ADVERTISEMENT

സംരംഭക എന്നതിനേക്കാൾ റസിയ അറിയപ്പെടുന്നത് പാരമ്പര്യ വൈദ്യ എന്ന പേരിലാണ്. കുടുംബപരമായി കൈമാറി കിട്ടിയ പാരമ്പര്യവൈദ്യം ഇന്നും അമൂല്യമായി കാത്തുസൂക്ഷിക്കുന്ന റസിയ 60 പിന്നിട്ടിട്ടും ‘സിഫ നാച്വറൽസ്’ എന്ന ബ്രാൻഡിൽ സംരംഭവും നടത്തുകയാണ്. പാരമ്പര്യ വൈദ്യത്തിൽ ഏറെ മുന്നോട്ടു സഞ്ചരിച്ചിട്ടുള്ള റസിയയെ സംബന്ധിച്ച് തന്റെ സംരംഭം ഒരു ബിസിനസിനപ്പുറം മറ്റുള്ളവർക്ക് കഴിയുന്നതു ചെയ്തു നൽകാനുള്ള അവസരമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് കൂടിയാണ് പ്രായം ഇത്ര പിന്നിട്ടിട്ടും ഒരു ചെറുപ്പകാരിയുടെ ചുറുചുറുക്കോടെ ഓരോ ദിവസവും ലോകത്തിന്റെ നാനാഭാഗത്തു നിന്ന് തന്നെ തേടിയെത്തുന്ന ആവശ്യക്കാർക്ക് വേണ്ട പ്രോഡക്ടുകൾ നിർമിച്ച് അയക്കുന്നത്. റസിയയുടെ സ്വന്തം ആളുകളാണ് അവരുടെ കസ്റ്റമേഴ്സ് എല്ലാം എന്ന് പറയാം. കാരണം ഒരിക്കൽ ഈ ഉമ്മയുടെ കയ്യിൽ നിന്നും പ്രോഡക്ടുകൾ വാങ്ങിയാൽ പിന്നെ മാറ്റി ചിന്തിക്കേണ്ടി വരില്ല എന്ന് സാക്ഷ്യം.

ട്യൂമറിന്റെ കരാള ഹസ്തങ്ങളിൽപ്പെട്ട് ഇനി ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ആവില്ലെന്ന് കരുതിയിരുന്ന നാളുകൾ. ആ അവസ്ഥയിൽ നിന്നും സ്വന്തം ആത്മവിശ്വാസത്തിലാണ് റസിയ ഇന്നത്തെ നിലയിലേക്ക് എത്തിയത്. ട്യൂമർ ഏൽപിച്ച ആഘാതം വലുതായിരുന്നുവെങ്കിലും തനിക്ക് മുൻപോട്ട് തന്നെ ജീവിക്കണമെന്ന ഈ ഉമ്മയുടെ ആത്മസമർപ്പണമാണ് ഇപ്പോൾ നമ്മൾ കാണുന്ന ജീവിതം. എപ്പോഴും കൂട്ടായി ഭർത്താവും രണ്ട് പെൺമക്കളും ഒപ്പം നിൽക്കുന്നത് റസിയക്ക് വീണ്ടും വീണ്ടും മുന്നേറാനുള്ള കരുത്താണ് പകർന്നു ലഭിക്കുന്നത്.

ട്യൂമറിനെ തോൽപിച്ച മനഃശക്തി

ജീവിതം രണ്ടു പെൺകുട്ടികൾക്കും ഭർത്താവിനുമൊപ്പം മനോഹരമായി മുന്നോട്ടുപോകുമ്പോഴായിരുന്നു ട്യൂമർ തലപൊക്കിയത്. മുഖത്തായിരുന്നു. ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ അതിനെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് താൻ ശ്രമിച്ചത് എന്ന് റസിയ പറയുന്നു. പരോറ്റിഡ് ഗ്രന്ഥി മുറിച്ചുമാറ്റേണ്ടിവരും‌ം. പക്ഷേ, അന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു ഇങ്ങനെ എനിക്ക് ജീവിക്കേണ്ട, ഇതെല്ലാം ഞാൻ മറികടക്കും.

