ADVERTISEMENT

ഭൗതിക സ്വർണത്തിന്റെ ഇറക്കുമതിയും ഉപഭോഗവും കുറയ്ക്കാനും അതുവഴി രാജ്യത്തിന്റെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മിഭാരം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് അവതരിപ്പിച്ച സ്വർണ ബോണ്ട് പദ്ധതിക്ക് (സോവറിൻ ഗോൾഡ് ബോണ്ട്/SGB) കേന്ദ്രസർക്കാർ പൂട്ടിട്ടേക്കും. സ്വർണത്തിന് തുല്യ മൂല്യമുള്ള കടപ്പത്രത്തിൽ നിക്ഷേപിക്കാൻ ജനങ്ങളെ അനുവദിക്കുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്കാണ് സ്വർണ ബോണ്ട് പുറത്തിറക്കുന്നത്. നടപ്പുവർഷം (2024-25) അഞ്ചുമാസം (ഏപ്രിൽ-ഓഗസ്റ്റ്) പിന്നിട്ടിട്ടും കേന്ദ്രം പുതിയ ഗോൾഡ് ബോണ്ട് സ്കീമുകൾ പ്രഖ്യാപിച്ചിട്ടില്ല. പദ്ധതി അവസാനിപ്പിച്ചതിന്റെ സൂചനയായാണ് പലരും ഇതിനെ കാണുന്നത്.

കേന്ദ്രത്തെ വലച്ച് വിലക്കയറ്റം

സ്വർണ വില കുത്തനെ കൂടിയതാണ് പദ്ധതിക്ക് പൂട്ടിടാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടെ മാത്രം ആഭ്യന്തര സ്വർണ വില 170 ശതമാനത്തിലധികം കൂടിയിരുന്നു. നിലവിൽ 67 പദ്ധതികളിലായി 72,274 കോടി രൂപയുടെ നിക്ഷേപം എസ്ജിബിയിൽ എത്തിയിട്ടുണ്ട്. ഇതിനകം എസ്ജിബിയിൽ ചേർന്ന് മെച്യൂരിറ്റി കാലാവധി പൂർത്തിയായവർക്ക് പലിശസഹിതം പണം പൂർണമായും കേന്ദ്രം തിരികെക്കൊടുത്തു. 2020 മാർച്ചിലെ കണക്കുപ്രകാരം എസ്ജിബിയിൽ കേന്ദ്രത്തിന്റെ ബാധ്യത (നിക്ഷേപകർക്ക് തിരികെക്കൊടുക്കേണ്ട തുക) 10,000 കോടി രൂപയ്ക്ക് താഴെയായിരുന്നു. നിലവിൽ ഇത് 85,000 കോടി രൂപയാണെന്ന് നടപ്പുവർഷത്തെ കേന്ദ്ര ബജറ്റ് വ്യക്തമാക്കിയിരുന്നു. 

നിക്ഷേകർക്ക് സമ്മാനിച്ചത് ഇരട്ടി നേട്ടം

2015ലാണ് കേന്ദ്രം എസ്ജിബി അവതരിപ്പിക്കുന്നത്. 2015 മുതൽ 2019 വരെ മാത്രം ആഭ്യന്തര സ്വർണ വില ശരാശരി 33% കൂടി. ഇത് എസ്ജിബിയിലേക്ക് കൂടുതൽ പേരെ ആകർഷിച്ചു. എസ്ജിബിയുടെ ആദ്യ സ്കീമിൽ നിക്ഷേപകർക്ക് ലഭിച്ചത് ഇരട്ടിയിലേറെ നേട്ടമാണെന്നതും പദ്ധതിയുടെ തിളക്കം കൂട്ടി. ഗ്രാമിന് 2,684 രൂപയ്ക്കായിരുന്നു ആദ്യ സ്കീമിൽ സ്വർണ ബോണ്ട് വിൽപന. ഇതു വാങ്ങിയവർക്ക് 8 വർഷത്തെ കാലാവധി കഴിഞ്ഞ് തിരികെക്കിട്ടിയത് പലിശയടക്കം ഗ്രാമിന് 6,132 രൂപ.

Image : iStock/Kira88
Image : iStock/Kira88

നിലവിലുള്ള പദ്ധതികൾക്ക് ദ്വീതിയ വിപണിയിൽ വൻ സ്വീകര്യത കിട്ടുന്നതും കേന്ദ്രത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. ബിഎസ്ഇയിലും എൻഎസ്ഇയിലും ഇവ വാങ്ങാം. പദ്ധതിയിലെ വിലയേക്കാൾ 8 ശതമാനത്തിലധികം നൽകിയാണ് പലരും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ഇവ വാങ്ങുന്നതും. ഉദാഹരണത്തിന് ഓഗസ്റ്റ് 14ന് എസ്ജിബി നാലാം സീരിസിന് (2023-24) എൻഎസ്ഇയിലെ വില 7,930 രൂപയായിരുന്നു. എന്നാൽ, ഈ സീരിസിൽ റിസർവ് ബാങ്ക് നിശ്ചയിച്ച വില 7,079 രൂപയായിരുന്നു. ഇതിനേക്കാൾ 12 ശതമാനത്തോളം ഉയർന്ന വിലയ്ക്കായിരുന്നു എൻഎസ്ഇയിൽ വ്യാപാരം.

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്?

2015 നവംബറിലാണ് കേന്ദ്രം സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) അവതരിപ്പിച്ചത്. 2.5 ശതമാനമായിരുന്നു വാർഷിക പലിശനിരക്ക്. എട്ടുവർഷമാണ് നിക്ഷേപ കാലാവധിയെങ്കിലും 5 വർഷത്തിന് ശേഷം നിബന്ധനകളോടെ വിറ്റഴിക്കാമായിരുന്നു. 8 വർഷത്തിന് ശേഷമാണ് വിൽക്കുന്നതെങ്കിൽ മൂലധന നേട്ട നികുതിയില്ലാതെ അന്നത്തെ വിപണി വില പ്രകാരം പണം പലിശസഹിതം തിരിച്ചുകിട്ടും. കേന്ദ്രസർക്കാരും റിസർവ് ബാങ്കും മേൽനോട്ടം വഹിക്കുന്നു എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ആകർഷണം. ഭൗതിക സ്വർണമല്ലാത്തതിനാൽ സുരക്ഷാപ്രശ്നവുമില്ലായിരുന്നു. 

gold-bars

ഇന്ത്യൻ പൗരന്മാർക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ട്രസ്റ്റുകൾക്കും മറ്റുമാണ് എസ്ജിബി വാങ്ങാനാകുമായിരുന്നത്. കുറഞ്ഞത് ഒരു ഗ്രാം മുതൽ വാങ്ങാമായിരുന്നു. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പരമാവധി 4 കിലോയും മറ്റുള്ളവർക്ക് 20 കിലോയുമാണ് പരിധി നിശ്ചയിച്ചത്.

English Summary:

Is India discontinuing the Sovereign Gold Bond (SGB) Scheme? Learn about the potential reasons behind this decision, the impact on investors, and the future of gold investment in India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com