ADVERTISEMENT

പാട്ടുപോലൊരു പ്രണയം മാത്രമായിരുന്നില്ല. പാട്ടുകൊണ്ടൊരു പ്രണയമായിരുന്നു അവരുടേത്. ക്യാംപസിലെ മ്യൂസിക് ക്ലബ്ബില്‍ തുടങ്ങിയ പ്രണയം, പിന്നെ ചേര്‍ന്നു പാടിയ പ്രണയഗാനങ്ങള്‍ ക്യാംപസിന്റെ മരച്ചില്ലകള്‍ക്കുപോലും പ്രിയപ്പെട്ടതായി. പാടിപ്പാടി ഇരുവരും താലിച്ചരടിന്റെ സംഗീതത്തില്‍ അലിഞ്ഞു. ഇരുവരും ചേര്‍ന്നു പാടിയ പാട്ടുകളൊക്കെ നവമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഒന്നിച്ചൊരു മ്യൂസിക് ബാന്‍ഡും ഒരുക്കാനുള്ള അവസാനഘട്ടത്തിലാണ് ശ്രീരാജും ശ്രീലക്ഷ്മിയും.

കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ക്ലാസ് മുറി. വിരസതയുടെ മൂളിപ്പാട്ട് തളം കെട്ടിയ നിമിഷങ്ങള്‍. എത്ര ശ്രദ്ധിച്ചിട്ടും താളം കിട്ടാത്ത മെക്കാനിക്സ് ക്ലാസാണ്.

വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍,

പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി....

ഉറക്കം കണ്ണിന്റെ വാതില്‍പ്പടിയില്‍ മുട്ടി വിളിച്ചപ്പോള്‍ ശ്രീലക്ഷ്മി പതിയെ പാടിതുടങ്ങി... പിന്നെ വരികള്‍ കിട്ടാതെ അതൊരു മൂളിപ്പാട്ടായി പരിണമിച്ചു

പറന്നേറുന്നൂ മനം മറന്നാടുന്നു

സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും...

മധുരം നിറഞ്ഞൊരു പുരുഷ ശബ്ദത്തില്‍ അതാ ആ വരികള്‍ ചിറകുവിരിച്ച് ഉയരുന്നു. ശ്രീലക്ഷ്മി തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടത് പ്രിയപ്പെട്ട കൂട്ടുകാരനായ നിറ്റോയെയാണ്.

ക്ലാസ് വിട്ടുപുറത്തിറങ്ങുമ്പോഴും ശ്രീലക്ഷ്മിയുടെ ഉള്ളില്‍ ആ ശബ്ദമായിരുന്നു. 'നിറ്റോ നീ ഒന്നൂടി പാടുമോ അതെ'ന്ന് ശ്രീലക്ഷ്മി ചോദിക്കുമ്പോഴേക്കും അവന്‍ പാടി തുടങ്ങി... 'പൊന്‍വീണേ എന്നുള്ളില്‍....' ശ്രീലക്ഷ്മിയുടെ കാതുകള്‍ അടഞ്ഞു. കേട്ടതു മുഴുവന്‍ വെള്ളിവീണ പൊന്‍വീണകള്‍...  ഞാന്‍ കേട്ടത് ഈ അപശബ്ദമല്ലെന്ന് പറഞ്ഞതോടെ അടുത്തു നിന്ന ശ്രീരാജിനെ വിരല്‍ ചൂണ്ടി കാട്ടി നിറ്റോ മുങ്ങി.

ശ്രീലക്ഷ്മിക്ക് അതൊരു അത്ഭുതമായിരുന്നു. ക്ലാസില്‍ വലിയ സംസാരങ്ങളില്ലാത്ത ശ്രീരാജിന്റെ പാട്ടില്‍ ശ്രീലക്ഷ്മി അലിഞ്ഞു. നിശബ്ദതയുടെ മൗനവും ഭേദിച്ച് അവര്‍ നല്ല കൂട്ടുകാരായി. പാട്ടും പറച്ചിലുമൊക്കെയായി അവര്‍ കോളജിലെ മ്യൂസിക്ക് ക്ലബിലെ സജീവ അംഗങ്ങളായി. പാട്ടിലൂടെ പ്രണയത്തിലേക്കും പ്രണയത്തില്‍ നിന്നും ജീവിതത്തിലേക്കും അവര്‍ കൈപിടിച്ചു നടന്നു.

പാട്ടിലൂടെ ഒന്നിച്ചതുകൊണ്ടുതന്നെ സംഗീതത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്യണം എന്ന തീരുമാനം ആദ്യം തന്നെ സ്വീകരിച്ചു. കിട്ടുന്ന അവസരങ്ങളിലൊക്കെ അവര്‍ ഒന്നിച്ചു പാടി. രണ്ടുപേരും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുളളതുകൊണ്ടുതന്നെ കേട്ടവര്‍ക്കൊക്കെയും വേറിട്ട അനുഭവമായി. കോവിഡ്കാലത്ത് നവമാധ്യമങ്ങളിലേക്കും ഇരുവരുടെയും പാട്ടുകളെത്തി. ഒന്നിനു പിന്നാലെ ഒന്നായി വന്ന പാട്ടുകളൊക്കയും ശ്രദ്ധിക്കപ്പെട്ടു.

പാട്ടിനെ എപ്പോഴും ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്ന് ശ്രീരാജ് പറയുന്നു. വളരെ ചെറുപ്പം മുതല്‍ പാട്ടു പഠിക്കാന്‍ കഴിഞ്ഞു. ജോലിത്തിരക്കുകള്‍ ഉണ്ടെങ്കിലും പാട്ടുവിട്ടൊരു ജീവിതമില്ലെന്നും ശ്രീരാജ് പറയുന്നു. സംഗീത മത്സരങ്ങളില്‍ സ്‌കൂള്‍ കോളജ് കാലഘട്ടത്തില്‍ സംസ്ഥാനതലം വരെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഗായികയാണ് ശ്രീലക്ഷ്മി. സംഗീതജ്ഞനായ കോന്നിയൂര്‍ ശ്രീകുമാറാണ് ശ്രീലക്ഷ്മിയുടെ ഗുരുനാഥന്‍. പട്ടാമ്പി പീതാംബരന്‍ മാസ്റ്ററുടെ ശിഷ്യനാണ് ശ്രീരാജ്.

ഇപ്പോള്‍ കാനഡയിലാണ്  താമസം. വേള്‍ഡ് ഓഫ് കര്‍ണാടിക് എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് ഇവിടെയൊരു സംഗീത സ്‌കൂളും നടത്തുന്നുണ്ട്. നിരവധി മലയാളി ഗായകരെ അണി നിരത്തി ആരോഹ എന്ന പേരില്‍ ഒരു മ്യൂസിക്ക് ബാന്‍ഡ് ആരംഭിക്കാനുളള അവസാനഘട്ടത്തിലാണ് ശ്രീരാജും ശ്രീലക്ഷ്മിയും ഇപ്പോള്‍.

English Summary:

Music day special story on viral couple singers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com