ADVERTISEMENT

ഇൻഫിയുടെ തോളിലേറി കുതിച്ച ഐടി സെക്ടറിന്റെ പിൻബലത്തിൽ ഇന്ത്യൻ വിപണി റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 25129 പോയിന്റെന്ന റെക്കോർഡ് കുറിച്ച നിഫ്റ്റി 34 പോയിന്റ് നേട്ടത്തിൽ 25052 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരു വേള 82000 പോയിന്റ് പിന്നിട്ടെങ്കിലും പിന്നോട്ടിറങ്ങിയ സെൻസെക്സ് 81785 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

ഇന്‍ഫോസിസിനൊപ്പം എയർടെലും, ഇൻഡസ്ഇന്‍ഡ് ബാങ്കുമാണ് ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചത്. ഐടിക്കൊപ്പം ഫാർമയും ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയെങ്കിലും ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ, ഇൻഫ്രാ സെക്ടറുകൾ നഷ്ടം കുറിച്ചു. 

റെക്കോർഡ് വില കുറിച്ച ഇൻഫോസിസ് തുടർച്ചയായ രണ്ടാം ദിനവും ഇന്ത്യൻ ഐടിയെ തോളിലേറ്റുന്നതിന് വിപണി സാക്ഷ്യം വഹിച്ചു. നിഫ്റ്റി ഐടി 42717 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം  1.64% നേട്ടത്തിൽ 42394 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.  

ഇൻഡോസിസ്  2%ൽ കൂടുതൽ മുന്നേറി നോമുറ പ്രവചിച്ച ലക്ഷ്യവിലയായ 1950 രൂപയിൽ തൊട്ട ശേഷം ഓഹരി 1939 രൂപയിൽ ക്ളോസ് ചെയ്തു. പുതിയ ഉദ്യോഗാർഥികളുടെ നിയമനം വൈകില്ല എന്ന വിശദീകരണവും ബ്രേക്ക് ഔട്ട് നേടിയ ഓഹരിക്ക് ഗുണം ചെയ്തു. 

കാബിനറ്റ് അനുമതികൾ 

പുതിയ പന്ത്രണ്ട് ഇൻഡസ്ട്രിയൽ സിറ്റി പ്രൊജെക്ടുകൾക്കും, മൂന്ന് റെയിൽവേ പദ്ധതികൾക്കും കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചത് ഇൻഫ്രാ, റെയിൽ ഇൻഫ്രാ സെക്ടറുകൾക്ക് അനുകൂലമാണ്. പത്ത് സംസഥാനങ്ങളിലായി നടക്കുന്ന വ്യാവസായിക നഗര പദ്ധതികൾക്ക് 28602 കോടി രൂപയും, റെയിൽവേ പദ്ധതികൾക്കായി 6456 കോടി രൂപയും വകയിരുത്തി. 

കുടിശികകൾ അടച്ച് വൊഡാഫോൺ ഐഡിയ 

ഓഗസ്റ്റിലെ സ്പെക്ട്രം ഫീ അടക്കം സർക്കാരിന് നല്കാനുണ്ടായിരുന്ന മുഴുവൻ കുടിശികകളും അടച്ചു തീർത്തു എന്ന വാർത്ത വിഐ ഓഹരിക്ക് അനുകൂലമാണ്. വിഐയിലെ 23% ഓഹരി പങ്കാളിത്തം വിൽക്കുന്നില്ല എന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ എജിആർ ക്രമക്കേട് കേസ് സുപ്രീം കോടതി ഓഗസ്റ്റ് 30ന് പരിഗണിക്കാനിരിക്കുന്നതും ഓഹരിക്ക് പ്രധാനമാണ്. 

എഫ്&ഓ ക്ളോസിങ് നാളെ

ഇന്ന് വീണ്ടും മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി നാളെ ഷോർട് കവറിങ് പിന്തുണയും പ്രതീക്ഷിക്കുന്നു. അമേരിക്കൻ വിപണിയെ എൻവിഡിയയുടെ റിസൾട്ട് എങ്ങനെ ബാധിക്കുമെന്നതും ഇന്ത്യൻ വിപണിക്ക് എഫ്&ഓ ക്ളോസിങ് ദിനത്തിൽ നിർണായകമായേക്കാം. എൻവിഡിയയുടെ മികച്ച റിസൾട്ടും രാജ്യാന്തര വിപണിയുടെ മുന്നേറ്റവും കരടികളുടെ ക്ഷീണം വർദ്ധിപ്പിച്ചേക്കാം.

