ADVERTISEMENT

ബാഡ്മിന്റൺ ഗെയിം തുടങ്ങുന്നതിനു മുൻപ് റഫറി പറയുന്നൊരു വാചകമുണ്ട്; ലവ് ഓൾ, പ്ലേ! ഇടുക്കിയുടെ പശ്ചാത്തലത്തിൽ നവാഗതനായ സഞ്ജു.വി.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന സിനിമയും അതു തന്നെയാണ് പങ്കുവയ്ക്കുന്നത്. സ്നേഹം കൊണ്ട് ചേർത്തു പിടിക്കുന്ന ഒരു കൊച്ചു സിനിമയാണ് മാത്യു, ഗുരു സോമസുന്ദരം, നമിത പ്രമോദ്, അനീഖ സുരേന്ദ്രൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കപ്പ്. 

ഒരു സ്പോർട്സ് ഡ്രാമയുടെ സ്ഥിരം ടെംപലേറ്റിൽ നിന്നുകൊണ്ട് കഥ പറയുമ്പോഴും ആഴത്തിലുള്ള ഹൃദയബന്ധങ്ങളെക്കൂടി ചേർത്തുപിടിക്കുന്നുണ്ട് സിനിമ. അതുകൊണ്ടു തന്നെ, ഇതൊരു വ്യക്തിഗത നേട്ടത്തിന്റെ ആവേശോജ്വലമായ കഥ മാത്രമല്ല, ബാഡ്മിന്റൺ ഇഷ്ടപ്പെടുന്ന ഒരു നാടിന്റെ കഥ കൂടിയാണ്. 

മാത്യു അവതരിപ്പിക്കുന്ന നിധിൻ ബാബു എന്ന കണ്ണനാണ് സിനിമയുടെ കേന്ദ്രം. വലിയൊരു ബാഡ്മിന്റൺ ചാംപ്യനാകുക എന്ന സ്വപ്നമാണ് കണ്ണന്റെ ജീവിതാഭിലാഷം. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബത്തിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ഒരു സംഘം കൂട്ടുകാരുമുണ്ട് കണ്ണന്. കണ്ണന്റെ സ്വപ്നം അവരുടെ കൂടെ പ്രതീക്ഷയും ആഗ്രഹവുമാണ്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കണ്ണന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. 

ഏതൊരു സ്പോർട്സ് ഡ്രാമയെപ്പോലെ സിനിമയുടെ കഥാഗതി പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസിലാകുന്ന ഒന്നാണ്. എന്നാൽ, ആ കാഴ്ചയെ ഹൃദ്യമാക്കുന്നത് കേന്ദ്ര കഥാപാത്രത്തിനു ചുറ്റുമുള്ള ജീവിതങ്ങളാണ്. അവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കും. നോവിക്കും, ടെൻഷനടിപ്പിക്കും! അതിൽ പ്രത്യേകം പരാമർശിക്കേണ്ട രണ്ടു മൂന്നു കോംബോകളുണ്ട്. കണ്ണനും തൂവലും തമ്മിലുള്ള കോംബോയാണ് അവയിലൊന്ന്. മാത്യു അവതരിപ്പിക്കുന്ന കണ്ണന്റെ ചങ്കാണ് തൂവൽ! കാർത്തിക് വിഷ്ണുവാണ് തൂവൽ അഥവാ ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീരമായിരുന്നു മാത്യുവും കാർത്തികും ഒന്നിച്ചുള്ള രംഗങ്ങൾ. അതുപോലെ മനോഹരമായിരുന്നു തൂവലും ചേട്ടൻ റനീഷും തമ്മിലുള്ള കെമിസ്ട്രി. ബേസിൽ ജോസഫാണ് റനീഷ് ഏട്ടായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

