ADVERTISEMENT

‘യാരണ്ണൈ അവൻ, സംബന്ധമേ ഇല്ലാതെ വന്ത് മൊത്തത്തെ കാലി വന്ത് പോയിട്ടാ.’’ ‘‘സംബന്ധം ഇരുക്ക്... അവൻ പേര് ഡില്ലി...’’ കൈതി സിനിമയുടെ ക്ലൈമാക്സിലെ അടൈകളത്തിന്റെ ഡയലോഗ് ശരിക്കും ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായ വിക്രത്തിന്റെ ആമുഖമാണ്. ഇൻസ്പെക്ടർ ബിജോയ്‌യും സംഘവും മാർക്കറ്റിൽ 800 കോടി രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടുന്നിടത്താണ് കൈതിയുടെ തുടക്കം. ഡില്ലി എന്ന മുൻ ജയിൽപുള്ളിയുടെ സഹായത്തോടെ ലഹരിമരുന്ന് മാഫിയയിൽനിന്നു സഹപ്രവർത്തകരെ ബിജോയ് രക്ഷപ്പെടുത്തുന്നു. അതിനു ശേഷം എന്തു സംഭവിക്കുന്നു, ലഹരിമരുന്ന് നിറഞ്ഞ ആ കണ്ടെയ്നർ ട്രക്ക് എവിടെ? അടൈകളവും സഹോദരൻ അൻപുവും ജയിലിൽ തന്നെയാണോ? വിക്രം തരുന്നത് ഇൗ ചോദ്യങ്ങളുടെ ഉത്തരമാണ്.

ലോകേഷ് കനകരാജിന്റെ സിനിമാറ്റിക്ക് യൂണിവേഴ്സിലേക്കുള്ള പടിവാതിലാണ് വിക്രം. തന്റെ ആരാധനാതാരത്തെ നായകനാക്കി ലോകേഷ് ഒരുക്കിയിരിക്കുന്ന ആക്‌ഷൻ പാക്ക്ഡ് എന്റർടെയ്നറാണ് ഇൗ സിനിമ. മുഖംമൂടി അണിഞ്ഞ ഒരുകൂട്ടം അക്രമികളാൽ സ്റ്റീഫൻ രാജ് (ഹരീഷ് പേരടി) എന്ന നാർകോട്ടിക്സ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നു. പ്രപഞ്ചൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൊലയുമായി ഏറെ സാമ്യമുള്ള ഈ കേസ് അന്വേഷിക്കാൻ എത്തുന്നത് അണ്ടർ കവർ ഏജന്റ് ആയ അമറും ടീമും ആണ്. സ്ലീപ്പർ െസൽ ടീം എന്നറിയപ്പെടുന്ന ഇങ്ങനെയൊരു ടീം നിയമസംവിധാനത്തിന് ഉണ്ടെന്നറിയാവുന്നത് പൊലീസിലെ ചില ഉന്നതർക്കു മാത്രമാണ്. അമറിന്റെയും ടീമിന്റെയും അന്വേഷണം ചെന്നെത്തുന്നത് പ്രപഞ്ചൻ എന്ന പൊലീസുകാരന്റെ അച്ഛന്‍ കർണനിലാണ്. മകന്റെ മരണശേഷം മുഴുക്കുടിയനായി മാറിയ കർണനെയും അക്രമികൾ വകവരുത്തിയിരുന്നു. ലഹരിമരുന്ന് മാഫിയ തലവൻ സന്താനമാണ് ഇതിനു പിന്നിലെന്ന് അമർ കണ്ടെത്തുന്നു. പക്ഷേ അവിടെയും ചില ചോദ്യങ്ങൾ അമറിനെ കുഴയ്ക്കുന്നുണ്ട്.