"മുഖത്ത് വന്നതുകൊണ്ട് തന്നെ എന്തൊക്കെ ബുദ്ധിമുട്ടുകളും ഇതിനുശേഷം എന്തൊക്കെ മാറ്റങ്ങളുമായിരിക്കും ഉണ്ടാവുക എന്നതടക്കം പല കാര്യങ്ങളും ഞാൻ ഗൂഗിളിലും മറ്റും അന്വേഷിച്ച് അറിയാൻ തുടങ്ങി. ചെവിയും മൂക്കും കണ്ണും അടക്കം മുഖത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും ട്യൂമർ കൊണ്ടുപോകുമെന്നും സർജറി ചെയ്ത് ട്യൂമർ നീക്കം ചെയ്താലും ഈ പ്രശ്നങ്ങൾ മാറില്ല എന്ന് എനിക്ക് മനസ്സിലായി. ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞതും അതുതന്നെയായിരുന്നു. ചെവി പൂർണമായും അടഞ്ഞുപോകും. കണ്ണ് അടയ്ക്കാനാവില്ല അങ്ങനെ പ്രശ്നങ്ങൾ ഏറെ. സർജറിക്ക് ശേഷം കുറച്ചുനാൾ എന്തുവന്നാലും ഇതൊക്കെ തരണം ചെയ്യാൻ കുറച്ച് ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും അവർ പറഞ്ഞു. അങ്ങനെ സർജറിക്ക് ഞാൻ തയാറായി.

rasiya1

സർജറി കഴിഞ്ഞുള്ള എന്റെ മുഖത്തിന്റെ ഫോട്ടോ ഞാൻ ഇന്നും സൂക്ഷിക്കുന്നുണ്ട്. കാരണം ഒരിക്കൽ ഞാൻ ഇങ്ങനെയായിരുന്നുവെന്നും അതിൽ നിന്നാണ് ഇന്നത്തെ ഞാൻ രണ്ടാമത് ജനിച്ചതെന്നും എനിക്ക് എന്നെ തന്നെ ബോധ്യപ്പെടുത്തേണ്ടതിനു വേണ്ടിയാണ് അത് ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നത്. മുഖം ഒരു ഭാഗത്തേക്ക് കോടി പോയി. സംസാരം ക്ലിയർ ഉണ്ടായില്ല. ഒരു കണ്ണ് പൂട്ടാൻ പറ്റിയിരുന്നില്ല. എന്റെ ജീവിതം ഇതോടെ തീരുകയാണോ എന്ന് പോലും ഞാൻ ചിന്തിച്ചു. പക്ഷേ, എനിക്ക് മുന്നോട്ടു പോകണമെന്ന് ഉള്ളിൽനിന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ആ ശക്തിയാണ് എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചത്. സത്യം പറഞ്ഞാൽ ഡോക്ടർമാരെ പോലും അമ്പരപ്പിച്ചു കൊണ്ടായിരുന്നു എന്റെ റിക്കവറി. വെറും രണ്ടുമാസം കൊണ്ട് തന്നെ സർജറി ചെയ്ത മുഖത്തിനു നല്ല വ്യത്യാസം വരാൻ തുടങ്ങി. അങ്ങനെ ഞാൻ വീണ്ടും പഴയ എന്നിലേക്ക് മടക്കമാരംഭിച്ചു.

ഒന്നിനും പ്രായം തടസ്സമല്ല, തടസ്സമാകരുത്

ആ സംഭവത്തിനു ശേഷമാണ് എനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്ത കൂടി ക്കൂടി വന്നത്. അങ്ങനെയാണ് സ്കിൻ കെയർ ആന്റ് ഹെയർ കെയർ പ്രോഡക്ടുകൾ ചെയ്യാം എന്ന് തീരുമാനിക്കുന്നത്.2 ലിറ്റർ ഹെയർ ഓയിൽ ഉണ്ടാക്കിയാണ് തുടക്കം. കൊറോണ സമയമായിരുന്നു. ഒരു ബിസിനസ് എന്നതിലുപരി തനിക്കറിയാവുന്ന ഒരു ആവശ്യക്കാരിലേക്ക് പകർന്നു നൽകുക എന്നത് മാത്രമായിരുന്നു അന്ന് മനസ്സിൽ ചിന്തിച്ചതെന്ന് റസിയ പറയുന്നു. പാരമ്പര്യമായി റസിയയുടെ കുടുംബത്തിലുള്ളവരെല്ലാം വൈദ്യന്മാരാണ്. മുത്തശ്ശനും പിതാവും എല്ലാം പേരുകേട്ട ആയുർവേദ വൈദ്യന്മാർ. മുൻഗാമികളുടെ പാത തിരഞ്ഞെടുക്കാൻ റസിയക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

" ആദ്യം ഉണ്ടാക്കിയത് ഹെയർ ഓയിൽ ആയിരുന്നു. അതിന് നല്ല അഭിപ്രായം കിട്ടിത്തുടങ്ങിയപ്പോൾ ബീറ്റ്റൂട്ട് ഓയിൽ ഉണ്ടാക്കി. വിദേശത്തുള്ള മൂത്ത മകളുടെ സുഹൃത്തുക്കൾ വഴി ലഭിച്ച ഓർഡർ ആണ് ബീറ്റ്റൂട്ട് ഓയിലിന്റെ തുടക്കം. അതിനു വേണ്ടി ആഴ്ചയിൽ 3 പ്രാവശ്യം വരെ ബീറ്റ്റൂട്ട് ഓയിൽ ഉണ്ടാക്കേണ്ടി വന്നു. തുടക്കത്തിൽ ബിസിനസിനെ പറ്റി വലിയ ഐഡിയ ഇല്ലാതിരുന്ന എനിക്ക് ബാലപാഠങ്ങൾ പഠിപ്പിക്കാൻ എന്റെ ഓസ്ട്രേലിയയിലുള്ള പ്രിയസുഹൃത്ത് കുറേ സഹായിച്ചു. സംരഭത്തിന് എന്ത് പേരിടും എന്ന് ആലോചിച്ചപ്പോൾ ഉമ്മയുടെ പേരിൽ തുടങ്ങാൻ വീണ്ടും ആലോചിക്കേണ്ടി വന്നില്ല. സംരംഭത്തിന് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകി എന്നും കൂടെ നിൽക്കുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് ആൻഡ് റിസർച്ച് സെന്ററും ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും എല്ലാമാണ്.

വനിത കൂട്ടായ്മയായ QGB യിൽ ചേർന്നതോടയാണ് റസിയയും ബിസിനസും അനേകരിലേക്ക് എത്താൻ തുടങ്ങിയത്. തന്നെപ്പോലെ പ്രായമായ സ്ത്രീകൾക്കു പോലും അവരുടെ സ്വന്തം ഇടം കണ്ടെത്താൻ ഈ കൂട്ടായ്മ ഏറെ സഹായിക്കുന്നുണ്ടെന്ന് റസിയ പറയുന്നു. പിന്നീട് പലതരത്തിലുള്ള പ്രോഡക്ടുകൾ ഉണ്ടാക്കി ഗ്രൂപ്പിലും മറ്റും ഷെയർ ചെയ്യാൻ തുടങ്ങിയതോടെ കേരളത്തിൽ നിന്നും മാത്രമല്ല പുറത്തുനിന്നും ആവശ്യക്കാർ എത്താനാരംഭിച്ചു. അങ്ങനെ റസിയ ഒരു സംരംഭകയായി. ഇന്ന് പല രാജ്യങ്ങളിൽ നിന്നും റസിയ ഉണ്ടാക്കുന്ന സ്കിൻ കെയർ പ്രോഡക്ടുകൾക്കും മറ്റു ഉൽപന്നങ്ങൾക്കും സ്ഥിരം കസ്റ്റമേഴ്സും അതുപോലെ അവർ മുഖാന്തരം വരുന്ന നിരവധി ആവശ്യക്കാരുമുണ്ട്.

