ADVERTISEMENT

ഇപ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുൻപ് ഒരു (ഐ)ഫോണിലും കണ്ടിട്ടില്ലാത്തത്ര സംഭരണശേഷിയും പേറിയായിരിക്കും ഇന്നേവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും വിലയേറിയ ഐഫോണ്‍ എത്തുക. ഇപ്പോള്‍ ലഭ്യമായ ഏറ്റവും വിലയേറിയ ഐഫോണ്‍ 15 പ്രോ മാക്‌സ് 1ടിബി വേര്‍ഷന്റെ എംആര്‍പി 1,99,999 രൂപയാണ്. പുതിയ സൂചനകള്‍ ശരിയാണെങ്കില്‍ ഇത്തവണ വില അതിനേക്കാള്‍ വളരെ യധികം കൂടുതലായിരിക്കും. 

വരുന്നത് 2ടിബി വേര്‍ഷനോ?

ഐഫോണ്‍ 16 പ്രോ, മാക്‌സ് വേര്‍ഷനുകള്‍ക്ക് 2ടിബി വേര്‍ഷന്‍ കണ്ടേക്കുമെന്നാണ് നാവെര്‍ ബ്ലോഗ് അവകാശപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ടിലെ സൂചനകളും പരിഗണിച്ചാണ് പുതിയ വാദം. സംഭരണത്തിനായി ആപ്പിള്‍ ഹയര്‍-ഡെന്‍സിറ്റി, ക്വാഡ്-ലെവല്‍സെല്‍ (ക്യൂഎല്‍സി) നാന്‍ഡ് ഫ്‌ളാഷ് മെമ്മറിയിലേക്ക് മാറുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത്തവണ 2ടിബി മോഡല്‍ ഉണ്ടെങ്കില്‍  കൂടുതല്‍ സംഭരണം നടത്താന്‍ ശേഷിയുള്ള ക്യൂഎല്‍സി നാന്‍ഡ് മെമ്മറി ചിപ്പുകളായിരിക്കും പുതിയ ഫോണുകളില്‍ ഇടംപിടിക്കുക. 

മറ്റൊരു രസകരമായ കാര്യമെന്താണെന്നു ചോദിച്ചാല്‍, ഇപ്പോള്‍ ഉപയോഗിക്കുന്ന ട്രിപ്പിള്‍-ലെവല്‍ സെല്‍ (ടിഎല്‍സി) നാന്‍ഡ് ഫ്‌ളാഷ് മെമ്മറിയേക്കാള്‍ വില കുറവാണ് ഇതിന് എന്നതാണ്. എന്നാല്‍, ക്യൂഎല്‍സിക്ക് റീഡ്-റൈറ്റ് സ്പീഡ് താരതമ്യേന കുറവായിരിക്കും എന്നും പറയുന്നു. അപ്പോള്‍, 2ടിബി മോഡല്‍ ഉണ്ടെങ്കില്‍ അതിന്റെ സവിശേഷത അറിയച്ച ശേഷം മാത്രമായിരിക്കും ആപ്പിള്‍ അത് വില്‍ക്കുക. അതിവേഗ റെക്കോഡിങ് ആവശ്യമുള്ള കണ്ടെന്റ് ക്രിയേറ്റര്‍മാരും മറ്റും 2ടിബി വേരിയന്റ് മേടിക്കുകയും വിഷമത്തിലാകുകയും ചെയ്താല്‍ അത് കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുമല്ലോ. 

സൈസും വലുതായേക്കാം

ഇനി സംഭരണശേഷി 1ടിബിയില്‍ തന്നെ നിറുത്താന്‍ തീരുമാനിച്ചാല്‍ പോലും, ഐഫോണ്‍ 15 പ്രോ, മാക്‌സ് മോഡലുകളെക്കാള്‍ അധിക സ്‌ക്രീന്‍ വലുപ്പമുള്ളവയായിരിക്കും ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന 16 പ്രോ, മാക്‌സ് മോഡലുകള്‍ എന്ന് ഒന്നിലേറെ സോഴ്‌സുകള്‍ പറയുന്നു. മാക്‌സ് മോഡലിന് 6.9-ഇഞ്ച് വലുപ്പമാണ് പ്രതീക്ഷിക്കുന്നത്. എല്‍പിടിഓ ടെക്‌നോളജിയുള്ള എന്‍ഹാന്‍സ്ഡ് ഓലെഡ് പാനലായിരിക്കും ഇതിന്. ഇന്നേവരെ ഏതെങ്കിലും ഐഫോണില്‍ കണ്ടിരിക്കുന്നതിനേക്കാള്‍ നേര്‍ത്തതായിരിക്കും ബെസലും. 

