ADVERTISEMENT

പച്ചയുടെ പൊലിമയെ ആവോളം നുകർന്ന്, അതിൽ അലിഞ്ഞു ചേരുകയാണ് മലയാളികളുടെ പ്രിയ താരം നിമിഷ സജയൻ. വാഗമണ്ണിലേക്കായിരുന്നു ഇത്തവണ നിമിഷയുടെ യാത്ര. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു, ആലസ്യത്തിന്റെ ലഹരിയിൽ ഡയറി താളുകളിൽ കുറിപ്പുകൾ എഴുതിയും മണ്ണിനെ അറിഞ്ഞു, ജലത്തുള്ളികളോട് കുശലം പറഞ്ഞും ആ യാത്രയുടെ ആനന്ദം നീളുന്നു. പച്ചപ്പിനോടുള്ള സ്നേഹത്തെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഇമോജിയാണ് തന്റെ യാത്രാചിത്രങ്ങൾക്കു നിമിഷ നൽകിയിരിക്കുന്നത്. 

കോടമഞ്ഞിന്റെ തണുപ്പും മൊട്ടക്കുന്നുകളെ മൂടിയിരിക്കുന്ന പച്ചപ്പിന്റെ മനോഹാരിതയുമാണ് വാഗമൺ എന്നു കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുക. വളവുകളും തിരിവുകളും കടന്നു വാഗമണ്ണിന്റെ മടിയിലേക്കു കയറി ചെല്ലുമ്പോൾ കുതിച്ചു ചാടാൻ നിൽക്കുന്ന കരിമ്പുലി യാത്രക്കാരെ സ്വാഗതം ചെയ്യും.  അവിടെയിറങ്ങി ചിത്രങ്ങൾ പകർത്തിയാണ് മിക്കവരും ആ ചെറുതണുപ്പിലേക്കുള്ള യാത്ര ആരംഭിക്കുക. 

Image Credit : nimisha_sajayan/instagram
Image Credit : nimisha_sajayan/instagram

വാഗമണ്ണിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം മൺസൂണാണ്. ചെറുചാറ്റൽ മഴയും കോടമഞ്ഞും കാറ്റും തണുപ്പുമൊക്കെ പ്രകൃതിയുടെ സൗന്ദര്യത്തിനു മാത്രമല്ല, യാത്രയ്ക്കും നിറഞ്ഞ ഭംഗി സമ്മാനിക്കും. മൊട്ടക്കുന്നുകളും പൈൻ മരക്കാടുകളും തടാകവും എന്നുവേണ്ട യാത്രയ്ക്കു നിറങ്ങൾ സമ്മാനിക്കുന്ന നിരവധി കാഴ്ചകൾ വേറെയുമുണ്ട്. 

വാഗമൺ സന്ദർശിക്കുന്നവർ ആദ്യമെത്തുന്നയിടമാണ് മൊട്ടക്കുന്നുകൾ. പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകൾക്കു മുകളിൽ ഇരുന്നു കാറ്റുകൊള്ളുക  മാത്രമല്ല കുന്നിനു മുകളിൽ നിന്നും താഴേക്ക് ഓടിയിറങ്ങിയും കയറിയും കുട്ടികൾക്കും മുതിർന്നവർക്കും ആ സമയം ഏറെ ആസ്വാദ്യകരമാക്കാം. 

മൊട്ടക്കുന്നുകളുടെ കാഴ്ച ആസ്വദിച്ചതിനു ശേഷം രണ്ടു കിലോമീറ്റർ മാത്രം അകലെയായുള്ള പൈൻ വാലിയിലേക്കു പോകാം. ആയിരക്കണക്കിനു പൈൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്നിടം വാഗമണ്ണിന്റെ സൗന്ദര്യത്തിനു തിലകക്കുറിയാണ്. ധാരാളം സിനിമാഷൂട്ടിങ്ങുകൾക്ക് വേദിയായിട്ടുള്ള ഇവിടം ഇപ്പോഴും സിനിമാപ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനാണ്.

മൊട്ടക്കുന്നുകളും പൈൻ മരക്കാടും മാത്രമല്ല, കാഴ്ചകളുടെ മനോഹാരിത വർധിപ്പിക്കുന്നതിനായി തടാകത്തിൽ ബോട്ടിങ് നടത്താവുന്നതാണ്. തേയിലത്തോട്ടങ്ങൾ ചുറ്റിലും പച്ച വിരിച്ച് നിൽക്കുക കൂടി ചെയ്യുമ്പോൾ കാഴ്ചകൾ അവർണനീയം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുന്നയിടമാണ് കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ കാൻഡി ലിവർ കണ്ണാടി പാലവും ഇവിടെയെത്തിയാൽ കാണാം. കാലത്ത് 9 മുതൽ വൈകിട്ട് 6 വരെയാണ് പാലത്തിലേക്കുള്ള പ്രവേശന സമയം.

English Summary:

Nimisha Sajayan's Enchanting Vagamon Adventure: A Rainy Escape Into Green Serenity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com