ADVERTISEMENT

പുരസ്കാരവേദിയിൽ വച്ച് നടൻ ആസിഫ് അലിയെ സംഗീതസംവിധായകൻ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ നിലപാടറിയിച്ച് സംഗീതജ്ഞൻ ശരത്. ആസിഫും രമേശ് നാരായണനും തനിക്കു പ്രിയപ്പെട്ടവരാണെന്നും അതിൽ ഒരാൾ കാരണം മറ്റേയാൾക്കു വേദനിച്ചെങ്കിൽ വിളിച്ചു മാപ്പ് പറയണമെന്നും ശരത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആസിഫിനൊപ്പം താനുണ്ടെന്നു കുറിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആസിഫിനെ കെട്ടിപ്പിടിച്ചുനിൽക്കുന്ന ചിത്രവും ശരത് പങ്കുവച്ചു. 

കുറിപ്പിന്റെ പൂർണരൂപം:

കല എന്നത് ദൈവീകമാണ്. അത് പലർക്കും പല രൂപത്തിൽ ആണ് കിട്ടുന്നത്. ചിലർ അഭിനയത്തിൽ മറ്റു ചിലർ സംഗീതത്തിലോ, ചിത്ര രചനയിലോ, വാദ്യകലകളിലോ, ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാന്നിധ്യം ഉണ്ട്. ആ ദൈവീക സാന്നിധ്യമുള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മൾ കാണേണ്ടത്. പുരസ്കാര ദാന ചടങ്ങുകളിൽ നമുക്ക് പുരസ്‌കാരം തരുന്ന ആൾ ഒരു പ്രതിനിധി ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും. അപ്പോൾ പുരസ്കാര ജേതാവിന്റെ പ്രവൃത്തി ഈ പുരസ്‌കാരം നൽകിയ കലാകാരനെ വേദനിപ്പിച്ചു എങ്കിൽ അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു.

രമേശ്‌ അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്ന ഒരു സംഗീതജ്ഞൻ ആണ്. മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി. അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണ്. ആസിഫ് എന്റെ കുഞ്ഞ് അനുജൻ ആണ്. എവിടെ കണ്ടാലും ആ നിഷ്കളങ്കമായ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കൻ. പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല. അപ്പോൾ ആസിഫിനോട് എനിക്ക് പറയാൻ ഒന്നേയുള്ളു, ‘പോട്ടെടാ ചെക്കാ, വിട്ടുകള’ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാരും ഉണ്ട്. 

English Summary:

Music director Sharreth supports Asif Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com