ADVERTISEMENT

‘‘ഓർമകൾ ഓർമകൾ ഓടക്കുഴലൂതി സമയമാം യമുനയോ പിറകിലേക്കൊഴുകിയോ’’...ഓർമകൾ പിറകിലേക്കൊഴുകുമ്പോൾ പലകുറി ഓർമിക്കപ്പെടുകയാണ് ഈ പാട്ടും സിനിമയും ഇതിലെ കഥാപാത്രങ്ങളും. ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണെന്ന് വിധിയെഴുതിയ ചാക്കോ മാഷും അപ്പന്റെ കൈവെട്ടിയ തോമസ് ചാക്കോയും  ഉപ്പുകല്ലിൽ നിന്നു കരഞ്ഞ കൂട്ടുകാരന് കുടിക്കാൻ വെള്ളം കൊടുത്ത തുളസിയുമെല്ലാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. ഇത്തരത്തിൽ പ്രിയപ്പെട്ട എത്രയോ കഥാപാത്രങ്ങളെയാണ് മലയാളികൾക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാനുളളത്. പക്ഷേ കഥാപാത്രങ്ങൾ നിലനിൽക്കുമ്പോഴും അവയ്ക്കു ജീവൻ നൽകിയ കലാകാരന്മാർ ഇപ്പോൾ എവിടെയാണെന്നു പോലും പലർക്കും അറിയില്ല. അത്തരത്തിൽ ഒരാളാണ് സ്ഫടികത്തിലെ തുളസിയും. തിരുവനന്തപുരം സ്വദേശി ആര്യയാണ് ചിത്രത്തിൽ തുളസിയുടെ വേഷം ചെയ്തത്. വടക്കൻ വീരഗാഥ, ബട്ടർഫ്ലൈസ്, സ്ഫടികം തുടങ്ങിയ സിനിമകളിലും ബാലതാരമായി അഭിനയിച്ചിരുന്നു. മനോരമ ഓൺലൈനിന്റെ 'ഓർമയുണ്ടോ ഈ മുഖം' എന്ന പരിപാടിയിലൂടെ പഴയ സിനിമാ ഓർമകൾ പങ്കുവയ്ക്കുകയാണ് ആര്യ

ആടുതോമയുടെ തുളസി ടീച്ചറല്ല, ഡോക്ടറാണ്

സ്ഫടികത്തിൽ ആടുതോമയുടെ കൂട്ടുകാരി തുളസി ടീച്ചറാണ്. പക്ഷേ ഞാൻ ഡോക്ടറാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ നേത്രവിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായിട്ടാണ് ജോലിചെയ്യുന്നത്.

സ്ഫടികത്തിലെ ആ ഒറ്റ ഡയലോഗ്

ഏഴാം ക്ലാസിലെ വെക്കേഷൻ സമയത്താണ് സ്ഫടികത്തിൽ അഭിനയിക്കുന്നത്. ഉർവശിയുടെ ചെറുപ്പകാലമാണ് ഞാൻ ചെയ്തത്. അതിൽ ഒരുപാട് സീനുകളോ ഡയലോഗുകളോ ഒന്നുമില്ല. ‘തോമസ് ചാക്കോ’’ എന്നു വിളിക്കുന്ന ഒറ്റ ഡയലോഗ് മാത്രമേയുള്ളു. പിന്നെ സ്കൂളിലെ രണ്ടു മൂന്നു സീനുകളും. അതിലെ ഓർമകൾ ഓർമകൾ എന്ന പാട്ട് അന്ന് സൂപ്പർ ഹിറ്റായിരുന്നു. ഇന്നും ആളുകൾ മൂളുന്ന ഒരു പാട്ടാണത്. ‘സിനിമ ഇത്രയും ഹിറ്റായതു കൊണ്ടും പാട്ട് ഹിറ്റായതു കൊണ്ടുമായിരിക്കണം ആ ക്യാരക്ടർ ഇപ്പോഴും ജനങ്ങൾ ഓർത്തിരിക്കുന്നത്.  

