ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയില്ലാതെ കേസെടുക്കില്ലെന്ന സർക്കാർ നിലപാടിൽ പ്രതിേഷധവുമായി സംവിധായകൻ ആഷിഖ് അബു. ‘‘സർക്കാരിന്റെ ഇതുവരെയുള്ള നടപടിയിൽ തൃപ്തിയില്ലെന്നു മാത്രമല്ല ശക്തമായ പ്രതിഷേധവുമുണ്ട്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെ എന്താണ് ഒളിപ്പിക്കുന്നതെന്ന് ഉത്തരം പറയേണ്ടി വരും.’’–മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു പറഞ്ഞു.

‘‘സിനിമാ സംഘടനകൾ ഈ വിഷയത്തില്‍ കൃത്യമായ പ്രതികരണം നടത്തുെമന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനകളാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എത്ര സംഘടനകൾ ഉള്ള സ്ഥലമാണ് ഇവിടം. അതിനകത്തുള്ള ആളുകൾക്കൊരു പ്രശ്നമുണ്ടാകുമ്പോൾ അവരെല്ലേ ആദ്യം പ്രതികരിക്കാൻ എത്തേണ്ടത്. സംവിധായകർക്കെതിരെയുള്ള പ്രശ്നത്തിൽ സംവിധായകരുടെ സംഘടനയും മിണ്ടുന്നില്ല.

ഇതെല്ലാം വെളിവാക്കുന്നത് എന്താണ്, ഒരു ഫ്യൂഡൽ സംവിധാനംപോലെ പ്രവർത്തിക്കുന്ന സംഗതിയാണിത്. ഇവിടെയൊരു മാടമ്പി ഭരണമാണ് നടക്കുന്നത്. ഏറെ ഇച്ഛാശക്തിയുള്ള ഞാൻ വ്യക്തിപരമായി പിന്തുണയ്ക്കുന്ന സർക്കാരിനെ ഈ രീതിയില്‍ സമ്മർദത്തിലാക്കാൻ പറ്റിയെങ്കിൽ അത്ര ശേഷിയുള്ള ആളുകളാണ് ഇതിനു പിന്നിലുള്ളത്.

ഞാൻ അമ്മ സംഘടനയിൽ അംഗമല്ല. അവർ പ്രതികരിക്കാതിരിക്കുന്നതും ഒരു ആഭ്യന്തര കാര്യമാണ്. മാത്രമല്ല ആളുകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നൊരു സംഘടനമാത്രമാണത്. അവരെയെങ്ങനെ ഈ സിനിമാ മേഖലയുടെ മുഴുവൻ ഉത്തരവാദിയാക്കി നിർത്തുന്നു. ഇതിലും വലിയ പ്രശ്നമായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. അതിലെന്തായിരുന്നു ആ സംഘടനയുടെ നിലപാട്. അതിൽ കൂടുതൽ എന്താണ് ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്.

സർക്കാരിന് ഇക്കാര്യത്തിൽ ആരുടെയും ഉപദേശം വേണമെന്ന് തോന്നുന്നില്ല. കേരള സമൂഹം വളരെ ഗൗരവതരമായി ഈ വിഷയം ചർച്ച ചെയ്യുകയാണ്. ഇത്തരം കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ടെന്ന് വാക്കാൽ കേൾക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി.

ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന്റെ സാഹചര്യത്തെപ്പറ്റി നമ്മൾ ഒന്നുകൂടി ആലോചിക്കണം. കേട്ടുകേൾവിയില്ലാത്ത രീതിയിൽ ഒരു കുറ്റകൃത്യം സിനിമയിലെ നടിക്കെതിരെ നടന്നു. അത്തരമൊരു ആഘാതത്തിനിടയിലാണ് കമ്മിറ്റി ഉണ്ടാകുന്നത്. കമ്മിറ്റിയെ പഠിക്കാൻ ഏൽപിച്ചതല്ല, പരാതി കേൾക്കാന്‍ ഏൽപിച്ചതാണ്. പരാതി കേൾക്കുകയും അതിൽ നിയമപരമായുള്ള എല്ലാ കാര്യങ്ങളും കോർത്തിണക്കിയ റിപ്പോർട്ട് തയാറാക്കുകയുമായിരുന്നു.

എത്രയോ ദുരന്തങ്ങളും പ്രശ്നങ്ങളും കൃത്യമായി കൈകാര്യം ചെയ്ത സർക്കാരാണിത്. ഇത് സർക്കാരിന് ആരെങ്കിലും ഉപദേശിച്ചുകൊടുക്കേണ്ട കാര്യമുണ്ടോ? സർക്കാരിന്റെ ഇതുവരെയുള്ള നടപടിയിൽ തൃപ്തിയില്ലെന്നു മാത്രമല്ല ശക്തമായ പ്രതിഷേധവുമുണ്ട്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെ എന്താണ് ഒളിപ്പിക്കുന്നതെന്ന് ഉത്തരം പറയേണ്ടി വരും. സ്ഥീരകരണം വരട്ടെ എന്നതേ നമുക്ക് പറയാൻ പറ്റൂ. ഹൈക്കോടതി ഏറ്റെടുത്തതുകൊണ്ട് ഇത് മുന്നോട്ടുപോകും എന്നാണ് എന്റെ വിശ്വാസം. സമ്മർദം കൊണ്ടുമാത്രമാണ് സർക്കാർ ഇക്കാര്യത്തിൽ ഇങ്ങനെ പ്രവർത്തിക്കുന്നത്. ആരാണ് സമ്മർദം ചെലുത്തുന്നതെന്ന് പറയാനാകില്ല.

ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ സർക്കാർ പറയുകയാണ് ഹൈക്കോടതിയുടെ സഹായം വേണമെന്ന്. പരാജയപ്പെട്ടുപോയ ഗവൺമെന്റിന്റെ പ്രസ്താവനയായേ എനിക്കിത് കാണാൻ കഴിയൂ. അങ്ങനെയെങ്കിൽ ഒരു സർക്കാർ ഇവിടെ എന്തിന്, ഒരു പൗരൻ എന്ന നിലയിൽ എന്റെ സംശയമാണത്. അത്ര ലാഹവത്തോടെയാണ് സർക്കാർ ഇക്കാര്യത്തെ കാണുന്നത്.’’–ആഷിഖ് അബുവിന്റെ വാക്കുകൾ.

English Summary:

Hema Committee Report: Aashiq Abu Demands Answers, Calls Out Government Silence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com