ADVERTISEMENT

കിഷ്കിന്ധ' എന്ന പേര് കേൾക്കുമ്പോൾ തന്നെ ചതിയിൽ ബാലിയെ കൊന്ന സുഗ്രീവന്റെ കഥയാകും മലയാളികൾക്ക് ഓർമ വരിക. എന്നാൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ഇന്ന് തിയറ്ററിലെത്തിയ 'കിഷ്കിന്ധാ കാണ്ഡം' പറയുന്നത് സ്നേഹത്താൽ വെന്തുരുകി നീറുന്ന ചില മനുഷ്യരുടെ കഥയാണ്. അപർണ ബാലമുരളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ വിജയരാഘവൻ ആണ് ഏറെ മർമ്മപ്രധാനമായ ഒരു വേഷം ചെയ്തിരിക്കുന്നത്. 'കക്ഷി അമ്മിണിപ്പിള്ള'യ്ക്ക് ശേഷം ദിൻജിത്ത് ഒരുക്കിയ ചിത്രം ആദ്യന്തം ദുരൂഹതയൊളിപ്പിച്ച് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒന്നായി മാറുകയാണ്.  

പുരാണത്തിലെ കിഷ്കിന്ധ പോലെ തോന്നിപ്പിക്കുന്ന കുരങ്ങുകളുടെ വാസസ്ഥാനമായ ഒരു കാടിനരികിലാണ് റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പുപിള്ളയും മകൻ അജയചന്ദ്രനും താമസിക്കുന്നത്. ദുരൂഹത പേറുന്ന ആ പരിസരത്തേക്ക് അജയചന്ദ്രന്റെ രണ്ടാം ഭാര്യയായി കടന്നുവരികയാണ് അപർണ.  അന്യദേശങ്ങളിൽ ജോലി നോക്കി മടുത്തപ്പോൾ ഒരു കുടുംബ ജീവിതത്തിലേക്ക് കടന്നുവരാൻ തയ്യാറായ അപർണയ്ക്ക് അൽപ്പം അന്വേഷണ ത്വര കൂടുതലുണ്ട്.  

അപ്പു പിള്ളയുടെ സ്വഭാവത്തിലെ വൈരുധ്യങ്ങൾ അപർണ്ണയെ ചില സംശയത്തിലേക്ക് തള്ളിവിടുന്നു. ഇതിനിടെയാണ് അപ്പു പിള്ളയുടെ ലൈസൻസ് ഉള്ള തോക്ക് കാണാതാകുന്നത്.  തോക്ക് സറണ്ടർ ചെയ്യാൻ പോലീസുകാർ പറഞ്ഞെങ്കിലും തോക്ക് എവിടെയെന്ന് കണ്ടെത്താൻ അപ്പുപിള്ളയ്ക്കോ മക്കൾക്കോ കഴിയുന്നില്ല. തോക്കുതേടിയുള്ള അന്വേഷണം അപർണയെ കൊണ്ടെത്തിക്കുന്നത് ഒരുപിടി ദുരൂഹതയിലേക്കാണ്. ആ ദുരൂഹതയുടെ ചുരുളഴിക്കാൻ അജയനും അപർണ്ണക്കും ഒപ്പം പ്രേക്ഷകനും ഒരു യാത്ര നടത്തേണ്ടി വരുന്നു. 

അടിമുടി ദുരൂഹത ഒളിപ്പിച്ച അപ്പുപിള്ള എന്ന കഥാപാത്രമായി എത്തിയത് നടൻ വിജയരാഘവനാണ്. വൈരുധ്യങ്ങൾ നിറഞ്ഞ നിഗൂഢത പേറുന്ന അപ്പുപിള്ളയുടെ ഭൂതകാലവും വർത്തമാനവും ഭാവിയുമെല്ലാം അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ വിജയരാഘവനെക്കാൾ മറ്റൊരു ചോയ്‌സ് ഉണ്ടാകില്ല.  വിജയരാഘവന്റെ അഭിനയം എവിടെയൊക്കെയോ അച്ഛൻ എൻ എൻ പിള്ളയെ അനുസ്മരിപ്പിച്ചു. അജയചന്ദ്രനായി വേഷമിട്ടത് ആസിഫ് അലിയാണ്. ഒരൽപം പക്വതയുള്ള സ്നേഹനിധിയായ കുടുംബനാഥന്റെ വേഷം ആസിഫ് അലി ഭംഗിയാക്കി.  അപർണയായി അപർണ ബാലമുരളിയും ഒപ്പത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചു. നിഗൂഢത പേറുന്ന സുമദത്തൻ എന്ന കഥാപാത്രമായി ജഗദീഷും ശിവദാസൻ എന്ന പൊലീസുകാരനായി അശോകനും ചിത്രത്തിന് കരുത്ത് പകരുന്നുണ്ട്. നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പുതുമയാണ് കിഷ്കിന്ധാ കാണ്ഡത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. അധികം കേട്ടുപരിചയമില്ലാത്ത കഥാപരിസരവും ദുരൂഹതയൊളിപ്പിച്ച കാടിനരികിലെ ലൊക്കേഷനും ചിത്രത്തിന് ഒരു ഫ്രഷ് ഫീൽ നൽകുന്നുണ്ട്. പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിൽ ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞ തിരക്കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്.  കഥാകൃത്തിന്റെ മനസ്സിലെ ദൃശ്യം ക്യാമറയിൽകൂടി പകർത്തിയെടുക്കാൻ കഥാകാരൻ കൂടിയായ ബാഹുൽ രമേശിന് ഭംഗിയായി കഴിഞ്ഞു.  ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സംഗീതമാണ്. സസ്‌പെൻസും ത്രില്ലും നിലനിർത്തിക്കൊണ്ട് ചിത്രത്തിന് ജോജിച്ച തരത്തിൽ സംഗീതം ഒരുക്കിയ മുജീബ് മജീദും പ്രശംസയർഹിക്കുന്നു. കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും കൂടി അന്വേഷിച്ചിറങ്ങുന്ന തരത്തിലാണ് ദിൻജിത്ത് ചിത്രമൊരുക്കിയത്.

ചില കാര്യങ്ങൾ അങ്ങനെയാണ് അനുഭവിച്ച് തീർത്തേ പറ്റൂ. ചിലപ്പോഴൊക്കെ നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഓർക്കാതിരിക്കാൻ മറവി ഒരനുഗ്രഹമായി മാറാറുമുണ്ട്.  ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രം ഒരു മിസ്റ്റിക് ത്രില്ലറിനപ്പുറം പരസ്പരസ്നേഹം കാത്തുസൂക്ഷിക്കുന്ന ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥകൂടിയാണ് പറയുന്നത്. ഓണത്തിന് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിനൊപ്പം ഒരു മനോഹരമായ കുടുംബ സിനിമ എന്ന നിലയിലും കുടുംബ പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകർഷിക്കാൻ കിഷ്കിന്ധാ കാണ്ഡത്തിനു കഴിയും.

English Summary:

Kishkindakandam movie review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com