ADVERTISEMENT

മലയാള സിനിമയിൽ പുതുചരിത്രം എഴുതുകയാണ് 2024 ഫെബ്രുവരി. നീണ്ട ഇടവേളയ്ക്കു ശേഷം കേരളത്തിലെ സിനിമാ പ്രദർശനശാലകളിലേക്ക് യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഒഴുകിയെത്തുന്ന കാഴ്ചയ്ക്കാണ് ‘പ്രണയ മാസം’ സാക്ഷിയാകുന്നത്. അതെ, മലയാളി പ്രേക്ഷകർ സിനിമയോടുള്ള അവരുടെ പ്രണയം വീണ്ടെടുത്തിരിക്കുന്നു. യുവതാരങ്ങൾക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും ബോക്സ്ഓഫിസിൽ നിറഞ്ഞാടിയപ്പോൾ ഏറെ കാലത്തിനു ശേഷം മലയാളത്തിൽ തുടർച്ചയായി ഹിറ്റുകൾ സംഭവിക്കുന്നു എന്ന അപൂർവതയും ഉണ്ട്. ഫെബ്രുവരി റിലീസുകളായ പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും അന്വേഷിപ്പിൻ കണ്ടെത്തുവും ഇതിനോടകം സൂപ്പർഹിറ്റായിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ കലക്‌ഷൻ റെക്കോർഡുകൾ കുറിച്ച് നാലു ചിത്രങ്ങളും മുന്നേറ്റം തുടരുകയാണ്.

കോവിഡാനന്തര കാലം കേരളത്തിലെ സിനിമാ പ്രദർശനശാലകളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒടിടിയിൽ റിലീസാകുമ്പോൾ കാണാം, ടെലിഗ്രാമിൽനിന്ന് ഡൗൺലോഡ് ചെയ്തു കാണാം എന്ന സുഖപ്രദമായ ആലസ്യത്തിലേക്ക് പ്രേക്ഷകർ വഴുതിവീണപ്പോൾ 2022-ലും 2023-ലും ബോക്സ്ഓഫിസിൽ ചലനം സൃഷ്ടിച്ചത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രം. സൂപ്പർതാര ചിത്രങ്ങൾക്കും ബിഗ് ബജറ്റ് ചിത്രങ്ങൾക്കും അന്യഭാഷ ചിത്രങ്ങൾക്കുമാണ് പ്രേക്ഷകർ ടിക്കറ്റ് എടുത്തത്. അതും ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാൽ കലക്‌ഷനിൽ വലിയ ഇടിവും പ്രകടമായിരുന്നു. 

Read more: ‘ഊതിപ്പെരുപ്പിക്കുന്ന ഹിറ്റുകൾ’; മലയാളം ഇൻഡസ്ട്രിയെ വിമർശിച്ച് തമിഴ് പിആർഓ

ഭ്രമയുഗം സെറ്റിൽ നിന്നും
ഭ്രമയുഗം സെറ്റിൽ നിന്നും

മലയാളിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ‘2018’ മലയാളത്തിലെ സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയപ്പോഴും, തിയറ്റർ വാച്ച് അർഹിച്ചിരുന്ന, പ്രമേയപരമായും സാങ്കേതിക തികവിലും മുന്നിട്ട് നിന്ന ചിത്രങ്ങൾക്ക് സിനിമ പ്രദർശനശാലകളിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങളും നവാഗതനായ ജിത്തു മാധവിന്റെ രോമാഞ്ചവുമൊക്കെ പോയവർഷം തിയറ്ററിൽ ചലനങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊക്കെ ഒറ്റപ്പെട്ട വിജയങ്ങളായിരുന്നു. 

തിയറ്ററിലെത്തി സിനിമ കാണാൻ പ്രേക്ഷകർ അപ്പോഴും മടിച്ചു നിന്നു. മെട്രോ നഗരങ്ങളിലെ മൾട്ടിപ്ലെക്സിൽ നിന്ന് വിഭിന്നമായിരുന്നു ചെറുപട്ടണങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും അവസ്ഥ. പലയിടത്തും ഒരു ഷോയ്ക്ക് പത്ത് പേരെ കൂട്ടാൻ തിയറ്റർ ഉടമകൾ കഷ്ടപ്പെട്ടു. പല സിനിമകളും തിയറ്ററിൽ വന്നതും പോയതും അറിഞ്ഞില്ല. ഒടിടി റൈറ്റ്സ് സ്വന്തമാക്കുന്നതിലൂടെ ലാഭം കൊയ്യം എന്ന കണക്കുകൂട്ടലിൽ പ്രളയം പോലെ സിനിമകൾ നിർമിക്കപ്പെട്ടെങ്കിലും ഭൂരിപക്ഷം സിനിമകൾക്കും ശരാശരി നിലവാരം പോലും ഉണ്ടായില്ല എന്നതും മറ്റൊരു വസ്തുതയാണ്. 

‘വെല്‍ക്കം ടു ഹൈദരാബാദ്’ ഗാനരംഗത്തിൽ നിന്ന്.
‘വെല്‍ക്കം ടു ഹൈദരാബാദ്’ ഗാനരംഗത്തിൽ നിന്ന്.

ജനുവരിയിൽ സിനിമകൾക്ക് സമ്മിശ്ര പ്രതികരണമാണ് തിയറ്ററിൽനിന്ന് ലഭിച്ചത്. ചലച്ചിത്ര മേളകളിലെ വിജയകരമായ പ്രദർശനങ്ങൾക്കു ശേഷം തിയറ്ററിൽ എത്തിയ ആട്ടം നിരൂപക പ്രശംസ നേടി. ഏറെ കാലമായി ജയറാമിന്റെ തിരിച്ച് വരവിനായി കാത്തിരുന്ന പ്രേക്ഷകരെ മിഥുൻ മാനുവൽ തോമസ് നിരാശപ്പെടുത്തിയില്ല. എബ്രഹാം ഓസ്‌ലർ എന്ന ഇമോഷനൽ ക്രൈം ത്രില്ലറിലൂടെ ജയറാം തന്റെ കരിയറിലെ ഏറ്റവും മികച്ച ഇൻഷ്യൽ സ്വന്തം പേരിൽ ചേർത്തു. മമ്മൂട്ടിയുടെ സർപ്രൈസ് കാമിയോയും ഫ്ലാഷ്ബാക്ക് സ്റ്റോറിയിലെ യുവതാരങ്ങളുടെ പ്രകടനവും പൂമാനമേ ഗാനത്തിന്റെ റീക്രിയേഷനുമെല്ലാം ചിത്രത്തിനു പ്ലസായി.

ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന് ബോക്സ്ഓഫിസിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ആദ്യ ദിവസങ്ങളിലെ റിവ്യൂ ബോംബിങ്ങിനു ശേഷം ചിത്രം നിരൂപക പ്രശംസ ഏറ്റുവാങ്ങി. മോഹൻലാലിന്റെ അഭിനയവും മധു നീലകണ്ഠന്റെ ഛായാഗ്രഹണവും പ്രശംസ ഏറ്റുവാങ്ങി. അപ്പോഴും ബോക്സ്ഓഫിസിൽ പ്രേക്ഷകരുടെ ഒഴുക്ക് പ്രകടമായിരുന്നില്ല.

പോസ്റ്റര്‍
പോസ്റ്റര്‍

ഫെബ്രുവരി സിനിമാ റിലീസിങ്ങിന് അത്ര അനുയോജ്യമായ മാസമല്ല. വേനൽ ചൂടിനൊപ്പം പരീക്ഷ ചൂടിലേക്കും കേരളം കടക്കുന്ന മാസമാണ് ഫെബ്രുവരി. എന്നാൽ അത്തരം ധാരണകളെയൊക്കെ പൊളിച്ച് എഴുതുകയാണ് 2024. മൂന്ന് ഏജ് ഗ്രൂപ്പിലുള്ള അഭിനേതാക്കളുടെ, മൂന്ന് ജോണറിലുള്ള, മൂന്ന് ആസ്വാദനം ആവശ്യപ്പെടുന്ന മൂന്നു സിനിമകളും ഒരേസമയം ഹിറ്റാകുന്നു എന്നത് ഒരു അപൂർവതയാണ്. മലയാള സിനിമയുടെ വൈവിധ്യത്തെയും മേക്കിങ് ക്വാളിറ്റിയെ കൂടിയാണ് ഈ സിനിമകളിലൂടെ അടയാളപ്പെടുത്തുന്നത്.

