ADVERTISEMENT

സൗദി അറേബ്യ മുഴുവൻ ചുറ്റിക്കാണണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. പ്രത്യേകിച്ചും മുത്തു നബിതങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട ഹിജാസിലെ മറ്റു സ്ഥലങ്ങൾ കാണണമെന്നത്. സൗദിയിലെ പ്രവാസി മലയാളികൾക്കിടയിൽ മർകസിന്റെയും സുന്നി യുവജന സംഘത്തിന്റെയും കമ്മിറ്റികൾ നിലവിൽവന്ന ശേഷം അവിടത്തെ പ്രവർത്തകരെ നേരിൽ കാണണമെന്ന താൽപര്യവും ഉണ്ടായിരുന്നു. എന്നാൽ ഹജ്-ഉംറകൾക്കു സൗദി അറേബ്യയിൽ ഒട്ടേറെ തവണ പോയിരുന്നെങ്കിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വീസ ഉപയോഗിച്ച് മക്ക, മദീന, ജിദ്ദ എന്നിവയല്ലാതെ മറ്റിടങ്ങളിൽ പോകുന്നതും ആളുകളെ ബന്ധപ്പെടാൻ ശ്രമിക്കുന്നതും നിയമവിരുദ്ധമായതു തന്നെ കാരണം.

ഇതിനിടയിലാണ് ബാബറി മസ്‌ജിദ് പ്രശ്ന‌ത്തിൽ ഇന്ത്യൻ മുസ്‌ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് 1991 സെപ്‌റ്റംബറിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ നേതാക്കൾ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിനെ സന്ദർശിക്കുന്നത്. ബാംഗ്ലൂർ മുഫ്‌തി മുഹമ്മദ് ഹാഫിള് അൽ ജുനൈദി ആണ് കൂടെയുണ്ടായിരുന്നത്. ഈ ഡൽഹി യാത്രയിൽ ഞങ്ങൾ സൗദി അറേബ്യൻ എംബസിയും സന്ദർശിച്ചു. അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയും സൗദി അറേബ്യ സന്ദർശിക്കാനുള്ള എന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. കേരളത്തിൽ ഉടൻ എത്താനുള്ള പ്രയാസം അറിയിച്ചെങ്കിലും എന്റെ പാസ്പോർട്ടിൽ അന്നു തന്നെ സൗദി അറേബ്യയിലേക്കുള്ള സന്ദർശക വീസ അടിച്ചു തന്നു. ‘ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്’ എന്നതായിരുന്നു സന്ദർശനോദ്ദേശ്യമായി വീസയിൽ രേഖപ്പെടുത്തിയത്. എന്റെ ആഗ്രഹങ്ങൾ സാക്ഷാത്‌കരിക്കുന്ന തരത്തിലുള്ള വീസ തന്നെ കിട്ടിയതു വലിയ സന്തോഷമായി. സൗദിയിൽ എവിടെയും ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്യാനും മത പ്രസംഗങ്ങളും ക്ലാസുകളും സംഘടിപ്പിക്കാനും ഈ വീസ പ്രകാരം അനുമതിയുണ്ടായിരുന്നു.

സൗദിയിലേക്കുള്ള യാത്ര

1991 ഒക്ടോബർ 23 നായിരുന്നു യാത്ര. കോഴിക്കോട്ടു നിന്നു ബോംബെ വഴി ജിദ്ദയിലേക്കു സൗദി എയർലൈൻസിൽ. ജിദ്ദയിലെ എസ്‌വൈഎസിന്റെയും മർകസിന്റെയും അടക്കം ധാരാളം സുന്നി പ്രവർത്തകർ കിങ് അബ്ദുൽ അസീസ് എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയിരുന്നു. അന്ന് ജിദ്ദയിൽ താമസിച്ച ശേഷം നേരെ മക്കയിലേക്കു പോയി. സൗദി പര്യടന പരിപാടികൾ വിശുദ്ധ നഗരത്തിൽ നിന്നു തന്നെ തുടങ്ങട്ടെ എന്ന ആലോചനയിലാണിതു ചെയ്തത്. ഉംറയും ഹറം ശരീഫിലെ ജുമുഅ നമസ്കാരവും (വെള്ളിയാഴ്ചയിലെ മധ്യാഹ്നപ്രാർഥന) കഴിഞ്ഞു.

