ADVERTISEMENT

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചുള്ള വൻ മുന്നേറ്റത്തിന് താൽകാലിക ബ്രേക്കിട്ട് കേരളത്തിലെ സ്വർണ വില (gold rate). സംസ്ഥാനത്ത് ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും കൂടിയിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ബജറ്റിന് ശേഷം ഒറ്റദിവസം ഇത്ര വിലവർധനയും ആദ്യം.

കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 5,515 രൂപയിൽ തുടരുന്നു. അതേസമയം, വെള്ളി വില കൂടുകയാണ്. ഇന്നും ഗ്രാമിന് ഒരു രൂപ ഉയർന്ന് 91 രൂപയായി. വെള്ളികൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് ഇത് തിരിച്ചടിയാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി വാങ്ങുന്നവരെയും വില വർധന വലയ്ക്കും.

ഇന്നൊരു പവൻ ആഭരണ വില?
 

മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 57,765 രൂപ കൊടുത്താൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാം. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.

രാജ്യാന്തര വില റെക്കോർഡിനരികെ
 

കഴിഞ്ഞയാഴ്ച ഔൺസിന് 2,509 ഡോളർ എന്ന സർവകാല റെക്കോർഡ് ഉയരം കുറിച്ച രാജ്യാന്തര വില നിലവിലുള്ളത് 2,499 ഡോളറിൽ.  ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ യുഎസിൽ പണപ്പെരുപ്പം താഴ്ന്നത് കണക്കിലെടുത്ത് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളാണ് സ്വർണ വിലയെ പുത്തനുയരത്തിൽ നിലനിർത്തുന്നത്. 

Image : iStock/meta2011
Image : iStock/meta2011

പലിശ കുറയുന്നത് യു.എസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യു.എസ് ട്രഷറി ബോണ്ട് യീൽഡ്)​ കുറയാനിടയാക്കും. ഡോളറും ദുർബലമാകും. നിക്ഷേപകർ ബോണ്ടിനെയും ഡോളറിനെയും കൈവിട്ട് കൂടുതൽ നേട്ടം കിട്ടുന്ന ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് നിക്ഷേപം മാറ്റും. ഡിമാൻഡ് കൂടുന്നതോടെ സ്വർണ വില ഉയരുകയും ചെയ്യും. ഈ ട്രെൻഡാണ് നിലവിൽ രാജ്യാന്തര വിപണിയിലുള്ളത്.

Image : iStock/Muralinath
Image : iStock/Muralinath

ഇതിന് പുറമേ റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ-ഹമാസ് സംഘർഷങ്ങൾ മുറുകുന്നതും സ്വർണ വിലയെ സ്വാധീനിക്കും. ഇത്തരം ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഓഹരി, കടപ്പത്ര വിപണികളെ സമ്മർദ്ദത്തിലാക്കും. ഇത് സ്വർണത്തിനാണ് നേട്ടമാവുക. കാരണം, നിക്ഷേപകർ ഓഹരികളിൽ നിന്നും കടപ്പത്രങ്ങളിൽ നിന്നും നിക്ഷേപം പിൻവലിച്ച് ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് മാറ്റും. ഇത് വില വർധനയ്ക്ക് വഴിവയ്ക്കും.

English Summary:

Pause in gold price's upward trajectory! Silver price increases. International price remains near all-time high.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com