ഇന്ത്യന്‍ പൗരത്വം വേണ്ട; പാസ്പോര്‍ട്ട് ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണം ഇരട്ടി
Mail This Article
ഗുജറാത്തിൽ പാസ്‌പോർട്ട് സറണ്ടർ ചെയ്യുന്നവരുടെ എണ്ണം, ഒരു വർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി റിപ്പോര്‍ട്ട്. വിദേശത്ത് മെച്ചപ്പെട്ട അവസരങ്ങളും ജീവിത നിലവാരവും തേടിപ്പോകുന്ന യുവാക്കള്‍ തിരിച്ചു വരുന്നില്ല. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ 30-45 വയസ് പ്രായമുള്ള ആളുകളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വർധനവുണ്ടായി.
കണക്കുകള്‍ പ്രകാരം, 2022 ൽ, 241 വ്യക്തികൾ പാസ്‌പോർട്ട് ഉപേക്ഷിച്ചു, ഇത് 2023 ഓടെ 485 ൽ എത്തി. 2024 മേയ് ആദ്യം വരെ 244 സറണ്ടറുകള്‍ രേഖപ്പെടുത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കിയ 30-45 വയസ്സിനിടയിലുള്ള വ്യക്തികളാണ് ഇവയില്‍ കൂടുതലും. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടുകയും തുടർന്ന് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നവര്‍ പിന്നീട് രാജ്യത്തേക്ക് തിരിച്ചു വരുന്നില്ല.
പാർലമെന്ററി കണക്കുകൾ പ്രകാരം 2014 മുതൽ 2022 വരെയുള്ള കാലയളവില്‍ പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണത്തില്‍ ഗുജറാത്ത് ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ ഗുജറാത്തില്‍ നിന്നുള്ള 22,300 വ്യക്തികൾ പൗരത്വം ഉപേക്ഷിച്ചു, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 60,414 ഉം 28,117 ഉം പേര്‍ പൗരത്വം ഉപേക്ഷിച്ചു. കോവിഡിന് ശേഷം, പാസ്‌പോർട്ട് ഉപേക്ഷിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടായ വർദ്ധനവ് ശ്രദ്ധേയമാണ്.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും ജീവിത നിലവാരത്തിനും വേണ്ടി വിദേശത്തേക്ക് മാറാനുള്ള പ്രവണത ബിസിനസുകാർക്കിടയിൽ വർദ്ധിച്ചുവരുന്നുണ്ട്. അഹമ്മദാബാദ് ഉൾപ്പെടെയുള്ള ഗുജറാത്തി നഗരങ്ങളിലെ തിരക്ക്, ഹരിത ഇടങ്ങളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ ഈ കുടിയേറ്റ പ്രവണതക്ക് ആക്കം കൂട്ടുന്നു.
1967 ലെ പാസ്‌പോർട്ട് നിയമപ്രകാരം, വിദേശ പൗരത്വം നേടുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അവരുടെ പാസ്‌പോർട്ട് സറണ്ടര്‍ ചെയ്യേണ്ടതുണ്ട്. ഇതില്‍, മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ഈടാക്കാം.
ഷെങ്കന്‍ വീസയ്ക്ക് നഷ്ടം 109 കോടി രൂപ
അതേ സമയം ഇന്ത്യയില്‍ നിന്നുള്ള ആളുകളുടെ ഷെങ്കന്‍ വീസ അപേക്ഷകള്‍ നിരസിച്ചത് മൂലം, കഴിഞ്ഞ വര്‍ഷം ആകെ നഷ്ടം 109 കോടി രൂപയാണെന്നു കണക്കുകള്‍ പറയുന്നു. ആകെ 966,687 ഇന്ത്യക്കാര്‍ സമര്‍പ്പിച്ച അപേക്ഷകളിൽ 151,752 എണ്ണം നിരസിക്കപ്പെട്ടു. തുർക്കിക്കും അൾജീരിയയ്ക്കും പിന്നാലെ ഏറ്റവും കൂടുതൽ ഷെങ്കൻ വീസ നിരസിക്കുന്നവരുടെ എണ്ണത്തിൽ, ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
യാത്രാ ഉദ്ദേശ്യങ്ങൾ ശരിയായി തെളിയിക്കാന്‍ കഴിയാതിരിക്കല്‍, അപൂർണ്ണമായ ഡോക്യുമെന്റേഷൻ, യാത്രാ ചെലവുകൾ വഹിക്കാനുള്ള സാമ്പത്തിക ശേഷിയുടെ അപര്യാപ്തമായ തെളിവ് എന്നിവ വീസ നിരസിക്കാനുള്ള പൊതു കാരണങ്ങളാണ്. കൂടാതെ, മുൻകാല വീസ ലംഘനങ്ങളും പ്രതികൂലമായ തൊഴിൽ ചരിത്രങ്ങളും വീസ നിരസിക്കാന്‍ കാരണമാകുന്നു.
2024 ജൂൺ 11 മുതൽ, യൂറോപ്യൻ കമ്മീഷൻ ഷെങ്കന്‍ വീസ ചെലവുകളിൽ 12% വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ അപേക്ഷകർക്കുള്ള ഫീസ് ഏകദേശം 7000 രൂപയായിരുന്നു, ഇത് ഏകദേശം 8000 രൂപയായി വർദ്ധിച്ചു. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 3500 രൂപയായിരുന്ന ഫീ ഇപ്പോൾ ഏകദേശം 4000 രൂപയിലെത്തി.