മക്ക മർകസ് കമ്മിറ്റിയുടെ പ്രതിവാര മതപഠന ക്ലാസ് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സൗദിയിലെ പൊതുപരിപാടികൾക്കു തുടക്കം കുറിച്ചത്. മർകസ് ഓഫീസിലെ ഹാളിലായിരുന്നു പരിപാടി. ഉംറയ്ക്കായി മക്കയിലെത്തിയ സൂഫിവര്യൻ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാരായിരുന്നു അധ്യക്ഷൻ. അന്നുരാത്രി തന്നെ ജിദ്ദയിലേക്കു തിരിച്ചു പോയി. ഒക്ടോബർ 30 വരെ ജിദ്ദയിലും സമീപ പ്രദേശങ്ങളിലും ക്ലാസുകളും പൊതുയോഗങ്ങളും മർകസ്, എസ്‌വൈഎസ് കമ്മറ്റി യോഗങ്ങളുമായി കഴിഞ്ഞു. മലയാളികൾ താമസിക്കുന്ന മുക്കുമൂലകൾ സന്ദർശിച്ചും പ്രവർത്തകരെ നേരിൽ കണ്ടും മർകസ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തും ജിദ്ദയിൽ ഒരാഴ്ച തിരക്കേറിയ പരിപാടികളായിരുന്നു.

ഊഷ്മളമായ ദിനങ്ങൾ

ദൂരെ നാട്ടിൽ പോയി ജോലി ചെയ്യുമ്പോഴും ജന്മനാട്ടിലെ വിദ്യാഭ്യാസ സംരംഭങ്ങളോടു മലയാളികൾ പുലർത്തുന്ന കൂറും കടപ്പാടും എന്നെയും ആവേശഭരിതനാക്കി. 30ന് തദ്ദേശവാസികളായ അറബികൾക്കു വേണ്ടിയും ഒരു ക്ലാസെടുത്തു. ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറലിന്റെ ഓഫിസും സന്ദർശിച്ചു. ദീർഘകാലമായി ജിദ്ദയിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ എംബസി റിയാദിലേക്കു മാറ്റിയതിന്റെ പ്രയാസം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ധാരാളം മലയാളികൾ ജോലി ചെയ്യുന്ന പ്രദേശങ്ങളാണ് ജിദ്ദ, യാമ്പു, മദീന, ജിസാൻ തുടങ്ങിയവ. കൂടാതെ ഹജ്ജിനും ഉംറയ്ക്കും ധാരാളം പേർ എത്തുന്നതും ജിദ്ദവഴിയാണ്.

ഇവരൊക്കെ ആശ്രയിച്ചിരുന്ന എംബസിയിലെ സേവനങ്ങളിൽ പലതും റിയാദിലേക്ക് മാറ്റിയത് മലയാളികൾ ഉൾപ്പടെയുള്ളവരെ പ്രയാസത്തിലാക്കി. ഇതിനുപുറമേ, ഇന്ത്യൻ എംബസിയിൽ ജോലിചെയ്യുന്നവരിൽ അധികവും ഉത്തരേന്ത്യക്കാരായതു കൊണ്ടുള്ള ചില്ലറ പ്രയാസങ്ങളും മലയാളികൾ നേരിട്ടിരുന്നു. ഭാഷയുടെ മതിൽക്കെട്ട് തീർത്ത അപരിചിതത്വവും താഴോട്ടിറങ്ങിച്ചെന്ന് പ്രവർത്തിക്കാനുള്ള ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരുടെ വിമ്മിട്ടവും കാരണം മലയാളികൾക്കും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കുമിടയിൽ ഒരകൽച്ച നിലനിന്നിരുന്നു. കോൺസുലേറ്റ് ജനറൽ എസ്.എം. നദീമും പിന്നീട് അംബാസഡർ ഇസ്രത്ത് അസീസുമായുള്ള സംഭാഷണങ്ങളിൽ ഇക്കാര്യങ്ങൾ സൂചിപ്പിക്കുകയും മലയാളി ഉദ്യോഗസ്ഥരെ നിയമിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.