പ്രോ മോഡലുകള്‍ക്ക് ശക്തി പകരുന്നത് എ18 പ്രോ എന്നു പേരിട്ടിരിക്കുന്ന പ്രൊസസര്‍ ആയിരിക്കും. 48എംപി പ്രധാന ക്യാമറ, 48എംപി അള്‍ട്രാവൈഡ്, 5മടങ്ങ് സൂം ലഭിക്കുന്ന, 12എംപി ടെലി എന്നീ സെന്‍സറുകളാണ് പിന്‍ക്യാമറാ സിസ്റ്റത്തില്‍ പ്രതീക്ഷിക്കുന്നത്. മാക്‌സ് മോഡലിന് 4,676എംഎഎച്ബാറ്ററിയും ഉണ്ടായിരിക്കും. ഓര്‍ത്തിരിക്കുക. ഇതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. നവംബര്‍ 9ന് മാത്രമേ കൃത്യമായ വിവരങ്ങള്‍ അറിയാനാകൂ.

iphone-tech - 1

ബ്ലൂടൂത് 6.0 അവതരിപ്പിച്ചു, അതിവേഗ പെയറിങ് അടക്കം വരുന്ന ഫീച്ചറുകള്‍

ഹ്രസ്വ-ദൂര വയര്‍ലെസ് ടെക്‌നോളജിയായ ബ്ലൂടൂത്തിന് പുതിയ വേര്‍ഷന്‍. ഇത് നിലവില്‍ വേണ്ടതിനേക്കാള്‍ കുറവു ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കും. ബ്ലൂടൂത് സെപെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് (എസ്‌ഐജി) ആണ് ബ്ലൂടൂത് 6.0 അവതരിപ്പിച്ചത്. ബ്ലൂടൂത് 5.0 അവതരിപ്പിച്ചത് 2016ല്‍ ആയിരുന്നു. 

ബ്ലൂടൂത് 6.0ലെ പ്രധാന ഫീച്ചറുകളിലൊന്ന് സെന്റീമിറ്റര്‍-ലെവല്‍ ട്രാക്കിങ് ആണ്. ഫൈന്‍ഡ് മൈ പോലെയുള്ള ട്രാക്കിങ് സംവിധാനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതായിരിക്കും ഇത്. കാണാതായ ഉപകരണങ്ങളും മറ്റും കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായകമായിരിക്കും ഇത്. ഡിജിറ്റല്‍കീ സംവിധാനങ്ങളുടെ സുരക്ഷയും കൂടുതല്‍ വര്‍ദ്ധിക്കും. ഇത്തരം പൂട്ടുകള്‍ ഇനി, അംഗീകാരം ലഭിച്ചിട്ടുള്ള, ഒരു പ്രത്യേക അകലപരിധിയിലുള്ള വ്യക്തികള്‍ക്ക് മാത്രമെ തുറക്കാനാകൂ. 

ചില മാറ്റങ്ങള്‍

ബ്ലൂടൂത് ചാനലില്‍ സ്വരം പ്രക്ഷേപണം ചെയ്യുന്ന ഉപകരണങ്ങള്‍ തമ്മിലുള്ള കൃത്യമായ അകലം നിര്‍ണ്ണയിക്കാന്‍ സാധിക്കും. ലൊക്കേഷന്‍ സര്‍വിസസ്, ഡിജിറ്റല്‍ കീ അക്‌സസ് തുടങ്ങിയവയ്ക്ക് ഗുണകരം. സുരക്ഷയും വര്‍ദ്ധിപ്പിക്കും.

ഡിസിഷന്‍-ബേസ്ഡ് പരസ്യ ഫില്‍റ്റട്ടിങ്

ഡിസിഷന്‍-ബേസ്ഡ് അഡ്‌വര്‍ട്ടൈസിങ് ഫില്‍റ്റട്ടിങ് കൂടുതല്‍ ശക്തമാക്കാനായി ബ്ലൂടൂത് എല്‍ഇ എക്‌സ്റ്റെന്‍ഡഡ് അഡ്വര്‍ട്ടൈസിങ് ഇനി വരും. 

ഐസോക്രോണസ് അഡാപ്‌റ്റേഷന്‍ ലെയര്‍

ലേറ്റന്‍സി കുറച്ച് ഡേറ്റാ ട്രാന്‍സ്ഫര്‍ മികവ് വര്‍ദ്ധിപ്പിക്കാനാണ് ഇത് ഉപകരിക്കുക. ഹെഡ്‌ഫോണുകള്‍, സ്മാര്‍ട്ട്‌വാച്ചുകള്‍ തുടങ്ങിയവയ്ക്ക് ചെറിയ പാക്കുകളായി കൂടുതല്‍ ഡേറ്റാ അയയ്ക്കാന്‍ സാധിക്കും.

മികവുറ്റ ബ്ലൂടൂത് സ്‌കാനിങ്

ബ്ലൂടൂത് സ്‌കാനിങിന്റെ മികവ് വര്‍ദ്ധിക്കും. ഹാര്‍ഡ്‌വെയര്‍ ഡിറ്റക്ഷന്‍ കൂടുതല്‍ എളുപ്പമാക്കും. ബ്ലൂടൂത് 6.0 ഉള്ള ഒരു ഉപകരണവും ഇപ്പോള്‍ പുറത്തിറക്കിയിട്ടില്ല. ആദ്യ പ്രൊഡക്ടുകള്‍ അടുത്ത വര്‍ഷം ആദ്യമാണ് വിപണിയില്‍ പ്രതീക്ഷിക്കുന്നത്. 