1986 ൽ കമൽഹാസൻ നായകനായി എത്തിയ വിക്രം സിനിമയുമായും ചില ബന്ധങ്ങൾ ഇൗ സിനിമയ്ക്കുണ്ടെന്ന് വഴിയേ പ്രേക്ഷകന് മനസ്സിലാകും. ആ ചിത്രത്തിൽനിന്നു പ്ലോട്ട് എടുത്ത് അത് തന്റെ മുൻകാല സിനിമയുമായി കണക്ട് ചെയ്ത് ഒരുക്കിയ ലോകേഷിന്റെ വൈഭവം അഭിനന്ദനീയം. പ്രവചനാതീതമായ കഥയല്ലെങ്കിലും മേക്കിങ് കൊണ്ട് അത്തരം പോരായ്മകളെ മറികടക്കുന്നുണ്ട് വിക്രം. ഹോളിവുഡ് ലെവലിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റഫർ നോളന്റെ സിനിമകളിൽ കണ്ടു വരുന്ന ഷോട്ടുകളുടെ റഫറൻസുകൾ വിക്രമിലും കാണാം. താരങ്ങൾ ഒരുപാട് സിനിമയിലുണ്ടെങ്കിലും കഥാപാത്രങ്ങൾക്കാണ് ചിത്രത്തിൽ പ്രാധാന്യം. സിനിമ ഒരുക്കിയിരിക്കുന്നതും താരകേന്ദ്രീകൃതമായല്ല, കഥയെ അടിസ്ഥാനമാക്കിയാണ്.

vikram-trailer-1

ഹോളിവുഡ് നടന്മാരുെട പ്രകടനങ്ങളെ ഒാർമിപ്പിക്കുന്ന സ്വാഗ് ആണ് കമൽഹാസന്റേത്. സിംഹഗർജനം പോലെയാണ് കമലിന്റെ ഇന്റർനാഷനൽ ക്ലാസ് ആക്‌ഷൻ പ്രകടനം. സന്താനം എന്ന വില്ലൻ കഥാപാത്രത്തെ പുതു മാനറിസങ്ങളാല്‍ വിജയ് സേതുപതി വേറെ ലെവലിൽ എത്തിക്കുന്നു. മാസ്റ്ററിലെ ഭവാനിയിൽനിന്നു സന്താനത്തിലെത്തുമ്പോൾ ഭ്രാന്തമെന്നു തോന്നിക്കുന്ന മറ്റൊരു അഭിനയശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കമൽഹാസനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ഫഹദിന്റേത്. ഒതുക്കമാർന്ന പ്രകടനത്തോടെ ആദ്യ പകുതി ഒറ്റയ്ക്കു കൊണ്ടു പോകുന്നത് ഫഹദാണ്. ഡയലോഗ് ഡെലിവറിയിലും ഫഹദ് വിജയിച്ചു.

ഈ മൂന്നു പേരുടെയും പെർഫോമൻസില്‍ ഞെട്ടി നിൽക്കുമ്പോഴാണ് ക്ലൈമാക്സിൽ മറ്റൊരവതാരപ്പിറവി. വില്ലനുക്കു വില്ലൻ. വെറും അഞ്ചേ അഞ്ച് മിനിറ്റില്‍ തിയറ്ററിനെ നിശബ്ദമാക്കുന്ന പ്രകടനം‍ കാഴ്ച വച്ച് സൂര്യ സ്റ്റാറാകുന്നു. ബിജോയ് എന്ന കഥാപാത്രം നരേന്റെ കയ്യിൽ ഭദ്രമായിരുന്നു. ചെമ്പൻ വിനോദിന്റെ വില്ലൻ വേഷവും ശ്രദ്ധേയമായി. കോമഡി കലർത്തിയ അദ്ദേഹത്തിന്റെ അഭിനയരീതി ആ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തി. കാളിദാസ് ജയറാം, ഗായത്രി ശങ്കർ, ശാൻവി ശ്രീവാസ്ത, ശിവാനി നാരായണൻ, രമേശ് തിലക്, അരുൾദോസ്, സമ്പത്ത് റാം, ഗോകുൽനാഥ്, ധീന, അർജുൻ ദാസ്, ഹരിഷ് ഉത്തമൻ, കമൽഹാസന്റെ വേലക്കാരിയായി വന്ന സ്ത്രീ എന്നിവരാണ് മറ്റ് താരങ്ങൾ.