നീണ്ട യാത്രകൾ

ജിദ്ദയിലെ പരിപാടികൾക്കു ശേഷം ത്വാഇഫിലേക്ക് പോകാനായിരുന്നു പ്ലാൻ. ഒരു കാർ വാടകയ്ക്കെടുത്തു. നീളം കൂടിയ നിരവധി പാലങ്ങൾ കടന്നുവേണമായിരുന്നു ത്വാഇഫിലെത്താൻ. ചില പാലങ്ങൾ തകർന്നു പോയിട്ടുണ്ട്. മറ്റു ചില ചെറിയ പാലങ്ങൾ ഒലിച്ചു പോയിരിക്കുന്നു. സൗദിയുടെ മലകളിൽ പെട്ടെന്നുണ്ടാകുന്ന പേമാരി താഴ്‌വരകളിലേക്കു കുത്തിയൊലിച്ചപ്പോൾ തകർന്നതാണു പാലങ്ങൾ. പതിനാലു നൂറ്റാണ്ടുകൾക്കു മുൻപ് പ്രവാചകൻ മുഹമ്മദ് നബി (സ) ത്വാഇഫ് സന്ദർശിച്ചപ്പോൾ ശത്രുക്കൾ കല്ലെറിഞ്ഞ സ്ഥലം കണ്ടു. മദൻ എന്നാണതിന്റെ പേര്.

ചെറിയൊരു പള്ളി പരുപരുത്ത മരക്കഷ്ണങ്ങളും മൺകട്ടകളും കൊണ്ട് പടുത്ത ചുവരുകൾക്കു മീതെ പഴയ മരക്കൊമ്പുകൾ അട്ടിവെച്ചു മണ്ണിട്ടതാണ് ആ പള്ളി. നബിതങ്ങൾ നമസ്കരിച്ച സ്ഥലത്താണ് ആ പള്ളി നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. പള്ളിയുടെ മേൽ ഭാഗത്തായി പൊളിഞ്ഞു വീഴാറായ മറ്റൊരു കെട്ടിടമുണ്ട്. ഇവിടെ സംഘടിച്ചാണത്രെ ശത്രുക്കൾ നബിതങ്ങളെ കല്ലെറിഞ്ഞത്. അവരെ തുരത്താൻ വേണ്ടി സ്വഹാബികൾ സംഘടിക്കുകയും നിസ്കരിക്കുകയും ചെയ്ത സ്ഥലവും കണ്ടു. അവിടെയും ഒരു പള്ളിയുണ്ട്. ഇവിടെ വെച്ചെല്ലാം ഞങ്ങൾ നമസ്കരിച്ചു. ത്വാഇഫിൽ നടന്ന വിപുലമായ സമ്മേളനത്തിൽ മർകസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രാത്രി ത്വാഇഫിൽ തങ്ങിയ ശേഷം നവംബർ ഒൻപതിനു പുലർച്ചെ റിയാദിലേക്ക് പുറപ്പെട്ടു. എഴുനൂറിലധികം കിലോമീറ്ററുകൾ യാത്ര ചെയ്തുവേണം റിയാദിലെത്താൻ.

പൊലീസിന്റെ ഇടപെടൽ

ഉച്ചയോടെ താരതമ്യേന തിരക്കുള്ള ഒരിടത്ത് ഞങ്ങൾ വാഹനം നിർത്തി. മലയാളികളുടെ ഹോട്ടലുകളും മറ്റു കച്ചവട സ്ഥാപനങ്ങളും ധാരാളമായുള്ളൊരിടം. കൊല്ലം സ്വദേശിയായ ഒരാളുടെ ഹോട്ടലിൽ നിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. നമസ്കാരവും കഴിഞ്ഞു പ്രധാന റോഡിലേക്ക് വണ്ടി തിരിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. പിന്നിൽ നിന്നു പെട്ടെന്നു പാഞ്ഞുവന്ന ഒരു പൊലീസ് വാഹനം ഞങ്ങളുടെ വാഹനത്തിനു കൈകാട്ടി നിർത്തി. ഡോർ തുറന്നു പുറത്തുവന്ന പോലീസുകാർ ആദ്യമേ ചോദിച്ചത് എന്റെ പാസ്പോർട്ടാണ്. അതു പരിശോധിച്ച് എന്തെല്ലാമോ കുറിച്ചെടുക്കുകയും കൈയിലുണ്ടായിരുന്ന വയർലെസ്സിലൂടെ മറ്റാരോടോ ഞങ്ങളുടെ വണ്ടിയുടെ നമ്പർ വിളിച്ചു പറയുകയും ചെയ്തു.