arya-anup

തുളസിയുടെ സ്വന്തം തോമസ് ചാക്കോ

അഭിനയിക്കുന്ന കാലത്ത് രൂപേഷുമായി (രൂപേഷ് പീതാംബരൻ) വലിയ കമ്പനിയൊന്നുമില്ലായിരുന്നു. അയാൾ എപ്പോഴും ഭദ്രനങ്കിളിന്റെ പിന്നാലെ ആയിരുന്നു. രൂപേഷിന് സിനിമയുടെ ടെക്നിക്കൽ സൈഡും സംവിധാനവുമൊക്കെ പഠിക്കാനായിരുന്നു അന്നേ താൽപര്യം. ആക്ഷൻ പറയുമ്പോൾ ക്യാമറയുടെ ഫ്രണ്ടിൽ  രൂപേഷ് അഭിനയിക്കും. സീനില്ലാതെ ഇരിക്കുമ്പോൾ പോലും രൂപേഷങ്ങനെ സംസാരിക്കാൻ വരികയോ കമ്പനി കൂടുകയോ ഒന്നും ചെയ്യില്ല.  ഭദ്രനങ്കിൾ ഓരോ സീനും ഒരുപാട് വിശദീകരിച്ചു തരും. രൂപേഷ് വിഷമിച്ചിരിക്കുമ്പോൾ വെള്ളം കോരി മുറിവിലേക്ക് ഒഴിച്ചു കൊടുക്കുന്ന ഒരു സീനുണ്ട്. തോമസ് ചാക്കോയ്ക്ക് അടി കിട്ടിയ വിഷമം അവനെ കാണിക്കാതെ ചിരിച്ചുകൊണ്ട് എന്നാൽ കരഞ്ഞുകൊണ്ടു വേണം വെള്ളം ഒഴിച്ചു കൊടുക്കാൻ എന്നാണ് അങ്കിൾ എന്നോടു പറഞ്ഞത്.‌

roopesh
രൂപേഷ് പീതാംബരനൊപ്പം

പക്ഷേ ചിരിച്ചിലും കരച്ചിലും രണ്ടും കൂടി ഒരുമിച്ചെങ്ങനെ പറ്റുമെന്ന് ഞാൻ അങ്കിളിനോട് ചോദിച്ചു.  മോള് ആലോചിച്ചു നോക്ക് ഇത്രയും സങ്കടപ്പെട്ടിരിക്കുകയാണ്, അച്ഛൻ അടിച്ചു, അവൻ ഇത്ര മിടുക്കനാണ്.അടി കിട്ടിയതോർത്ത് കുറച്ച് വിഷമം മനസ്സിൽ വരുത്തി പക്ഷേ വെള്ളം ഒഴിക്കുമ്പോള്‍ ചിരിച്ച്  അഭിനയിക്കണമെന്നായിരുന്നു അങ്കിളിന്റെ നിർദേശം. ഫസ്റ്റ് േടക്കിനു തന്നെ ശരിയായ ഒരു ഷോട്ടായിരുന്നു അത്. ആ സീൻ മനസിൽ തങ്ങി നിൽക്കുന്നുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഉർവശി ചേച്ചിയുടെ ചെറുപ്പമാണ് ചെയ്തതെങ്കിലും ചേച്ചിയെ കാണാനേ പറ്റിയിട്ടില്ല. 