റിലയൻസ് വാർഷിക യോഗം

നാളെ നടക്കുന്ന റിലയൻസിന്റെ വാർഷിക യോഗം റിലയൻസ് റീറ്റെയിലിന്റെയും, റിലയൻസ് ജിയോയുടെയും ഐപിഓ സംബന്ധിയായ കാര്യങ്ങളിൽ തീരുമാനമെടുക്കും എന്ന പ്രതീക്ഷയിലാണ് വിപണി.

ജിയോയുടെയും, റിലയൻസ് റീടെയിലിന്റെയും ഐപിഓകൾക്ക് പുറമെ ഓയിൽ ബിസിനസിൽ ഓഹരി വില്പനയും, പുതിയ ഊർജ്ജ സംരംഭങ്ങളും വിപണി പ്രതീക്ഷിക്കുന്നു. 

എൻവിഡിയ റിസൾട്ട് ഇന്ന്

ഇന്നലെയും അമേരിക്കൻ വിപണി നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ എൻവിഡിഎയുടെ റിസൾട്ട് ഭയത്തിൽ നഷ്ടത്തിലാണ് തുടരുന്നത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും സമ്മിശ്ര വ്യാപാരമാണ് തുടരുന്നത്. 

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായി മാറിയ എൻവിഡിഎയുടെ ഇന്ന് വരുന്ന റിസൾട്ടിനായി കാത്തിരിക്കുകയാണ് ലോക വിപണി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വളർച്ചയുടെ തോത് തന്നെ അളക്കപ്പെടുന്ന ഏണിങ് റിപ്പോർട്ടിൽ ബലൂൺ പോലെ വീർത്ത ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ മൂല്യത്തിനുള്ള ‘ന്യായീകരണവും’ വിപണി  തേടും. 

 ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കുറവ് വരുമെന്ന സൂചന വന്ന ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിൽ ഒന്നര ശതമാനത്തിൽ കൂടുതൽ നഷ്ടമുണ്ടാക്കി. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിലേക്ക് വീണപ്പോൾ നാച്ചുറൽ ഗ്യാസും വീണു. 

സിൽവർ, കോപ്പർ, അലുമിനിയം എന്നിവ ഇന്ന് ഒന്നര ശതമാനത്തോളം വീണപ്പോൾ സിങ്ക് 2%വും നഷ്ടം കുറിച്ചു. 

സ്വർണം

ആഴ്ചാവസാനത്തിൽ പിസിഇ ഡേറ്റ വരാനിരിക്കെ ഡോളറും, അമേരിക്കൻ ബോണ്ട് യീൽഡും വീണ്ടും മുന്നേറുന്നത് സ്വർണത്തിനും സമ്മർദ്ദം നൽകി. രാജ്യാന്തര സ്വർണ വില 2538 ഡോളറിലാണ് തുടരുന്നത്. 

ലിസ്റ്റിങ് & ഐപിഓ 

ഓറിയന്റ് ടെക്‌നോളജീസ് ഇന്ന് 40% പ്രീമിയത്തിൽ മികച്ച ലിസ്റ്റിങ് നടത്തിയ ശേഷം 302 രൂപയിലാണ് ക്ളോസ് ചെയ്തത്. 

ഇന്നാരംഭിച്ച ഇക്കോ മൊബിലിറ്റിയുടെ ഐപിഓ വെള്ളിയാഴ്ചയും, സോളാർ ഉപകാരം നിർമാതാക്കളായ പ്രീമിയർ എനർജിസിന്റെ ഐപിഓ നാളെയും അവസാനിക്കും. 

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

The Indian stock market reached new record highs, fueled by strong performance in the IT sector, particularly Infosys.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com