തണ്ണീർ മത്തൻ ദിനങ്ങളുടെയും സൂപ്പർ ശരണ്യയുടെയും മിന്നും വിജയങ്ങൾക്കു ശേഷം ഗിരിഷ് എ.ഡി.യൊരുക്കിയ പ്രേമലുവും വിജയം ആവർത്തിച്ചു. റോം കോം -ഹ്യൂമർ ട്രാക്കിൽ തുടർച്ചയായി സിനിമകളെടുത്തു വിജയിപ്പിക്കുക എന്നത് ശ്രമകരമാണ്. പുതിയ തലമുറയ്ക്കു റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഗിരീഷിന്റെ സിനിമകളിലുണ്ടാകാറുണ്ട്. പ്രേമലുവിലെത്തുമ്പോഴും അത് നിലനിർത്താൻ ഗിരീഷിനു കഴിഞ്ഞിട്ടുണ്ട്. ഗിരിഷിന്റെ ക്രാഫിറ്റിനൊപ്പം യുവതാരങ്ങളുടെ ഗംഭീര പ്രകടനം കൂടിയായപ്പോൾ പ്രേമലു ഒരു ക്ലീൻ എന്റർടെയ്നറായി മാറി. റീപ്പീറ്റ് വാച്ചുള്ള പ്രേമലു ഇതിനോടകം 50 കോടി ക്ലബിൽ ഇടം കണ്ടെത്തി കഴിഞ്ഞു. 

മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ നിന്ന്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ നിന്ന്.

ഭൂതകാലത്തിലൂടെ സംവിധാന മികവ് തെളിയിച്ച സംവിധായകൻ രാഹുൽ സദാശിവന് മമ്മൂട്ടി ഡേറ്റ് നൽകിയപ്പോൾത്തന്നെ പ്രേക്ഷകർ അദ്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നു. പതിവു പോലെ ബോക്സ്ഓഫിസിൽ മമ്മൂട്ടി അഴിഞ്ഞാടി. കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി അരങ്ങ് വാണപ്പോൾ മലയാളിയ്ക്ക് അത്ര പരിചിതമല്ലാത്ത ഴോണറായിട്ട് കൂടി പ്രേക്ഷകർ തിയറ്ററിലേക്ക് ഒഴുകിയെത്തി. സിദ്ധാർഥ് ഭരതനും അർജുൻ അശോകനും മമ്മൂട്ടിയുടെ കഥാപാത്രത്തിനു മികച്ച പിന്തുണ നൽകി. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷഹനാദ് ജലീലിന്റെ ഛായാഗ്രഹണവും സിനിമയ്ക്കു സാങ്കേതിക തികവ് നൽകി. രാഹുൽ സദാശിവന്റെ ക്രാഫ്റ്റ് കൂടിയായപ്പോൾ അക്ഷരാർഥത്തിൽ മനയിലെ ചക്രവ്യൂഹത്തിൽ അകപ്പെട്ട പ്രതീതിയായി പ്രേക്ഷകർക്ക്. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് പരീക്ഷണ സ്വഭാവമുള്ള ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. 