ആരാണെന്നറിയാമോ? ജോമോൾ അന്നു കുറേ പേടിപ്പിച്ചു

ആദ്യമായി അഭിനയിച്ചത് ഒരുവടക്കൻ വീരഗാഥയിലാണ്. മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണത്.  പത്രത്തിൽ കണ്ട ഒരു പരസ്യത്തിലേക്ക് അമ്മ ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. സെലക്ഷൻ കിട്ടി നേരെ സെറ്റിലേക്കാണ് െചല്ലുന്നത്. ആ സിനിമയിൽ മെയിൻ റോൾ ചെയ്യുന്നത് ജോമോളാണ്. സുകുമാരിയമ്മയും കുറച്ചു പേരും ചേർന്ന് ഡാൻസ് കളിക്കുന്ന സീൻ ഞങ്ങൾ കുട്ടികളെല്ലാം കൂടി ഇരുന്ന്  കണ്ടുകൊണ്ടിരിക്കുകയാണ്. അതു കണ്ട്  ഈ സുകുമാരി നന്നായി ഡാൻസ് കളിക്കുന്നുണ്ടെന്ന് അറിയാതെ ഞാൻ പറഞ്ഞു പോയി. ഇതു കേട്ട ജോമോൾ, എന്താ പറഞ്ഞത് സുകുമാരിയെന്നോ? ആരാണെന്നറിയാമോ? സുകുമാരിയമ്മ എന്നു വിളിക്കണം. ഞാൻ പറഞ്ഞു കൊടുക്കും കേട്ടോ. പണിഷ്മെന്റ് കിട്ടുവേ. എന്നൊക്കെ പറഞ്ഞ് എന്നെ അന്നു കുറേ പേടിപ്പിച്ചു. ഇപ്പോഴും ജോമോളെ കാണുമ്പോൾ അതാണ് ഓർമ വരുന്നത്. അതിനുശേഷമാണ് ലാലേട്ടന്റെ കൂടെ ബട്ടർഫ്ലൈസിലും സ്ഫടികത്തിലും അഭിനയിച്ചത്

arya-anup-family

വർഷങ്ങൾക്കു ശേഷം ആടുതോമയെ കണ്ടപ്പോൾ

കൊച്ചിയിൽ വെച്ച് ഒരു ഫിലിം അവാർഡിലാണ് പിന്നീട് ലാലേട്ടനെ കാണുന്നത്. അന്നു ഞാൻ അവതാരകയായിരുന്നു. അവാർഡ് കൊടുക്കാൻ ലാലേട്ടനെ ബാക്സ്റ്റേജിലൂടെ കൊണ്ടു വരുമ്പോൾ ഞാൻ  അദ്ദേഹത്തെ ആരാധനയോടെ നോക്കി നിന്നു. തിരക്കിനിടയിൽ അദ്ദേഹം എന്നെ ശ്രദ്ധിച്ചു. ആ മോളേ, മോളായിരുന്നോ എന്നു ചോദിച്ചു  എന്റെ അടുത്തേക്കു വന്നു. എന്നെ ഇപ്പോഴും അറിയാമോ എന്ന എക്സൈറ്റ്മെന്റായിരുന്നു എനിക്ക്.  വേറെ ആരെങ്കിലും ആണെന്നു കരുതിയാണോ എന്നോട് സംസാരിക്കുന്നതെന്നു കരുതി ഞാൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ, എനിക്കു മനസ്സിലായി.. മനസ്സിലായില്ലെന്നു വിചാരിച്ചോ എന്നു ലാലേട്ടൻ ചോദിച്ചു. ‘‘ഓർമയുണ്ട് മോളേ സുഖമാണോ?’’ എന്നു ചോദിച്ച് ലാലേട്ടൻ പോയി. ഓർക്കുമ്പോൾ മനസ്സിനെന്നും സന്തോഷം തരുന്ന നിമിഷമാണത്. 

