ADVERTISEMENT

അസമിലെ ലിലാബരിയില്‍ നിന്നും തേസ്പൂരിലേക്ക് 50 മിനിറ്റെടുക്കുന്ന വിമാനയാത്രാ ടിക്കറ്റിന്റെ അടിസ്ഥാന വില വെറും 150 രൂപ! ചെറിയ നഗരങ്ങളെ ആകാശ മാര്‍ഗം ബന്ധിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ വരവോടെ ആയിരം രൂപയില്‍ കുറഞ്ഞ നിരക്കിലാണ് പല റൂട്ടുകളിലേയും വിമാന ടിക്കറ്റ് നിരക്കുകള്‍. ട്രാവല്‍ പോര്‍ട്ടലായ ഇക്‌സിഗോ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം ആയിരം രൂപയില്‍ കുറഞ്ഞ അടിസ്ഥാന ടിക്കറ്റ് നിരക്കുള്ള 22 വിമാന റൂട്ടുകളുണ്ട് ഇന്ത്യയില്‍. അതില്‍ നമ്മുടെ കൊച്ചിയും ഉള്‍പ്പെടുന്നുണ്ട്. 

ഒരു ബിരിയാണി വാങ്ങുന്ന പൈസയുണ്ടെങ്കില്‍ വിമാനത്തില്‍ കയറാമെന്നു പറഞ്ഞാല്‍ അധികമാരും വിശ്വസിക്കണമെന്നില്ല. എന്നാല്‍ അങ്ങനെയൊരു വാഗ്ദാനം നല്‍കിയാല്‍ ആരും അവിശ്വസിക്കേണ്ടെന്നാണ് അസമില്‍ നിന്നുള്ള 150 രൂപയുടെ ലിലാബരി മുതല്‍ തേസ്പൂര്‍വരെയുള്ള വിമാന ടിക്കറ്റ് നിരക്ക്. അലയന്‍സ് എയറാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാക്കിയിരിക്കുന്നത്. അടിസ്ഥാന വിലക്കൊപ്പം കണ്‍വീനിയന്‍സ് ചാര്‍ജ് കൂടി അധികം വരുമെന്ന കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 

ശരാശരി 50 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള റൂട്ടുകളാണ് റീജ്യണല്‍ കണക്ടിവിറ്റി സ്‌കീമില്‍ ഉള്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍ 150 രൂപ മുതല്‍ 199 രൂപ വരെ അടിസ്ഥാന നിരക്കില്‍ വിമാന ടിക്കറ്റുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലഭ്യമാണ്. ഗുവാഹത്തിയില്‍ നിന്നും ഷില്ലോങില്‍ നിന്നും 400 രൂപ അടിസ്ഥാന നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാണ്. തെക്കേ ഇന്ത്യയില്‍ നമ്മുടെ കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളും ഇതിലുണ്ട്. തെക്കേ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആകാശയാത്ര സാധ്യമായത് ബെംഗളുരു-സേലം, കൊച്ചി-സേലം റൂട്ടുകളിലാണ്. 

ഇംഫാല്‍-ഐസ്വാള്‍, ദിമാപുര്‍- ഷില്ലോങ്, ഷില്ലോങ് - ലിലാബരി റൂട്ടുകളില്‍ 500 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്കുകള്‍. ബെംഗളുരു- സേലം റൂട്ടില്‍ 525 രൂപയാണ് നിരക്ക്. ഗുവാഹത്തി-പസിഗട്ട് റൂട്ടില്‍ 999 രൂപയും ലിലാബരി - ഗുവാഹത്തി റൂട്ടില്‍ 954 രൂപക്കും ടിക്കറ്റുകള്‍ ലഭ്യമാണ്. 

ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഉഡാന്‍(ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി പ്രകാരം 2024 മാര്‍ച്ച് 31 വരെ 559 വിമാന റൂട്ടുകള്‍ ബന്ധിപ്പിച്ചുവെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക്. ഇതില്‍ ചില റൂട്ടുകളിലെങ്കിലും ആവശ്യക്കാര്‍ കുറവാണ്. ബദല്‍ സഞ്ചാര സാധ്യതകളും വിമാന യാത്രകളില്‍ നിന്നും ഇത്തരം റൂട്ടുകളില്‍ ആളുകളെ അകറ്റുന്നുണ്ട്. 

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവളങ്ങളുമെല്ലാം റീജിയണല്‍ കണക്ടിവിറ്റി സ്‌കീം(ആര്‍സിഎസ്) പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഇതോടെയാണ് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങിയത്. ഇത് കൂടുതല്‍ പേരെ വിമാന യാത്രയിലേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരം ആര്‍സിഎസ് റൂട്ടുകളില്‍ പാര്‍ക്കിങ് ചാര്‍ജുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള സൗകര്യങ്ങളും യാത്രികര്‍ക്കു ചെയ്തുകൊടുക്കുന്നുണ്ട്. 

2016 ഒക്ടോബര്‍ 21നാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം ഉഡാന്‍ പദ്ധതി അവതരിപ്പിക്കുന്നത്. പ്രാദേശികമായി വ്യോമ ഗതാഗതം പ്രോത്സാഹിപ്പിക്കുകയും വിമാന യാത്രകള്‍ കൂടുതല്‍ ജനകീയമാക്കുകയുമായിരുന്നു പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നത്. 2017 ഏപ്രില്‍ 27ന് ആദ്യ വിമാന യാത്ര ഉദ്ഘാടനം ചെയ്തു. ഉഡാന്‍ പദ്ധതിക്കു കീഴില്‍ 425 പുതിയ റൂട്ടുകള്‍ ആരംഭിച്ചതോടെ 29ലധികം സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്ക് എയര്‍ കണക്ടിവിറ്റി ലഭ്യമായി. ചെറുവിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും കുറഞ്ഞ ആവശ്യക്കാരുമെല്ലാം ഉഡാന്‍ പദ്ധതിക്ക് വെല്ലുവിളികളാണെന്ന വിമര്‍ശനവുമുണ്ട്.

English Summary:

These routes in india have base airfares of less than RS 1000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT