ADVERTISEMENT

അതൊരു മഴക്കാലമായിരുന്നു. അന്ന് ശക്തമായി മഴ പെയ്തിരുന്നു. അങ്ങേലെ പട്ടാളമാമൻ അവധിക്കുവന്നതിന്റെ ആഘോഷം അപ്പുറത്ത് മുഴങ്ങികേൾക്കാം. ഇന്നത്തേതിലുമുപരി നന്മയുള്ള കാലം സൗഹൃദമുള്ള കാലം മാധുര്യമുള്ള കാലം. അന്നൊക്കെ വിദൂരസ്ഥലങ്ങളിൽ ജോലിതേടിപ്പോവുന്നവർ അവധിക്ക് നാടണയവേ ഒപ്പം കൊണ്ടുവരുന്ന കുറച്ചു ചോക്ലേറ്റുകൾ അയൽവീട്ടിലെ കുട്ടികളുടെ എണ്ണം നോക്കി പത്രക്കടലാസ് കീറി പൊതിഞ്ഞ് ചേച്ചിമാർ അമ്മച്ചിമാർ ഒക്കെ അയൽവീട്ടിലെ അമ്മമാരെ ഏൽപ്പിക്കുന്ന ഒരു ഗ്രാമശീലം ഉണ്ടായിരുന്നു. അങ്ങനെ ആ ആറ് ചോക്ലേറ്റുകൾ കടലാസിൽ പൊതിഞ്ഞ് എന്റെ വീട്ടിലുമെത്തുന്നത് ദൂരെനിന്ന് ഞാൻ കണ്ടു. എന്നും കരുതലിന്റെ കാവലാളായ അമ്മ മൂന്നു ചോക്ലേറ്റുകൾ നാളേക്കായി മാറ്റിവച്ച ശേഷം, പല്ലെല്ലാം പുഴുതിന്നുവാണ് എന്ന് പിറുപിറുത്തും കൊണ്ട് രണ്ടെണ്ണം എനിക്ക് തന്നു. അത് അലിയിച്ച് ആസ്വദിക്കാതെ അപ്പാടെ കടിച്ചിറക്കിയ ഞാൻ എന്റെ നേരെ ഇളയവൾടെ ഊഴം പാർത്ത് ഒളികണ്ണിട്ടു. 

അമ്മ അവളെയും വിളിച്ചു രണ്ടെണ്ണം നൽകിയ സമയം എന്നിലെ കൊതിയും സ്വാർത്ഥതയും ഒരോട്ടമായി ഒരു തട്ടിപ്പറിയായി പരിണമിച്ചു. മുട്ടിലിഴയുന്ന മുട്ടായി തിന്നാനറിയാത്ത ഏറ്റം ഇളയവളും അരികിലുണ്ട്! എന്തായാലും ബഹളത്തിനിടയിൽ നേരെ ഇളയവൾ പായലിൽ തെന്നി ഉരുണ്ടു വീണു. ശേഷം പറയേണ്ടതില്ലല്ലോ? ഓലക്കാലിന്റെ ഈർക്കിലികൾ പിണയപ്പെട്ടു. എന്റെ കൊഴുത്ത തുടയുടെ പിൻഭാഗം നന്നായി തിണിർക്കപ്പെട്ടു. ഞാൻ കരഞ്ഞു. അമ്മയും ഉള്ളിൽ സങ്കടപ്പെട്ടിട്ടുണ്ടാവണം. അമ്മ പെട്ടെന്ന് എന്നെ വീണ്ടും അരികിലേക്ക് വിളിച്ചു. എങ്ങലടിച്ച് കരയവേ അവസാനം ഉള്ള ആശ്വാസത്തിൻറെ ദീർഘമായ ഏങ്ങലടിയുടെ ഒളിയിടം മാതാവിന്റെ തഴുകലാവണം! അങ്ങിനെ എന്റെ കരച്ചിൽ നിന്നു. പക്ഷേ നീരുവന്ന് പൊന്തിയ കുഞ്ഞുപെങ്ങടെ ഇടം കൈ? ആ കാഴ്ച ഒരു ഗദ്ഗദമായി. തേങ്ങി തേങ്ങി വന്നു. ബഹളത്തിത്തിടയിൽ തെറിച്ചുവീണ ചോക്ലേറ്റും അമ്മയുടെ കൈവശം കരുതിയ ബാക്കിയും അമ്മ എടുത്ത് എൻറെ കൈയ്യിൽ തന്നു. എന്നെ നോക്കി. ഏതോ മന്ത്രശക്തിയാൽ എന്നപോലെ ഞാൻ അതിൽ രണ്ടെണ്ണം എടുത്ത് പരവശയായ സഹോദരിക്ക് നീട്ടി.അമ്മ പുഞ്ചിരിച്ചു. അവൾ വെളുത്ത കുഞ്ഞു പെറ്റിക്കോട്ടാണ് ഇട്ടിരുന്നത്. അമ്മ വെള്ളമുണ്ടും ബ്ളൗസ്സും ഒട്ടു കരിപുരണ്ട പുറം തോർത്തും. ചില നോട്ടങ്ങൾക്ക് ദിവ്യമാന്ത്രിക ശക്തിയുണ്ട് തീർച്ച! ആ നോട്ടങ്ങൾ നേട്ടങ്ങളാകുന്നു. ആ ചോക്ലേറ്റ് വാങ്ങിയ അവൾടെ മുഖത്ത് വിടർന്ന മന്ദഹാസം ആജീവനകാലം മറക്കുവതെങ്ങനെ?

അന്ന് ക്ഷമിച്ചു എന്നൊരു വാക്ക് അവൾക്ക് പറയാൻ അറിയൂലാ! ഒരു പക്ഷേ അവൾ കൊച്ചാട്ടനോട് അന്ന് ക്ഷമിച്ചിട്ടുണ്ടാവണം! ഇന്ന് അവൾടെ ശിഷ്യർ IAS, IPS ൽ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ ശോഭിക്കുന്നു! മധുരമൂറുന്ന ചോക്ലേറ്റിന്റെ സൗഹൃദത്തിന്റെ അർഥം അന്ന് എനിക്കും തിരിയൂലാ!

ഞങ്ങളെ വലിയവരാക്കാൻ അക്ഷരം മാത്രം തന്നുപോയ മഹാനായ പിതാവ് മാത്രം ഇന്ന് ജീവനോടില്ലയെങ്കിലും, മധുരം കിനിയുന്ന ഓർമ്മകൾ പൂമ്പാറ്റകളായി വന്നെന്നെ തൊട്ടുണർത്തവേ, അവർക്കുല്ലസിക്കാൻ മലയാള മലർവാടിയുടെ അക്ഷരാരാമം ആഭിജാത്യഗരിമയിൽ വാടാതെ നട്ടുനനയ്ക്കുന്ന പ്രിയ മലയാള മനോരമയ്ക്ക് ഒരായിരം സ്നേഹ സൗഹാർദ ചോക്ലേറ്റ് ആശംസകൾ നേരട്ടെ!

English Summary:

The Chocolate Thief: A Monsoon Season Memory of Sibling Rivalry and Redemption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com