അമിത വേഗത്തിൽ വണ്ടിയോടിക്കരുതെന്നു പറഞ്ഞ് അവർ സ്ഥലം വിട്ടു. ഒരിടവഴിയിൽ നിന്നു പ്രധാന റോഡിലേക്ക് ഞങ്ങളുടെ വണ്ടി തിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. വേഗത്തിലാകാൻ ഒരു സാധ്യതയും ഇല്ല. ഇനിയിപ്പോൾ വേഗത്തിലാണങ്കിൽ തന്നെ ഡ്രൈവറുടെ പാസ്പോർട്ടും ലൈസൻസുമല്ലേ വാങ്ങി നോക്കുക. ഈ വക സംശയങ്ങൾ ഉണ്ടായെങ്കിലും സൗമ്യമായി ഇടപെടുകയും ഞങ്ങളെ പോകാൻ അനുവദിക്കുകയും ചെയ്തതുകൊണ്ടും മറ്റു സൂചനകളൊന്നും ഇല്ലാത്തതിനാലും ഇതു മറ്റെന്തെങ്കിലും നീക്കത്തിന്റെ മുന്നോടിയാണെന്നു ഞങ്ങൾ തീരേ സംശയിച്ചില്ല.

രാത്രി പത്തുമണിയോടെയാണ് ഞങ്ങൾ റിയാദിൽ എത്തിയത്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് വലുതും മനോഹരവുമായ നഗരമാണ്. ആധുനിക സൗദി അറേബ്യയുടെ രാജാക്കന്മാരായ സൗദ് രാജവംശത്തിനു വളരെ മുൻപു തന്നെ അധിപത്യമുണ്ടായിരുന്ന പ്രദേശമാണ് റിയാദ്. ഇബ്നു അബ്ദുൽ വഹാബിന്റെ പ്രധാന സഹായിയായിരുന്ന മുഹമ്മദ് ഇബ്നു സഊദ് ദർഇയ്യ ഭരിച്ചപ്പോൾ നജ്ദ് എന്ന പേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ദർഇയ്യയിൽ നിന്നും ഹിജാസ് ഉൾപ്പടെയുള്ള പ്രദേശങ്ങളിലേക്ക് സൗദ് രാജവംശത്തിന്റെ അധികാരം വ്യാപിക്കുകയും പിന്നീട് ആധുനിക സൗദി അറേബ്യ രൂപം കൊള്ളുകയും ചെയ്തപ്പോൾ ആദ്യകാല കേന്ദ്രമായ നജ്ദിനെ തന്നെ റിയാദ് എന്നു പുനർനാമകരണം ചെയ്ത് തലസ്ഥാനമായി നിലനിർത്തുകയായിരുന്നു. 

ഫഹദ് രാജാവിന്റെ സഹോദരന്മാരിൽ ഒരാളായ സൽമാൻ ബിൻ അബ്ദുൽ അസീസ് (ഇപ്പോഴത്തെ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്) ആയിരുന്നു റിയാദ് ഗവർണർ. റിയാദിലെ കോഹിനൂർ ടെക്‌സ്‌റ്റൈൽസുകാരുടെ ഫ്ലാറ്റിലായിരുന്നു ഞങ്ങളുടെ താമസം. ഞങ്ങളെത്തിയ വിവരമറിഞ്ഞ് അർധരാത്രിയും നൂറുകണക്കിനു പ്രവർത്തകർ അവിടെയെത്തി. റിയാദിലെ അറബി പ്രമുഖരുമായി നേരിട്ടു പരിചയമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ചില പേരുകൾ നേരത്തേ ചിലരിൽ നിന്നു കേട്ടറിഞ്ഞിരുന്നു. കൂട്ടത്തിൽ പ്രമുഖനായിരുന്നു ഊർജ സഹമന്ത്രി മുഹന്തിസ് ത്വയ്ബ. ജിദ്ദയിൽ നിന്നുള്ള ഒരു പരിചയക്കാരൻ ഇദ്ദേഹത്തെ ടെലിഫോണിലൂടെ ബന്ധപ്പെടുത്തിത്തന്നിരുന്നു. നവംബർ 10ന് രാവിലെ ഞങ്ങൾ അദ്ദേഹത്തെ ഓഫീസിൽ പോയിക്കണ്ടു. സൗദി അറേബ്യയിലെ മുഫ്‌തിയും മതകാര്യ തലവനുമായ അബ്ദുൽ അസീസ് ഇബ്നു ബാസിനെ പിറ്റേന്നു കാണാനുള്ള അപ്പോയിന്റ്മെന്റും മുഹന്തിസ് എടുത്തുതന്നു. വൈകുന്നേരം റിയാദ് നഗരത്തിയിൽ നിന്നു ദൂരെ താമസിക്കുന്ന ചില സ്വദേശി പണ്ഡിതരെ കാണാൻ പോയി.

English Summary:

Life story of Kanthapuram Aboobacker Musliyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com