ADVERTISEMENT

വനാതിർത്തിയിലേക്ക് സുമന്ത്രർ തെളിക്കുന്ന തേര് കണ്ണിൽനിന്നു മായുവോളം കണ്ടുനിന്ന മഹാരാജാവ് മോഹാലസ്യപ്പെട്ടു വീണുപോകുന്നു. രാമകുമാരനാകട്ടെ, രാജോചിതമായ സമചിത്തതയാണ് ഏതവസരത്തിലും. ഒപ്പം കൂടിയിരിക്കുന്ന പൗരജനങ്ങൾ ഉറക്കമുണരുംമുൻപേ യാത്ര തുടർന്നെങ്കിലേ അവർ അയോധ്യയിലേക്കു മടങ്ങൂ എന്നറിയാം. ചുറ്റും കിടന്ന പുരവാസികളെല്ലാം പിറ്റേന്നുണർന്നു വരുമ്പോഴേക്കും സുമന്ത്രർ ശ്രീരാമചന്ദ്രാദികളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞിരുന്നു. ഗംഗാതടത്തിൽ സോദരരിരുവരും സീതാദേവിയും വിശ്രമിക്കുന്ന ശിംശപാവൃക്ഷത്തണലിൽനിന്ന് അധികം ദൂരത്തല്ലാതെ ഉൾക്കുളിരേകുന്നൊരു സാന്നിധ്യമുണ്ട്; ശൃംഗിവേരാധിപനും ശ്രീരാമമിത്രവുമായ നിഷാദരാജാവ് ഗുഹൻ. 

ശ്രീരാമചന്ദ്രാദികളുടെ ആഗമനം ഉത്സവമാണ് ഗുഹന്. എന്റെ രാജ്യം ഇനി അങ്ങയ്ക്ക് അധീനം എന്നg രാമപാദങ്ങളിൽ സമർപ്പിക്കുകയാണ് ആ ഉത്തമമിത്രം. രാജകൊട്ടാരത്തിലെ പട്ടുമെത്തയിൽനിന്ന് കാട്ടിലെ ഇലകളിലേക്കുള്ള മാറ്റം കണ്ണീരണിയിക്കുന്ന കാഴ്ചയാണ് ഗുഹന്. ശൃംഗിവേരത്തിൽ അവസാനിപ്പിക്കാനുള്ള യാത്രയല്ല തങ്ങളുടേതെന്ന് ഗുഹനെ ബോധ്യപ്പെടുത്താനുള്ള ചുമതല ലക്ഷ്മണനാണ്. ഗുഹനോടുള്ള ലക്ഷ്മണന്റെ സംഭാഷണത്തിലത്രയും ജീവിതദർശനപാഠങ്ങളാണ്. ജ്യേഷ്ഠന്റെ ഉപദേശങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളെയും ദാർശനികതലത്തിലേക്ക് ഉയർത്തിയിരിക്കുന്നു.

ഗുഹന്റെ സങ്കടങ്ങൾ ഹനിക്കാൻ പര്യാപ്തമാണ് ലക്ഷ്മണന്റെ വാക്കുകൾ; ഒപ്പം ശ്രീരാമദേവന്റെ അനുഗ്രഹവും. പതിനാലു വർഷം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ കാണാമെന്നു വാക്കുകൊടുത്താണ് ഭഗവാൻ യാത്രയാകുന്നത്.ഭരദ്വാജമുനിയുടെ ആശ്രമത്തിന്റെ സാമീപ്യംപോലും ആനന്ദദായകമായി അനുഭവപ്പെടുന്നു. പുലർവെട്ടത്തിൽ ആദ്യം കാണുന്ന ബ്രഹ്മചാരിയോട് ദശരഥനന്ദനനായ രാമൻ ഭാര്യയ്ക്കും സഹോദരനുമൊപ്പം വന്നിട്ടുണ്ടെന്ന വൃത്താന്തം മുനിയെ അറിയിക്കാൻ ഏർപ്പാടാക്കുന്നു ശ്രീരാമചന്ദ്രൻ.

അങ്ങയുടെ പാദധൂളികളാൽ എന്റെയീ പർണശാല പവിത്രമാക്കുക എന്നാണ് ഭരദ്വാജമുനിയുടെ പ്രാർഥന.വാൽമീകി മഹർഷിയുടെ വാസസ്ഥാനമായ ചിത്രകൂടാചലത്തിലേക്കാണ് അടുത്ത പുലരിയിലെ യാത്ര. ആനന്ദബാഷ്പത്തോടെയാണ് അദ്ദേഹം ശ്രീരാമചന്ദ്രാദികളെ സ്വീകരിക്കുന്നത്. സൽക്കാരങ്ങൾ സ്വീകരിച്ചശേഷം ശ്രീരാമൻ ആവശ്യപ്പെടുന്നത് ഉചിതമായ വാസസ്ഥലം നിർദേശിക്കണമെന്നാണ്.

ഭഗവാന്റെ വാസസ്ഥലമായ നിർമല മനസ്സുകളെപ്പറ്റി വാചാലനാകുന്ന മഹർഷിയുടെ മറുപടിയിൽ ഉൾക്കാഴ്ചയുടെ ഉൽകൃഷ്ടത നിറഞ്ഞുവിളങ്ങുന്നു. കൊള്ളക്കാരനായി വാഴുന്ന കാലത്ത് തന്റെ മുന്നിൽ വന്നുപെട്ട സപ്തമുനികളുടെ ചോദ്യത്തിനു മറുപടി തേടി കുടുംബത്തിലെത്തിയതോടെ ജീവിതം വഴിതിരിഞ്ഞ് മുനിയായിത്തീർന്നയാളാണ് വാൽമീകി. കർമഫലം സ്വയം അനുഭവിക്കുകയേ ഉള്ളൂ എന്നായിരുന്നു കൊള്ളമുതൽ അനുഭവിച്ചുപോന്ന കുടുംബാംഗങ്ങളുടെ മറുപടി.

ശ്രീരാമാദികൾക്കു വസിക്കാൻ ചിത്രകൂടത്തിനും ഗംഗയ്ക്കു മധ്യേ മനോഹരമായ വാസസ്ഥലം കണ്ടെത്തി അവിടെ ശിഷ്യർക്കൊപ്പം ചേർന്ന് സുന്ദരമായ പർണശാലയും നിർമിച്ചുനൽകി വാൽമീകി മഹർഷി.അയോധ്യ ഈ സമയത്തു സംഭവബഹുലമാണ്. വനയാത്രാവാർത്തകൾ സുമന്ത്രരിൽ നിന്നറിഞ്ഞ ദശരഥന്റെ ഹൃദയം പൊള്ളുന്നു. വൃദ്ധമാതാപിതാക്കൾക്ക് വെള്ളം തേടിപ്പോയ മുനികുമാരനെ പണ്ട് മൃഗയാവിനോദ വേളയിൽ അബദ്ധത്തിൽ വധിക്കാനിടയായ സംഭവം ഓർക്കുന്നു അദ്ദേഹം. പുത്രശോകത്താൽ നീയും മരിക്കുമെന്ന മുനിശാപം ഫലിക്കാൻ സമയമായെന്ന തോന്നൽ. മക്കളെയോർത്തു വിലപിച്ച് ദശരഥൻ ലോകം വെടിഞ്ഞുകഴിഞ്ഞിരിക്കുന്നു!

English Summary:

Wisdom and Sorrow: Unveiling the Forest Expedition of Sri Ramachandran and Companions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com