ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്രമോദിയായിരുന്നു ബിജെപിയുടെ ഏറ്റവും വലിയ ഗാരന്റി. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും മൂന്നാംവട്ടവും അധികാരത്തിലേക്കു നീങ്ങുമ്പോൾ ഏതു പോരാട്ടത്തിലും മുൻപിൽ നിർത്തിയിരുന്ന ഗാരന്റിയുടെ തിളക്കം കുറയുന്നുവെന്നതാണു ബിജെപി നേരിടുന്ന വലിയ പ്രശ്നം.

എങ്കിലും ബിജെപിക്ക് ഇപ്പോഴത്തെ വിജയം നേടിക്കൊടുത്തതു മോദി തന്നെയാണെതിൽ സംശയമില്ല. ആദ്യഘട്ടം കഴിഞ്ഞപ്പോൾ വികസിത ഭാരതസ്വപ്നങ്ങളും ഗാരന്റിയുമെല്ലാം വിട്ടു വർഗീയപരാമർശങ്ങളുമായി ആഞ്ഞടിച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴുള്ള സീറ്റുകൾ പോലും കിട്ടില്ലായിരുന്നുവെന്നു കരുതുന്നവരും പാർട്ടിയിലുണ്ട്. 

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം മുതൽ വിജയം മാത്രം അനുഭവിച്ച മോദി സ്വന്തം മണ്ഡലത്തിൽ ലീഡ് നിലയിൽ അൽപനേരത്തേക്കെങ്കിലും പിന്നിൽപ്പോയതും ഇത്തവണയാണ്. തുടർച്ചയായ മൂന്നാംവട്ടം ഭരണമെന്ന നേട്ടത്തിലൂടെ ജവാഹർലാൽ നെഹ്റുവിന്റെ റെക്കോർ‍ഡ് ഭേദിക്കാനൊരുങ്ങുന്ന നരേന്ദ്ര മോദിക്ക് ഇന്ത്യാസഖ്യത്തിന്റെ അപ്രതീക്ഷിത പ്രകടനം ചെറിയ ആഘാതമല്ല. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ കിട്ടിയ ഭൂരിപക്ഷം മോദിക്കു കിട്ടാതെ പോയതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിനു മങ്ങലേൽപിക്കുന്നു.

ബിജെപി ഉയർത്തിക്കൊണ്ടുവന്ന ലോകനേതാവ് എന്ന മോദിയുടെ പ്രതിഛായ ഇത്തവണ ഉപയോഗപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയം. ഭരണനേട്ടങ്ങൾ വോട്ടാവുന്നതു കാത്തിരുന്നാൽ 2004 ആവർത്തിച്ചേക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞു ട്രാക്ക് മാറ്റിയതും മോദി തന്നെയാണ്. 

ആദ്യഘട്ടം വോട്ടെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റമില്ലെന്ന സൂചനകൾ വന്നതോടെ പ്രചാരണം പൂർണമായും മറ്റൊരു തലത്തിലേക്കു മാറ്റി. പ്രതിപക്ഷത്തിൽനിന്നു കടുത്ത വിമർശനമേറ്റെങ്കിലും പിന്നാക്കം പോവാതെ മോദി അതു തുടർന്നു. തീരുമാനങ്ങളെല്ലാം മോദിയുടേതായിരുന്നു. അതു ചോദ്യം ചെയ്യാൻ ബിജെപിയിൽ ആരുമുണ്ടായില്ല. ബിജെപി സർക്കാരിന്റെ തീരുമാനം എന്നതിനപ്പുറത്തേക്ക് മോദിയുടെ തീരുമാനം എന്നതിലേക്കും കാര്യങ്ങൾ മാറിയിരുന്നു. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ പോലും മോദിയുടെ തീരുമാനമെന്നാണു മന്ത്രിമാർ വിശദീകരിച്ചത്. 

പാർലമെന്റിൽ മോദിയുടെ നേതൃമികവ് പരാമർശിക്കാതെ ഒരു ബിജെപി നേതാവും പ്രസംഗിക്കാറില്ല. മുതിർന്ന നേതാവായ നിതിൻ ഗഡ്കരി പോലും കഴിഞ്ഞ മന്ത്രിസഭയുടെ അവസാനനാളുകളിൽ മോദിയുടെ പേരു പറ‍യാൻ നിർബന്ധിതനായിരുന്നു. ആധുനിക ഭാരത ശിൽപിയെന്ന മട്ടിൽ നിന്ന് വിശ്വഗുരുവിലേക്കാണ് മോദിയുടെ പ്രതിഛായയെ പാർട്ടി ഉയർത്താൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനത്തിനു ഗാന്ധിജയന്തി വാരാഘോഷം പോലെ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

ആ അപ്രമാദിത്വത്തിന് ജനവിധി തിരിച്ചടിയാകുമോ എന്നു കണ്ടറിയേണ്ടതാണ്. പാർട്ടിക്കുള്ളിൽ ചോദ്യങ്ങളുയർന്നേക്കാം. ശിവ്‌രാജ് സിങ് ചൗഹാൻ, നിതിൻ ഗഡ്കരി, യോഗി ആദിത്യനാഥ് തുടങ്ങിയവർക്കു പ്രാമുഖ്യം കിട്ടുന്ന സാഹചര്യത്തിൽ വിശേഷിച്ചും.  മാർഗദർശക് മണ്ഡലിലേക്ക് പ്രമുഖ നേതാക്കളെ മാറ്റിയ മാനദണ്ഡം മോദി സ്വയം സ്വീകരിക്കുമോ എന്ന ചോദ്യം ആദ്യം ഉയർത്തിയത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണെങ്കിലും ഇനി ബിജെപിക്കകത്തും പലരും ചോദിച്ചുതുടങ്ങിയേക്കാം. ബിജെപിക്കു തനിച്ചു ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് ഇനി എൻഡിഎയിലെ ഘടകകക്ഷികൾ എടുത്തേക്കാവുന്ന നിലപാടും നിർണായകം.

ശ്രദ്ധാകേന്ദ്രമായി ഗഡ്കരിയും ചൗഹാനും

∙മൂന്നാം വട്ട ഭരണത്തിന് എൻഡിഎ ഒരുങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രമായി ബിജെപിയുടെ മുതിർന്ന നേതാക്കളായ നിതിൻ ഗഡ്കരിയും ശിവരാജ് സിങ് ചൗഹാനും. മോദിയെ ഭയപ്പെടാത്ത ഏക നേതാവെന്നാണു കേന്ദ്രമന്ത്രിയായ ഗഡ്കരിയെപ്പറ്റി പ്രതിപക്ഷം പറഞ്ഞിട്ടുള്ളത്. ആർഎസ്എസ് പിന്തുണയുള്ള ഗഡ്കരി സുപ്രധാന സ്ഥാനത്തേക്കു വരുമോയെന്നാണു രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.  തുടർന്നാണു 3–ാം തവണയും നാഗ്പുർ സീറ്റ് ലഭിക്കുന്നത്.1.37 ലക്ഷം വോട്ടാണു ഭൂരിപക്ഷം.ശിവരാജ് സിങ്, ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ബിജെപി നേതാവെന്ന റെക്കോർഡിനൊപ്പം 8.21 ലക്ഷത്തിന്റെ ചരിത്ര ഭൂരിപക്ഷം നേടിയാണു വിദിശ മണ്ഡലത്തിൽനിന്ന് ഡൽഹിയിലെത്തുന്നത്.

English Summary:

Unexpected performance of Indian alliance is not small impact to Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com