരുന്ന രാത്രിജീവിതത്തിന്റെ തിരനോട്ടം തുടങ്ങിയിരിക്കുന്നു.. ജമന്തി പൂക്കളുടെ മണമുള്ള തണുത്ത തെരുവുകളിലൂടെ വൈഗയും അരുണും അലഞ്ഞു നടന്നു. തെരുവിന്റെ അപരനീലിമയിൽ നിറയെ വളക്കടകൾ ആയിരുന്നു. കട വരാന്തകളിൽ കൊളുത്തിയിട്ടിരിക്കുന്ന പുത്തൻ വളകളുടെ മദിപ്പിക്കുന്ന ഗന്ധം.. വെളിച്ചം തട്ടിച്ചിതറുമ്പോൾ വിരിയുന്ന നിറങ്ങളുടെ ഭ്രമാത്മക പ്രപഞ്ചം!!! തുടുത്ത മുഖത്തോടെയും വിയർത്ത കൈത്തലങ്ങളാലും അരുൺ പൊടുന്നനെ വൈഗയെ പിടിച്ചു നിർത്തി. കണ്ണുകളിൽ അത്ഭുതവും ആകാംഷയും നിറച്ചു വൈഗ അരുണിനെ നോക്കി.

"ഒരു സെറ്റ് വള വാങ്ങട്ടെ??" തിരയടിച്ചു വന്ന പ്രണയം പണിപ്പെട്ടു അടക്കി അവൻ ചോദിച്ചു.. "ഏതാണ് ഇഷ്ടം?" "നീ അല്ലെ വാങ്ങുന്നെ..‌ നിനക്കിഷ്ടമുള്ളത്" വള കിലുങ്ങും പോലെ അവൾ ചിരിച്ചു. ചുവപ്പിൽ ഓറഞ്ചു പൊട്ടുകളുള്ള രണ്ടു സെറ്റുകൾ അവൻ തിരഞ്ഞെടുത്തു. ശേഷം വൈഗയുടെ കൈകൾ കവർന്നു പതുക്കെ ആ വളകൾ അണിയിച്ചു. അരുണിനെ നോക്കാൻ മിഴികൾ ഉയർത്താൻ പണിപ്പെടുന്ന വൈഗയെ നോക്കി അവൻ ചോദിച്ചു "അന്ന് ഞാൻ തന്ന വളകൾ എവിടെ? എന്തെ ഇടാത്തത്??" "ഇട്ടു തരാത്തത് കൊണ്ട്!!!" നാണം നനഞ്ഞ മിഴികൾ ഉയർത്തി വൈഗ പറഞ്ഞു. ആകാശം നിറയെ ചിതറിയ വളപ്പൊട്ടുകളുടെ ചിത്രപ്പണികളുമായി, ബംഗളുരുവിലെ തണുത്ത സന്ധ്യ ആയിരം വളക്കൈകളാൽ അവരെ പൊതിഞ്ഞു പിടിച്ചു...

English Summary:

Malayalam Short Story ' Valappottukal Parayathirunnathu ' Written by Biju Krishna Pilla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com