ADVERTISEMENT

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകൻ‌ അടക്കമുള്ളവർക്ക് പരുക്കേറ്റ സംഭവത്തിൽ കാർ ഒാടിച്ചത് നടന്മാരല്ലെന്ന് വെളിപ്പെടുത്തൽ. കാർ ഒാടിച്ചത് സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ പെട്ടയാളാണെന്നും കാർ ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവമെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇവർക്കൊപ്പം നടൻ മാത്യു തോമസ് ഉണ്ടെന്ന വാർത്തയും തെറ്റാണെന്ന് ഇവർ‍ പറയുന്നു. 

ബ്രോമൻസ് സിനിമയിലെ നായിക മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീനാണ് ഇന്നലെ ഷൂട്ട് ചെയ്തത്. പല ടേക്കുകളിലൂടെ അത് ഷൂട്ട് ചെയ്തു തീർത്തിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്ന വേളയിലായിരുന്നു അപകടം. ഡ്രോൺ ഷോട്ട് ചിത്രീകരിക്കാനായി മഹിമയ്ക്കു പകരം കാർ ഒാടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുനും പിന്നിൽ സംഗീതും ഉണ്ടായിരുന്നു. ഇൗ സമയത്താണ് കാർ അപകടത്തിൽ പെടുന്നത്. അർജുനും വാഹനമോടിച്ചയാൾക്കും നിസാര പരുക്കുകളെ ഉള്ളൂ. സംഗീത് പ്രതാപിന്റെ കഴുത്തിന് പൊട്ടലുണ്ട്. കാറിന്റെ ബോഡ‌ി പൂർണമായും തകർന്നു. 

കൊച്ചി എംജി റോഡിൽ വച്ചു ഇന്നു പുലർച്ചെ 1.45നാണ് അപകടം നടന്നത്. നടൻമാർ സഞ്ചരിച്ച കാർ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽപ്പെട്ട കാർ ബൈക്കുകളിലും തട്ടി. താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഒാവര്‍ടേക്ക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നെന്നു സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കാറിൽ കാമറയും മറ്റ് സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ കൂട്ടിച്ചേർത്തു. 

 

പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി. അമിത വേഗത്തില്‍ വാഹനം ഒാടിച്ചതിന് സെന്‍ട്രല്‍ പൊലീസ് കേസുമെടുത്തു. ഷൂട്ടിങ്ങിനിടെ തന്നെയാണോ അപകടമെന്ന് സംശയമുണ്ടെന്നും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമെ ഇക്കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

English Summary:

Exclusive report on car accident at film shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com