Actor Kamal Haasan in 'Vikram'. Photo: YouTube
Actor Kamal Haasan in 'Vikram'. Photo: YouTube

തിരക്കഥയുടെ ഉള്ളറകളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ ലോകേഷിന് കഴിഞ്ഞില്ലെന്നു വേണം പറയാൻ. കഥ പറഞ്ഞുപോകുന്നതിൽ സസ്പെൻസ് ഒരുക്കിവയ്ക്കുന്നില്ല. ഊഹിക്കാവുന്ന കഥാഗതിയും വിഷ്വൽ ഇഫക്ട്സിലെ ജാഗ്രതക്കുറവും പോരായ്മയാണ്. ആക്‌ഷൻ രംഗങ്ങളിൽ റോബോട്ടിക് ക്യാമറ ചലനങ്ങൾ മികവാർന്ന രീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് തോന്നി. അൻപ് അറിവിന്റെ സംഘട്ടന രംഗങ്ങൾ തീപ്പൊരി കാഴ്ചാനുഭവം തന്നെയാണ്. പ്രത്യേകിച്ച് വിക്രത്തിന്റെ എൻട്രി ഫൈറ്റ്. മിഷന്‍ ഗൺ ഉപയോഗിച്ചുളള ഷൂട്ടൗട്ട് രംഗങ്ങളും കോരിത്തരിപ്പിക്കുന്നതാണ്. മൂന്നു മണിക്കൂർ ദൈർഘ്യം ഒരു പരിധി വരെ വലിച്ചുനീട്ടലായി അനുഭവപ്പെടുന്നുണ്ടെങ്കിലും ഫിലോമിന രാജിന്റെ എഡിറ്റിങ് പല ഘട്ടങ്ങളിലും സിനിമയെ സഹായിക്കുന്നതാണ്. ഗിരീഷ് ഗംഗാധരന്റെ ക്യാമറ ചലനങ്ങളും അനിരുദ്ധിന്റെ ത്രസിപ്പിക്കുന്ന സംഗീതവും ഒന്നിനൊന്ന് മികച്ചതായി.

ഉലകനായകനു വേണ്ടി ഒരു സൂപ്പർതാരം ഉൾപ്പെടെയുള്ള താരങ്ങൾ സഹകരിക്കുക, സംവിധായകന്‍ മനസ്സിൽ കണ്ടതെന്തോ അത് ഉൾക്കൊണ്ടുകൊണ്ട് കൂടെ നിൽക്കുക. വിക്രം എന്ന സിനിമയുടെ പിറവി പോലും സ്വപ്നസമാനം എന്നു വിശേഷിപ്പിക്കേണ്ടി വരും. ആ സ്വപ്നം യാഥാർഥ്യമായി മുന്നിലെത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷയ്ക്കു മേൽ തെല്ലും കരിനിഴൽ വീഴുന്നില്ല. സൂര്യയെ ഇത്രയും കൊടൂര വില്ലനായി കാണിച്ചു കഴിഞ്ഞ ലോകേഷ്, വിക്രം 3 യിൽ എന്ത് അദ്ഭുതമാകും ഒരുക്കി വയ്ക്കുക. സൂര്യയെ ഒതുക്കാൻ വിക്രം ഡില്ലിയുടെ സഹായം തേടുമോ? അതോ ജെ.ഡി എന്ന ജോൺ ദുരൈയെ വിളിക്കുമോ? ഒരുകാര്യം ഉറപ്പാണ്, അയാളൊരു ‘മരണമാസ് കമൽഹാസൻ ഫാൻ’ ആണ്. എന്തും സംഭവിക്കാം.

വാൽക്കഷ്ണം: Once upon a time there lived a ghost, and he is not a myth anymore !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com