ചാറ്റ്ജിപിറ്റിക്ക് 10 ലക്ഷം ബിസിനസ് യൂസര്‍മാര്‍

നിര്‍മിത ബുദ്ധി (എഐ) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് മാസവരി നല്‍കി ഉപയോഗിക്കുന്ന 10 ലക്ഷം ബിസിനസ് യൂസര്‍മാര്‍ തികഞ്ഞെന്ന്. ചാറ്റ്ജിപിറ്റി, എന്റര്‍പ്രൈസ്, ടീം, എഡ്യൂ തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം കൂടെയാണ് ഇത്രയും ഉപയോക്താക്കള്‍ഉള്ളത്. ഏപ്രില്‍ മാസം 600,000 ഉപയോക്താക്കളായിരുന്നു ഈ സേവനത്തിന് ഉണ്ടായിരുന്നത്. ഇപ്പോള്‍ 20 ഡോളര്‍ ആണ് പ്രതിമാസ വരിസംഖ്യ.

വരാനിരുന്നത് ഞെട്ടിക്കുന്ന വരിസംഖ്യ?

വരിസംഖ്യ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ മികവുറ്റ സേവനങ്ങള്‍ നല്‍കാനാണ് ഓപ്പണ്‍എഐ ഉദ്ദേശിക്കുന്നതെന്ന് സൂചന. പ്രതിമാസം 2000 ഡോളര്‍ വരെ ആക്കുന്നതു വരെ ചര്‍ച്ച ചെയ്തു എന്നാണ് ശ്രുതി. മികച്ച സേവനമാണെങ്കില്‍ വമ്പന്‍ കമ്പനികളെ സംബന്ധിച്ച് ഇതൊരു വലിയ സംഖ്യ ആയിരിക്കുകയുമില്ല. ചാറ്റ്ജിപിറ്റിയുടെ ഫ്രീ വേര്‍ഷന്‍ അടക്കമുള്ള ഉപയോക്താക്കളുടെ എണ്ണം 200 ദശലക്ഷം കവിഞ്ഞു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിവാര കണക്കാണിത്. 

ടൈം 100 എഐ ലിസ്റ്റില്‍ പിച്ചൈ, നദെലാ, ഓള്‍ട്ട്മാന്‍

എഐ സംബന്ധിച്ച സംഭാഷണങ്ങള്‍ക്ക് പ്രചാരം നല്‍കിയ 100 പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ടൈം. ഇതിലെ ഇന്ത്യന്‍ വംശജരില്‍ ഏറ്റവും പ്രാധാന്യം ലഭിച്ചിരിക്കുന്നത് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയ്ക്കും, മൈക്രോസോഫ്റ്റ് സിഇഓ സത്യാ നദേലയ്ക്കുമാണ്. 

അപ്രതീക്ഷിതമായി രംഗപ്രവേശനം ചെയ്ത കമ്പനിയായ ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ട്മാന്‍ ലിസിറ്റിലെ പ്രമുഖരില്‍ പെടുന്നു. എഐ ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ 7 ട്രില്ല്യന്‍ ഡോളര്‍ പലരില്‍ നിന്നായി ശേഖരിക്കാനുളള തന്റെ ആഗ്രഹം പരസ്യപ്പെടുത്തിയതോടെ മറ്റു പലരേക്കാളും ഇദ്ദേഹം ഈ മേഖലയില്‍ ദൃഢനിശ്ചയത്തോടെ മുന്നേറും എന്നാണ് ഇപ്പോളത്തെ സൂചന. 

മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഡീപിമൈന്‍ഡ് തലവന്‍ ഡെമിസ് ഹസാബിസ്, ആന്ത്രോപിക് സഇഓ ഡാരിയോ അമോഡെയ്, സെറിബ്രാസ് സിസ്റ്റം മേധാവി ആന്‍ഡ്രു ഫെല്‍ഡ്മാന്‍, എന്‍വിഡിയാ സിഇഓ ജെന്‍സെന്‍ ഹൗങ്, യൂറിക്കാ ലാബ്‌സ് സ്ഥാപകന്‍ ആന്‍ഡ്രെജ് കര്‍പതി തുടങ്ങി നൂറു പേരാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ ഇല്ലാത്തവരാണ് ഈ വര്‍ഷത്തെ പട്ടികയിലുള്ള 91 പേരും എന്നതും ഈ മേഖലയില്‍ നിന്നനില്‍പ്പില്‍ എന്നവണ്ണം നടക്കുന്ന മാറിമറിയലുകളുടെ നേര്‍ സാക്ഷ്യമാണ്. 

English Summary:

iPhone 16 Pro Max Price In India, Release Date, Colors, Design, Battery Size, Specifications And More: What To Expect On Sept 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com