ഒരു പതിനാറുകാരന്റെ ശരീരഭാഷയും സ്വപ്നങ്ങളും വാശിയും പ്രണയവും സൗഹൃദവുമെല്ലാം മാത്യുവിലെ അഭിനേതാവിന് വലിയ വെല്ലുവിളിയൊന്നുമല്ല. ആ കഥാപാത്രം അത്രയും ഭദ്രമാണ് മാത്യുവിന്റെ കയ്യിൽ. മാത്യുവിന്റെ നായികയായെത്തിയ റിയ ഷിബുവും പക്വതയാർന്ന പ്രകടനമാണ് കാഴ്ച വച്ചത്. അതിഥി വേഷമെന്നു പറയാവുന്ന കഥാാത്രമാണ് സിനിമയിൽ അനീഖ സുരേന്ദ്രന്റേത്. സിനിമ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ ഉള്ളിൽ നിൽക്കുന്ന മറ്റൊരു കഥാപാത്രം കുട്ടൻ ചേട്ടായി ആണ്. ഗ്രാമീണമായ നിഷ്കളങ്കതയോടെ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രമാണ് കുട്ടൻ. 

ബാഡ്മിന്റൺ പരിശീലകയായിനമിത പ്രമോദാണ് എത്തുന്നത്. വേറിട്ട പ്രകടനമായിരുന്നു അവരുടെത്. എല്ലാ സിനിമയിലെയും പോലെ ഇതിലും ബേസിൽ ജോസഫ് ഒറ്റയ്ക്ക് വന്ന് സ്കോർ ചെയ്യുന്നുണ്ട്. ഇത്തവണ ചിരിപ്പിച്ചല്ല ബേസിൽ കയ്യടി നേടുന്നത് എന്നതാണ് പ്രത്യേകത. അതിഥി വേഷത്തിലെത്തുന്ന ജൂഡ് ആന്തണിയും നെഗറ്റീവ് ഷെയ്ഡിൽ മികച്ചു നിന്നു. ഗുരു സോമസുന്ദരത്തിന്റെ കരുത്തുറ്റ അച്ഛൻ കഥാപാത്രമാണ് കപ്പിലെ മറ്റൊരു മികച്ച വേഷം. ആർക്കും ഇഷ്ടം തോന്നുന്ന അച്ഛനാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച പപ്പടം ബാബു. പല കാര്യങ്ങളും സംഭാഷണങ്ങൾ പോലും ആവശ്യമില്ലാതെ സംവദിക്കുന്നുണ്ട് ആ കഥാപാത്രം. നല്ല രീതിയിൽ എഴുതപ്പെട്ട ഒന്നാണ് പപ്പടം ബാബു. അകാലത്തിൽ അന്തരിച്ച മലയാളത്തിന്റെ പ്രിയസംവിധായകൻ സിദ്ദീഖിന്റെ ഒരു അതിഥി വേഷവും ഈ സിനിമയിലുണ്ട്. 

ആദ്യസംവിധാന സംരംഭം എന്ന നിലയിൽ സഞ്ജു.വി.സാമുവൽ നല്ല തുടക്കമാണ് ഈ സിനിമയിലൂടെ കാഴ്ച വച്ചിരിക്കുന്നത്. ഡെൻസൺ ഡൂറോം, അഖിലേഷ് ലത രാജ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനന്യ ഫിലിംസിന്റെ ബാനറിൽ അൽഫോൻസ് പുത്രൻ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. പശ്ചാത്തലസംഗീതം ജിഷ്ണു തിലക്. നിഖിൽ എസ് പ്രവീൺ ആണ് ക്യാമറ. എഡിറ്റർ റെക്സൺ ജോസഫ്. 

ഇടുക്കിയുടെ കായിക പാരമ്പര്യത്തെ മനോഹരമായി അടയാളപ്പെടുത്തുന്ന സിനിമയാണ് കപ്പ്. മൈതാനത്ത് കളിച്ചു ജയിച്ചവരുടെ കഥ മാത്രമല്ല, അവർക്കായി നിലകൊണ്ടവരെ കൂടി ചേർത്തുപിടിക്കുന്നതാണ് ഈ കൊച്ചു സിനിമ. അതുതന്നെയാണ് ഈ സിനിമയുടെ ഭംഗിയും. 

English Summary:

Cup Malayalam Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com