ADVERTISEMENT

ദിനംപ്രതി പതിനായിരക്കണക്കിന് സഞ്ചാരികൾ രാജ്യ തലസ്ഥാനമായ ഡൽഹിയും സന്ദർശിക്കുന്നുണ്ട്. സിംഗപ്പൂരിൽ നിന്നും എത്തിയ രണ്ടു വനിതകൾക്ക് ഡൽഹിയിൽ അത്ര നല്ല അനുഭവമല്ല ലഭിച്ചത് എന്നാണ് അവർ പറയുന്നത്.  സിംഗപ്പൂരിൽ നിന്നുള്ള ഒരു ട്രാവൽ വ്ലോഗറായ ചാൻ സിൽവിയ എന്ന യുവതി ഡൽഹിയിൽ തങ്ങൾ നേരിട്ട അനുഭവങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഡൽഹിയിലെത്തുന്നവർ ഒഴിവാക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് യുവതിയുടെ വിഡിയോ 

വിഡിയോയിൽ, ചാൻ സിൽവിയ ആദ്യം പറയുന്നത് അർധരാത്രിയിൽ ടാക്സി എടുക്കരുതെന്നാണ്. രാത്രിയിലാണ് വിമാനം ഇറങ്ങിയതെന്നും വിമാനത്താവളത്തിൽ നിന്ന് യൂബർ അന്വേഷിച്ചുവെങ്കിലും അത് ലഭിക്കാത്തതിനാൽ പ്രൈവറ്റ് ടാക്സി വിളിക്കേണ്ടിവന്നുവെന്നും അവർ പറയുന്നു. കൃത്യ സ്ഥലത്ത് ഇറക്കിയില്ല എന്ന് മാത്രമല്ല യാത്ര ആരംഭിക്കുന്നതിനു മുൻപ് പറഞ്ഞതിനേക്കാൾ കൂടുതൽ തുക ആ ടാക്സി ഡ്രൈവർ തങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയെന്നും ചാൻ സിൽവിയ വിഡിയോയിൽ പറയുന്നു. രാത്രിയിൽ തീരെ പരിചയമില്ലാത്ത സ്ഥലത്താണ് അയാൾ തങ്ങളെ ഇറക്കിയതെന്നും ആകെ പേടിച്ചരണ്ടു പോയിയെന്നും അവർ വ്യക്തമാക്കുന്നുണ്ട്. 

രണ്ടാമതായി,നിങ്ങളുടെ കോൺടാക്റ്റ് നമ്പർ ഒരു റിക്ഷാ ഡ്രൈവർക്ക് നൽകരുതെന്നാണ് ചാൻ സിൽവിയയുടെ നിർദ്ദേശം. “ഞങ്ങൾ ഡൽഹി ജുമാ മസ്ജിദ് സന്ദർശിച്ചപ്പോൾ, ഒരു റിക്ഷാ ഡ്രൈവറെ കണ്ടുമുട്ടി. കുറച്ച് സമയം ചെലവഴിക്കാനുള്ളതിനാൽ ഞങ്ങൾ പരസ്പരം നമ്പർ കൈമാറിയിരുന്നു. യാത്രികരെ ഇരുത്തി വലിച്ചു കൊണ്ടു പോകുന്ന തരത്തിലുള്ള റിക്ഷയാണ് അയാളുടേത്. ഏകദേശം 1000 രൂപ നൽകണമെന്ന് അദ്ദേഹം യാത്ര തുടങ്ങും മുമ്പ് പറഞ്ഞു. അത് യൂബറിനേക്കാൾ ഇരട്ടിയായിരുന്നുവെങ്കിലും വേറെ മാർഗമില്ല എന്നതിനാൽ ഞങ്ങൾ സമ്മതിക്കുകയും യാത്ര തുടരുകയും ചെയ്തു.  

എന്നാൽ ഞങ്ങൾ ആവശ്യപ്പെട്ട സ്ഥലങ്ങൾക്ക് പകരം ആ റിക്ഷാക്കാരൻ അയാൾക്ക് ഇഷ്ടമുള്ള ഇടങ്ങളിലൂടെയെല്ലാം ഞങ്ങളെ കൊണ്ടുപോവുകയും കൂടുതൽ സമയം അതിനായി എടുക്കുകയും ചെയ്തു. ഒടുവിൽ യാത്ര അവസാനിച്ചപ്പോൾ 6000 രൂപ ആവശ്യപ്പെട്ടു. ഒടുവിൽ 2000 രൂപ നൽകേണ്ടിവന്നുവെന്നും ഇങ്ങനെ ആളുകളെ പറ്റിക്കുന്നത് ശരിയല്ല എന്നും ചാൻ സിൽവിയ പറയുന്നു. വിഡിയോയിൽ കാണിക്കുന്ന  സ്‌ക്രീൻഷോട്ടിൽ, റിക്ഷാ ഡ്രൈവർ ജുമാ മസ്ജിദിന്റെ പരിസരത്ത് അവരെ ഇറക്കിയതിനു ശേഷം രാത്രി ഏറെ വൈകി സിൽവിയയുടെ നമ്പറിലേക്ക് വീണ്ടും വിളിച്ചതായും കാണുന്നുണ്ട്. 

മൂന്നാമത്തെ ടിപ്പായി സിൽവിയ പറഞ്ഞത് ഇന്ത്യയിലേക്ക് യാത്ര തിരിക്കുമ്പോൾ ക്രെഡിറ്റ് കാർഡിന് പകരം പണം കരുതുക എന്നതായിരുന്നു. ക്രെഡിറ്റ് കാർഡുകളേക്കാൾ പണമാണ് ഇന്ത്യയിൽ ഇപ്പോഴും സർവസാധാരണമെന്നും വഴിയോരക്കച്ചവടക്കാരുടെ കാര്യം വരുമ്പോൾ എല്ലാവരും പണമാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നുമാണ്. ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ചാൻ സിൽവിയ താൻ  നേരിട്ട എല്ലാ ബുദ്ധിമുട്ടുകളും വിഡിയോയിൽ കാണിക്കുന്നുണ്ടെങ്കിലും, പോസ്റ്റിന്റെ കമൻ്റ് സെക്ഷനിൽ അവർ ഇങ്ങനെ അഭിപ്രായപ്പെട്ടു, “ഞങ്ങൾ ഡൽഹിയിൽ ആദ്യമായിട്ടാണ്, ഞങ്ങളുടെ യഥാർഥ അനുഭവങ്ങൾ ഞങ്ങൾ ആത്മാർഥമായി പങ്കിടുന്നു. ഈ കാര്യങ്ങൾ ഒഴിവാക്കിയാൽ ഇന്ത്യ കാണാനും അറിയാനും അനുഭവിക്കാനും ഏറെയുള്ള ഒരു അത്ഭുതകരമായ നാട് തന്നെയാണ് ". 

English Summary:

Scammed in Delhi? How to Avoid Tourist Traps in India's Capital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com