arya-anup2

ഡാൻസും ആങ്കറിങ്ങും

മൂന്നര വയസു മുതൽ ഡാൻസ് പഠിക്കുന്നുണ്ട്. കുച്ചിപ്പുഡിയാണ് പഠിച്ചത്. ആറു വർഷം മുൻപ് കച്ചേരിയായിട്ട് നടത്തി. ഇന്ത്യയ്ക്കകത്തും പുറത്തും പ്രോഗ്രാമുകൾ ചെയ്യാറുണ്ട്. പ്രോഗ്രാം ഇല്ലെങ്കിലും ചുമ്മാ കണ്ണാടിയുടെ മുമ്പിൽ നിന്ന് ഡാൻസ് ചെയ്യാൻ എനിക്കിഷ്ടമാണ്. പത്താംക്ലാസിലെ പരീക്ഷ കഴിഞ്ഞ് വെറുതെ നിൽക്കുന്ന സമയത്താണ് ആങ്കറിങ് ചെയ്യുന്നത്. എംഎ ബേബി സാറിന്റെ വൈഫ് ബെറ്റി ആന്റി പറഞ്ഞിട്ടാണ് ഏഷ്യാനെറ്റിൽ ഒരു സ്ക്രീൻ ടെസ്റ്റ് എടുക്കാൻ പോകുന്നത്. അന്നു സെലക്ഷൻ കിട്ടി. പ്രീഡിഗ്രി മുതൽ എംബിബിഎസ് കഴിഞ്ഞ് പിജി ആകുന്നതു വരെ 15 വർഷത്തോളം ടിവിയിൽ ആങ്കറിങ് ചെയ്തു. പിന്നെ പതുക്കെ ചാനലിൽ നിന്നു മാറി അല്ലാത്ത ഷോകളും ഗവൺമെന്റിന്റെ പരിപാടികളൊക്കെ ആങ്കറിങ് ചെയ്യുമായിരുന്നു. ഇപ്പോൾ ചെയ്യാറില്ല. 

‘വാശി’യിലേക്കു വിളിച്ചപ്പോൾ പറ്റിക്കാനാണെന്നു കരുതി

സ്ഫടികത്തിനു ശേഷം പ്രീഡിഗ്രി പ്രായമൊക്കെ എത്തിയപ്പോൾ സിനിമാ ഓഫറുകളൊക്കെ വന്നിരുന്നു. പക്ഷേ അന്നെന്തോ പഠിക്കണമെന്ന് തോന്നി.  അങ്ങനെയാണ് അഭിനയമൊക്കെ വിട്ട് എംബിബിഎസിനു ജോയിൻ ചെയ്തത്. ഫിലിം പ്രൊഡ്യൂസർ സന്ദീപ് സേനനാണ് വാശിയിലേക്ക് വരാൻ കാരണം. സന്ദീപ് ഫാമിലി ഫ്രണ്ടാണ്. ആദ്യം ഒരു റോളുണ്ട് അഭിനയിക്കാമോ എന്നു ചോദിച്ചപ്പോള്‍ പറ്റിക്കാനായിരിക്കുമെന്നാണ് കരുതിയത്. പിന്നീടാണ് സംഗതി സീരിയസാണെന്നു മനസിലാകുന്നതും 10 ദിവസം ലീവെടുത്ത് അഭിനയിക്കാൻ പോയതുമൊക്കെ. ടൊവിനോയെയും കീർത്തിയെയുമൊക്കെ കണ്ടു സംസാരിച്ചു. എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു. ബട്ടർഫ്ലൈസില്‍ എനിക്ക് മേക്കപ്പിട്ട ശങ്കർ അങ്കിൾ തന്നെയായിരുന്നു വാശിയിലെയും മേക്കപ്പ് മാൻ. അങ്കിളിനെ വീണ്ടും കാണാൻ പറ്റിയത് വലിയ സന്തോഷമായിരുന്നു.

സകുടുംബം ഡോക്ടർ

ഇപ്പോൾ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം.ഭർത്താവ് അനൂപും ഡോക്ടറാണ്. കാരക്കോണം മെഡിക്കൽ കോളജിൽ മെഡിസിൻ അസോസിയേറ്റ് പ്രഫസറാണ്. അഭിരാമും അനുരാധയുമാണ് മക്കൾ . ജോലിക്കനുസരിച്ച് സമയം സെറ്റായി വന്നാൽ ഇനിയും സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്

English Summary:

Chat with Actress Arya Anup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com