ADVERTISEMENT

ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്നുള്ള അനുകൂലക്കാറ്റിന്റെ പിൻബലത്തിൽ ഇന്ന് മികച്ച നേട്ടത്തിലേറി ഇന്ത്യൻ ഓഹരി സൂചികകൾ. ഒരുേവള 1,000ൽ അധികം പോയിന്റ് ഉയർന്ന സെൻസെക്സ് 80,127 വരെ എത്തി. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 800ലധികം (1.12%) പോയിന്റ് നേട്ടവുമായി 80,000 നിലവാരത്തിൽ. നിഫ്റ്റി 24,440 വരെ എത്തിയെങ്കിലും ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 24,400 നിലവാരത്തിൽ. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്നൊരുവേള 4.15 ലക്ഷം കോടി രൂപ വർധിച്ച് 448.44 കോടി രൂപയിലും എത്തിയിരുന്നു.

വിപ്രോ, എൽടിഐ മൈൻഡ്ട്രീ, ടാറ്റാ മോട്ടോഴ്സ്, ടിസിഎസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയാണ് 2.3 മുതൽ 3.10% വരെ ഉയർന്ന് നിഫ്റ്റി50ൽ നേട്ടത്തിൽ മുന്നിൽ. ഹീറോ മോട്ടോകോർപ്പ്, എസ്ബിഐ ലൈഫ്, മാരുതി സുസുക്കി, ഡിവീസ് ലാബ്, സൺ ഫാർമ എന്നിവ 0.5 ശതമാനം വരെ താഴ്ന്ന് നഷ്ടത്തിലും മുന്നിലാണ്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ എന്നിവയും നേട്ടത്തിലാണ്.

ഐടിയിലേറി മുന്നോട്ട്
 

വിശാല വിപണിയിൽ നിഫ്റ്റി ഐടിയാണ് 2.5% ഉയർന്ന് നേട്ടത്തിൽ മുന്നിൽ. നിഫ്റ്റി റിയൽറ്റി (2.01%), മീഡിയ (1.68%), ഓട്ടോ (1.45%) എന്നിവയും മുൻനിരയിലുണ്ട്. ഇന്ത്യൻ ഐടി കമ്പനികൾ വരുമാനത്തിന്റെ മുഖ്യപങ്കും നേടുന്നത് അമേരിക്കയിൽ നിന്നാണ്. അമേരിക്കയിൽ‌ പണപ്പെരുപ്പം 2021ന് ശേഷം ആദ്യമായി മൂന്ന് ശതമാനത്തിന് താഴെയെത്തിയതും ഇത് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കുമെന്ന വിലയിരുത്തലും യുഎസ് ഓഹരി വിപണികളെ ഇന്നലെ നേട്ടത്തിലേക്ക് നയിച്ചിരുന്നു. ടെക് കമ്പനികൾക്ക് മുൻതൂക്കമുള്ള നാസ്ഡാക് രണ്ട് ശതമാനത്തിലധികം മുന്നേറി.

Balloons are released at the entrance of the Bombay Stock Exchange (BSE) to celebrate the benchmark of the Sensex index, which climbed above 60,000 points, in Mumbai on September 24, 2021. (Photo by Punit PARANJPE / AFP)
Balloons are released at the entrance of the Bombay Stock Exchange (BSE) to celebrate the benchmark of the Sensex index, which climbed above 60,000 points, in Mumbai on September 24, 2021. (Photo by Punit PARANJPE / AFP)

യുഎസിൽ ജൂണിൽ 0.2% താഴേക്കുപോയ റീറ്റെയ്ൽ വിൽപന ജൂലൈയിൽ ഒരു ശതമാനം ഉയർന്നതും ഐടി കമ്പനികൾക്ക് നേട്ടമായി. യുഎസിൽ നിന്ന് കൂടുതൽ ഓർ‌ഡറുകൾ ലഭിക്കാൻ സാമ്പത്തിക രംഗത്തെ ഈ പോസിറ്റീവ് പ്രവണതകൾ സഹായിക്കുമെന്നതാണ് നേട്ടം. വിപ്രോ, എംഫസിസ്, ടിസിഎസ് തുടങ്ങിയവ 5% വരെയാണ് നേട്ടമുണ്ടാക്കിയത്.  

