ADVERTISEMENT

മുംബൈ∙ ഐപിഎൽ താരലേലത്തിലൂടെ ടീമിലെത്തിക്കുന്ന താരങ്ങൾക്ക് പിന്നീട് പ്രകടനത്തിന് അനുസരിച്ച് പ്രതിഫലം കൂട്ടിനൽകാനുള്ള അനുമതി ഉൾപ്പെടെ, ഐപിഎൽ താരലേലത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്കായി ആവശ്യം ഉന്നയിച്ച് ഐപിഎൽ ടീമുകൾ. ഈ വർഷത്തെ ഐപിഎൽ താരലേലത്തിനു മുന്നോടിയായാണ്, ഐപിഎൽ ടീമുകളുടെ പ്രതിനിധികൾ ഈ ആവശ്യം ഉന്നയിച്ചത്. നിശ്ചിത തുകയ്ക്ക് ടീമിലെത്തിക്കുന്ന താരത്തിന് പിന്നീട് പ്രതിഫലം കൂട്ടി നൽകാൻ ഇപ്പോഴത്തെ ചട്ടങ്ങൾ ടീമുകളെ അനുവദിക്കുന്നില്ല. മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ തുടർന്നുള്ള സീസണുകളിൽ മികച്ച പ്രതിഫലം മോഹിച്ച് ടീം വിടുന്ന സാഹചര്യത്തിലാണ്, പ്രതിഫലം കൂട്ടിനൽകാൻ ഐപിഎൽ ടീമുകൾ അനുമതി തേടിയത്.

ഉദാഹരണത്തിന്, 50 ലക്ഷം രൂപയ്ക്ക് ടീമിലെത്തിക്കുന്ന ഒരു താരം ആ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്താൽ പ്രതിഫലം ഇരട്ടിയായോ രണ്ടോ മൂന്നോ ഇരട്ടിയായി കൂട്ടിക്കൊടുക്കാൻ അനുമതി വേണമെന്നാണ് ടീമുകൾ ഉന്നയിക്കുന്ന ആവശ്യം.

‘‘ഐപിഎൽ താരലേലത്തിലൂടെ എത്തുന്ന ഒരാളുടെ പ്രതിഫലം പിന്നീട് കൂട്ടിനൽകാൻ ഐപിഎൽ ടീമുകൾക്ക് ഇപ്പോൾ അനുമതിയില്ല. മറ്റു ജോലികളിലേതുപോലെ, പ്രതിഫല വർധനയ്ക്ക് സാധ്യതയില്ലെന്ന് അർഥം. ഉദാഹരണത്തിന്, 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിക്കുന്ന ഒരു താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് കരുതുക. ആ താരത്തിന് വരുന്ന സീസണിൽ ഒരു മൂന്നു കോടി രൂപയൊക്കെ നൽകാൻ ടീമിന് അനുമതി നൽകണം. അല്ലെങ്കിൽ ആ താരത്തിന്റെ മാർക്കറ്റ് ഉയരുന്നതോടെ ടീം വിടാൻ സാധ്യത ഏറെയാണ്. മറ്റു ടീമുകൾ താരങ്ങളെ റാഞ്ചുന്നതും ഇതിലൂടെ തടയാനാകും.

‘‘മികച്ച പ്രകടനം നടത്തുന്ന താരങ്ങളുമായി പ്രതിഫലക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കാൻ ടീമുകൾക്ക് അനുമതി നൽകണം. അങ്ങനെയെങ്കിൽ ഏറ്റവും മികച്ച താരങ്ങളെ ടീമിൽ നിലനിർത്താൻ കഴിയും. മാത്രമല്ല, കൂടുതൽ പ്രതിഫലത്തിനായി മറ്റു ടീമുകളിലേക്ക് നീങ്ങാനുള്ള താരങ്ങളുടെ പ്രവണതയും കുറയും. പ്രതിഫലം കൂട്ടിക്കിട്ടിയാൽ മിക്ക താരങ്ങളും അതേ ടീമിൽ തുടരാനാണ് സാധ്യത. ചാക്കിട്ടുപിടിത്തം ഒഴിവാകുന്നതിനാൽ ടീമുകൾക്കും തലവേദന കുറയും’’ – ഒരു ഐപിഎൽ ടീമിന്റെ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇതിനു പുറമേ, ഐപിഎൽ താരലേലം സംഘടിപ്പിക്കുന്നതിന്റെ ഇടവേള വർധിപ്പിക്കാനും ടീമുടമകൾ നിർദ്ദേശം വച്ചു. മെഗാ താരലേലം അഞ്ച് വർഷത്തിൽ ഒരിക്കൽ മതിയെന്ന്, ഐപിഎൽ സിഇഒ ഹേമങ് അമീനുമായുള്ള കൂടിക്കാഴ്ചയിൽ അവർ ആവശ്യപ്പെട്ടു. ടീമുകൾക്ക് അഞ്ച് കളിക്കാരെ നിലനിർത്താൻ അവസരം നൽകുക,  ആർടിഎം വഴി എട്ടു പേരെ വരെ നിലനിർത്താൻ അനുമതി, സാലറി പഴ്സ് 130–140 കോടി രൂപയാക്കി ഉയർത്തുക എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങൾ.

താരലേലത്തിലൂടെ ലഭിക്കുന്ന താരങ്ങളെ വച്ച് വാർത്തെടുക്കുന്ന ടീമുകൾക്ക് തുടർച്ച ലഭിക്കുന്നതിന്, മെഗാ താരലേലം അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രം എന്ന സ്ഥിതി വരണമെന്നാണ് ടീമുടമകൾ ചൂണ്ടിക്കാട്ടുന്നത്. മൂന്നു വർഷത്തിലൊരിക്കൽ താരലേലം നടക്കുന്നത് ടീമുകളുടെ സ്ഥിരതയെ ബാധിക്കുന്നതായി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ലേലത്തിനിടയിൽ നീണ്ട ഇടവേള വരുന്നത്, വൻ വില കൊടുത്ത് വാങ്ങുന്ന താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ടീമിനായി ഉറപ്പുവരുത്താൻ അവസരം നൽകുമെന്നും അവർ  പറയുന്നു.

വാങ്കഡെ സ്റ്റേഡിയത്തിൽ ബിസിസിഐയുടെ നവീകരിച്ച ഓഫിസിൽ ഈ മാസം അവസാനം ഐപിഎൽ ടീം ഉടമകളുമായി യോഗം നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഇവർ ഉയർത്തിയ ആവശ്യങ്ങളുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്. 

English Summary:

IPL Teams Demand Performance-Based Pay Structure in Star Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com