rasiya-2

പാരമ്പര്യം കാത്തുസൂക്ഷിക്കാനൊരാൾ

വിവാഹിതയായതിനുശേഷമാണ് പാരമ്പര്യ വൈദ്യത്തിൽ റസിയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ആദ്യകാലങ്ങളിൽ കഷ്ടപ്പാടുകൾ ഏറെ ഉണ്ടായിരുന്നുവെന്ന് റസിയ പറയുന്നു. മൂത്ത മകൾ ആയതിനുശേഷമാണ് ഞാൻ സോപ്പ് നിർമാണം പഠിക്കാൻ നാസിക്കിൽ പോകുന്നത്. നമ്മൾ ഉണ്ടാക്കുന്ന ഉൽപന്നങ്ങളെല്ലാം സ്വയം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കണം. ഇന്നത്തെ പോലെ എല്ലാ സൗകര്യങ്ങളും അന്ന് ഇല്ലല്ലോ. അവിടെ നിന്നും പിന്നെ ഇങ്ങോട്ട് ഭർത്താവിനോടൊപ്പം നിന്ന് പല ബിസിനസുകൾ ചെയ്തിട്ടുണ്ട്. എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ അധ്വാനിക്കാൻ നമുക്ക് ഒരു മനസ്സുണ്ടെങ്കിൽ എല്ലാ വിഷമങ്ങളും മാറിനിൽക്കും.

ഇന്ന് സൗന്ദര്യവർധക ഉത്പന്നങ്ങൾക്ക് പുറമേ ഇൻസ്റ്റന്റ് മസാലപ്പൊടി ഉണ്ടാക്കി നൂറുകണക്കിന് പേർക്ക് നൽകുന്ന തിരക്കേറിയ ഒരു സംരംഭകയാണ് റസിയ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്ററിൽ വച്ച് നടന്ന എക്സിബിഷനിൽ പങ്കെടുത്തപ്പോൾ ഞാൻ ഉണ്ടാക്കിയ റേഡിയന്റ് ഗ്ലോ ഫേസ് ഓയിലിനെ മൂന്നാമത്തെ ബെസ്റ്റ് ഇന്നവേറ്റീവ് പ്രോഡക്റ്റായി തിരഞ്ഞെടുത്തു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്‌. റേഡിയന്റ് ഗ്ലോ ഫെയ്സ് ഓയിലിന് അതിനു ശേഷം അത്യാവശ്യം ഡിമാൻഡായി. ഇന്ന് സിഫ നാച്വറൽസിന്റെ പ്രധാന സെയിൽ ഈ ഓയിൽ തന്നെയാണ്.

‘‘സംരംഭം തുടങ്ങിയ ശേഷമുണ്ടായ ഏറ്റവും വലിയ നേട്ടം എന്റെ പ്രൊഡക്ടുകൾ വാങ്ങിയ കസ്റ്റമേഴ്സ് എല്ലാം പിന്നീട് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറി എന്നുള്ളതാണ്. കസ്റ്റമേഴ്സിന് എന്നിലുള്ള വിശ്വാസം എനിക്ക് നേടിയെടുക്കാൻ പറ്റി. അവർ നല്ല ഫീഡ്ബാക്ക് തരുമ്പോൾ എന്റെ മനസ്സ് നിറയും. നമ്മുടെ മക്കളെ കുറിച്ചു മറ്റുള്ളവർ നല്ലത് പറയുമ്പോൾ കിട്ടുന്ന അതേ സന്തോഷം ഞാൻ അനുഭവിക്കുന്നു. ഒന്നിനും പ്രായം ഒരു തടസ്സമല്ല. നമ്മൾ മനസ്സ് വച്ചാൽ, കഠിനമായി പ്രയത്നിച്ചാൽ നേടാൻ പറ്റാത്തതായി ഒന്നുമില്ല. താൻ പാതി ദൈവം പാതി എന്നല്ല, നമ്മുടെ പ്രയത്നം 90% ദൈവം 10% ആണ്. ഇതാണ് ഞാൻ വിശ്വസിക്കുന്നത്.’’– റസിയ പറഞ്ഞു. ഇന്ന് കോഴിക്കോട് ജില്ലയുടെ ആയുർവേദ ട്രെഡിഷണൽ മെഡിക്കൽ യൂണിയൻ ( ATMA)ആക്റ്റിങ് പ്രസിഡന്റ് കൂടിയാണ് റസിയ.

English Summary:

From Tumor Survivor to Ayurvedic Entrepreneur: Rasiya's Inspiring Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com