കഴി‍ഞ്ഞ ദിവസങ്ങളിലെ തളർച്ച മുതലെടുത്ത് നിക്ഷേപകർ വൻതോതിൽ ഒട്ടേറെ കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും ഇന്ന് ഇന്ത്യൻ ഓഹരി സൂചികകളെ നേട്ടത്തിലേക്ക് നയിച്ചു. ഒഎൻജിസി അടക്കം നിരവധി കമ്പനികളുടെ ജൂൺപാദ പ്രവർത്തനഫലം നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് ഒപ്പം വന്നതും വിപണിക്ക് നേട്ടമായിട്ടുണ്ട്.

റോഡ്സ്റ്ററിലേറി ഓല
 

ഇലക്ട്രിക് സ്കൂട്ടർ നിർമാണരംഗത്തെ പ്രമുഖരായ ഓലയുടെ നഷ്ടം ജൂൺപാദത്തിൽ 30 ശതമാനത്തോളം ഉയർന്ന് 347 കോടി രൂപയായെങ്കിലും ഓഹരി വില ഇന്ന് മുന്നേറ്റത്തിലാണ്. ഇന്നും 17 ശതമാനത്തിലധികം ഉയർന്ന് 130.45 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരുവേള വില ഇന്ന് റെക്കോർഡ് ഉയരമായ 133.08 രൂപയിലും എത്തിയിരുന്നു. 

ola-roadster-pro

ഓഗസ്റ്റ് 9ന് ആയിരുന്നു ഓലയുടെ ലിസ്റ്റിങ്. 76 രൂപയായിരുന്നു ലിസ്റ്റിങ് വില. റോഡ്സ്റ്റർ എന്ന പേരിൽ ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കിയതാണ് ഓലയുടെ ഓഹരികൾ ആഘോഷമാക്കുന്നത്. 74,999 രൂപ മുതലാണ് ഓല ബൈക്കിന് വില എന്നതാണ് ശ്രദ്ധേയം. 200 കിലോമീറ്റർ വരെ റേഞ്ചും അവകാശപ്പെടുന്ന ബൈക്ക്, വിപണിയിൽ വൻ ചലനം സൃഷ്ടിക്കുമെന്നാണ് നിരീക്ഷകരുടെ പ്രവചനം.

കിറ്റെക്സിനും മുന്നേറ്റം
 

കേരളം ആസ്ഥാനമായ കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരി വില ഇന്നും മുന്നേറ്റം തുടരുന്നു. 17 ശതമാനം ഉയർന്ന് 334.8 രൂപയിലാണ് നിലവിൽ കിറ്റെക്സ് ഓഹരിയുള്ളത്. ജൂൺപാദത്തിൽ ലാഭം 275% കുതിച്ചതും ലാഭക്ഷമത വൻതോതിൽ മെച്ചപ്പെട്ടതും കിറ്റെക്സിന് കരുത്താണ്. മാത്രമല്ല, ബംഗ്ലദേശ് നേരിടുന്ന പ്രതിസന്ധി ഇന്ത്യൻ വസ്ത്ര നിർമാണക്കമ്പനികൾക്ക് നേട്ടമാകുമെന്ന വിലയിരുത്തലും തെലങ്കാനയിൽ കിറ്റെക്സിന്റെ ഫാക്ടറികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതും ഓഹരികൾക്ക് നേട്ടമാവുകയാണ്.

sabu-m-jacob-kitex

കേരളത്തിൽ നിന്ന് ലിസ്റ്റ് ചെയ്ത കമ്പനികളിൽ ആസ്പിൻവാൾ (6.7%), പോപ്പുലർ വെഹിക്കിൾസ് (6.37%), കെഎസ്ഇ (5.19%) എന്നിവയും മികച്ച നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4.99% താഴ്ന്ന സഫ സിസ്റ്റംസാണ് നഷ്ടത്തിൽ മുന്നിൽ. കേരള ആയുർവേദ 3.6 ശതമാനവും സിഎംആർഎൽ 3.16 ശതമാനവും നഷ്ടത്തിലാണുള്ളത്. കാലിത്തീറ്റ കമ്പനിയായ കെഎസ്ഇ ജൂൺപാദത്തിൽ മുൻവർഷത്തെ സമാനപാദത്തിലെ 1.05 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 18.36 കോടി രൂപയുടെ ലാഭത്തിലേറിയതാണ് ഓഹരികൾക്ക് നേട്ടമായത്.

8% ഇടിഞ്ഞ് ഹിന്ദുസ്ഥാൻ സിങ്ക്
 

വേദാന്തയുടെ ഉപകമ്പനിയും മുൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ ഇന്ന് 8% താഴേക്കുപോയി. 8,000 കോടി രൂപയുടെ ലാഭവിഹിത പ്രഖ്യാപനവും മാതൃസ്ഥാപനമായ വേദാന്ത ഓഹരി പങ്കാളിത്തം കുറഞ്ഞവിലയ്ക്ക് വിറ്റഴിച്ച് കുറയ്ക്കുന്നതുമാണ് തിരിച്ചടിയായത്.

വേദാന്ത കമ്പനിയുടെ വെബ്പേജ് ദൃശ്യം (Picyure credit:T. Schneider/Shutterstock)
വേദാന്ത കമ്പനിയുടെ വെബ്പേജ് ദൃശ്യം (Picyure credit:T. Schneider/Shutterstock)

3.31% ഓഹരികൾ ഓഫർ–ഫോർ-സെയിൽ (ഒഎഫ്എസ്) വഴി വേദാന്ത വിറ്റഴിക്കുന്നത്. നിലവിൽ 500 രൂപയിലധികമാണ് ഹിന്ദുസ്ഥാൻ സിങ്ക് ഓഹരിക്ക് വില. എന്നാൽ ഒഎഫ്സിൽ വാഗ്ദാനം ചെയ്യുന്നത് 486 രൂപയാണ്. 

വേദാന്തയുടെ കടംകുറയ്ക്കൽ പദ്ധതിയുടെ ഭാഗമായാണ് ഹിന്ദുസ്ഥാൻ സിങ്ക് തുടർച്ചയായി വമ്പൻ ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. നിലവിൽ നടപ്പുവർഷത്തേക്കായി (2024-25) പ്രഖ്യാപിച്ച 8,000 കോടി രൂപയിൽ 5,100 കോടി രൂപയും കമ്പനിയിൽ 65% ഓഹരി പങ്കാളിത്തമുള്ള വേദാന്തയ്ക്ക് ലഭിക്കും. 2,400 കോടി രൂപ കേന്ദ്രസർക്കാരിനും ലഭിക്കും. 2023-24ൽ 5,493 കോടി രൂപയുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിൽ 1,662 കോടി രൂപ ലഭിച്ചത് കമ്പനിയിൽ 29.5% ഓഹരി പങ്കാളിത്തമുള്ള കേന്ദ്ര സർക്കാരിനായിരുന്നു. 2022-23ൽ റെക്കോർഡ് 32,000 കോടി രൂപയാണ് ഹിന്ദുസ്ഥാൻ സിങ്ക് പ്രഖ്യാപിച്ച ലാഭവിഹിതം. ഇതിന്റെ മുന്തിയപങ്കും വേദാന്ത നേടിയപ്പോൾ 9,500 കോടി രൂപ നേടിയത് കേന്ദ്രമാണ്.

( Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Indian stock indices soar with Sensex breaching 80,000! Ola surges on e-bike launch, Kitex shines on strong earnings, while Hindustan Zinc tumbles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com