ജാനേ മൻ എന്ന സിനിമയിലൂടെ കോവിഡ് കാലത്ത് അപ്രതീക്ഷിത വിജയം നേടിയ സംവിധായകനാണ് ചിദംബരം. കാര്യമായ പരസ്യങ്ങളോ വലിയ താരനിരയോ ഇല്ലായിരുന്നിട്ടു കൂടി ‘ജാനേമൻ’ കോവിഡ് കാലത്ത് മലയാള സിനിമയ്ക്കു പുതിയ ഉണർവ് നൽകിയ സിനിമയായിരുന്നു. കഥാപാത്ര രൂപീകരണത്തിലും പരിചരണത്തിലുമൊക്കെ മികവ് പുലർത്തിയ ചിത്രം ക്ലൈമാക്സിലും പ്രേക്ഷകരെ ഞെട്ടിച്ചു. ഡയറക്ടേഴ്സ് ബ്രില്ല്യൻസിനൊപ്പം പ്രേക്ഷകരുടെ മനസ്സിൽ നനവ് പടർത്തുന്ന ഒരു മാജിക്കും തനിക്കുണ്ടെന്ന് കന്നി ചിത്രത്തിലൂടെ തെളിയിച്ച വ്യക്തിയാണ് ചിദംബരം. രണ്ടാമത്തെ ചിത്രത്തിൽ എല്ലാ അർഥത്തിലും തന്റെ ഗ്രാഫ് അയാൾ ഉയർത്തുന്നു. ഏറെ കാലത്തിനു ശേഷമാണ് പ്രേക്ഷകർ ഒന്നടങ്കം കയ്യടിക്കുന്ന, രോമാഞ്ചം കൊള്ളിക്കുന്ന സീനുകൾ തിയറ്ററിൽ കാണാൻ കഴിഞ്ഞത്. 

ഫസ്റ്റ്ലുക്ക്
ഫസ്റ്റ്ലുക്ക്

2006-ൽ കൊടൈകനാലിലേക്ക് യാത്ര പോയ മഞ്ഞുമ്മലിൽ നിന്നുള്ള സംഘം ഗുണ കേവിൽ അപകടത്തിൽപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയിരിക്കുന്നത്. ആർക്കും അങ്ങനെ ഒരു വിഷയത്തിൽ ഒരു സിനിമ നിർമിക്കാവുന്നതേയുള്ളു. അതിനെ ഒരു അനുഭവമാക്കി മാറ്റുകയും മാനവികമായി അവതരിപ്പിക്കുകയും ചെയ്തു എന്നിടത്താണ് സിനിമയുടെ വിജയം. സൗബിനും ശ്രീനാഥ് ഭാസിയും ദീപക്ക് പറമ്പോലും തുടങ്ങി സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും ഒരുപോലെ മികവ് പുലർത്തി. കമല്‍ഹാസന്റെ ഗുണ മൂവിയുടെ റഫൻസും മനോഹരമായി സിനിമയിൽ പ്ലേയ്സ് ചെയ്തിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും അജയൻ ചാലിശ്ശേരിയുടെ കലാ സംവിധാനവും സിനിമയെ മറ്റൊരു മാനത്തിലേക്ക് ഉയർത്തുന്നു. 

കേരളത്തിനെതിരെയും മലയാളികൾക്ക് എതിരെയും പ്രൊപ്പഗാൻഡ സിനിമകൾ നിർമിക്കപ്പെടുന്ന കാലത്ത് മലയാളിയെന്ന എന്ന നിലയിൽ ചലച്ചിത്ര ആസ്വാദകർ എന്ന നിലയിൽ ഓരോ സിനിമാപ്രേമിക്കും അഭിമാനിക്കാവുന്ന മാസമാണ് 2024 ഫ്രെബുവരി. ‘വാട്ട് എ ഫാബുലസ് ആൻഡ് ഫൻറ്റാസ്റ്റിക്ക് ഫ്രെബുവരി സോ ഫാർ’. ഇത് മലയാള സിനിമയുടെ ഉയർത്തേഴുനേൽപ്പിന്റെ കാലം.  ആടുജീവിതം പോലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകൾ റിലീസിനു തയാറെടുക്കുന്നുണ്ട്. 2024 ൽ വാണിജ്യപരമായും കലപരമായും മലയാള സിനിമ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രത്യാശിക്കാം.

English Summary:

Malayalam cinema is experiencing a renaissance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com