ADVERTISEMENT

മധ്യേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധം. മധ്യേഷ്യയിലെ പലമാറ്റങ്ങൾക്കും, പല തുടർയുദ്ധങ്ങൾക്കും തുടക്കമിട്ട യുദ്ധം. അതായിരുന്നു ഇറാൻ– ഇറാഖ് യുദ്ധം. സെപ്റ്റംബർ 22നാണ് ആയത്തുള്ള റൂഹുള്ള ഖുമൈനിയുടെ ഇറാനെ ആക്രമിച്ച് സദ്ദാം ഹുസൈന്റെ ഇറാഖ് യുദ്ധത്തിനു കാഹളമൂതിയത്. പിന്നീട് അത് എട്ടുവർഷം നീണ്ടുനിന്ന ദീർഘയുദ്ധമായി മാറി. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ട്രെഞ്ച് യുദ്ധം സംഭവിച്ചതും ഈ മധ്യേഷ്യൻ പോരാട്ടത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പലായ സീവൈസ് ജയന്റ് മുങ്ങാനും യുദ്ധം കാരണമായി.

പുരാതനമായ ഷാ ഭരണകൂടമായിരുന്നു ഇറാൻ ഭരിച്ചിരുന്നത്. ഷാ മുഹമ്മദ് റീസ പഹ്‌ലാവിയായിരുന്നു ഇറാന്റെ രാജാവ്. ഷാത്ത് അൽ അറബ് മേഖലയെച്ചൊല്ലി തർക്കങ്ങളും ചെറിയ ആക്രമണങ്ങളുമൊക്കെയുണ്ടായിരുന്നു. ഇതൊന്നും പക്ഷേ ഒരു യുദ്ധമായി പരിണമിച്ചില്ല. ഇറാഖിന്റെ ഭരണാധികാരിയായ സദ്ദാം ഹുസൈൻ ഷായ്ക്കു കീഴിലെ ഇറാനെ ഒരു കരുത്തുറ്റ ശക്തിയായാണു പരിഗണിച്ചത്.

ഇറാനിൽ നിന്നു നാടുകടത്തപ്പെട്ട ആയത്തുള്ള ഖുമൈനിക്ക് ഇറാഖ് 13 വർഷത്തോളം അഭയം കൊടുത്തിരുന്നെങ്കിലും 1978ൽ അദ്ദേഹത്തെ പുറത്താക്കി. എന്നാൽ പിറ്റേവർഷം ഫലപ്രാപ്തിയിലെത്തിയ ഇസ്‌ലാമിക വിപ്ലവത്തോടെ ഖുമൈനി ഇറാനിലെ അനിഷേധ്യ വ്യക്തിത്വവും പരമോന്നത നേതാവുമായി മാറി. ഇറാനിലെ വിപ്ലവത്തെ സംശയത്തോടെയാണു സദ്ദാം നോക്കിക്കണ്ടത്. ഇറാനിലെ ഭരണം ഖുമൈനിയുടെ കൈവശമാകുന്നത്, വിപ്ലവത്തിന്റെ സാധ്യതകൾ ഇറാഖിലേക്കും പടർത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഇറാഖിലെ ഏറ്റവും വലിയ ഭൂരിപക്ഷ ജനത ഷിയാക്കളാണ്. ഖുമൈനിക്ക് അവരുടെ മേൽ സ്വാധീനമുള്ളതും സദ്ദാമിനെ ആശങ്കാകുലനാക്കി.ഇക്കാരണത്താൽ ഇറാഖും ഇറാനും തമ്മിൽ 1980 മുതൽ ഇടയ്ക്കിടെ സംഘർഷങ്ങളുണ്ടായിക്കൊണ്ടിരുന്നു. 

Representative Image Of War. zef art/shutterstock
Representative Image Of War. zef art/shutterstock

അറബ് ലോകത്ത് ഈജിപ്ത് കഴിഞ്ഞാൽ ഏറ്റവും ശക്തമായ രണ്ടാമത്തെ സൈന്യമാണ് ഇറാഖിനുണ്ടായിരുന്നത്. ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം പല ഓഫിസർമാരെയും ഉന്നത സൈനികരെയുമൊക്കെ പുതിയ ഭരണകൂടം മാറ്റിയതിനാൽ ഇറാന്റെ സൈന്യം ദുർബലമായിരുന്നു. അക്കാലത്ത് യുഎസിന്റെ പിന്തുണയുണ്ടായിരുന്ന ഇറാഖ് നിർലോഭം ആയുധങ്ങളും മറ്റു യുദ്ധസാമഗ്രികളും വാങ്ങുകയും തങ്ങളുടെ സൈന്യത്തെ മൂർച്ചപ്പെടുത്തി നിലനിർത്തുകയും ചെയ്തു. എന്നാൽ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർ, ബാസിജ് എന്നീ പാരാമിലിട്ടറി സംഘങ്ങളെ അക്കാലത്ത് ഇറാൻ വളർത്തിയെടുത്തു. ഈ സേനാവിഭാഗങ്ങൾ ഇന്നും ഇറാൻ പ്രതിരോധത്തിന്റെ ഭാഗമാണ്.

1980 സെപ്റ്റംബർ 22നാണു യുദ്ധം തുടങ്ങിയത്. ഇറാഖാണു തുടക്കമിട്ടത്. ഇറാന്റെ വ്യോമകേന്ദ്രങ്ങളിൽ ഇറാഖിന്റെ വ്യോമസേന പെട്ടെന്ന് ആക്രമണം നടത്തി. പിറ്റേ ദിവസം ഇറാക്കിന്റെ ആറുഡിവിഷനിൽപ്പെട്ട സൈനികർ മൂന്നിടങ്ങളിലായി അതിർത്തി കടന്നു ഇറാനിലേക്ക് ഇരച്ചുകയറി. 15000 ചതുരശ്ര കിലോമീറ്ററോളം പേർഷ്യൻ ഭൂമി ഇറാഖിന്റെ കൈവശമാക്കി. എന്നാൽ ഇറാന്റെ വ്യോമസേനയെ തകർക്കാൻ ഇറാഖിനു കഴിഞ്ഞിരുന്നില്ല. അവർ ശക്തമായി തിരിച്ചടിച്ചു. ഈ സംഭവം ഇറാനിൽ ഒരു വലിയ ദേശീയവികാരം രൂപപ്പെടാൻ ഇടയാക്കി. ചെറുപ്പക്കാർ പലരും സന്നദ്ധാടിസ്ഥാനത്തിൽ സൈന്യത്തിൽ ചേർന്നു. താമസിയാതെ രണ്ടു ലക്ഷം എണ്ണം വരുന്ന ഒരു സൈന്യത്തെ ഇറാൻ പടുത്തുയർത്തി. തുടർന്നുള്ള എട്ടുവർഷങ്ങളിൽ ഇറാനിലും ഇറാഖിലുമായി സംഘർഷങ്ങൾ കനത്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അരങ്ങേറിയ ഏറ്റവും ബൃഹത്തായ കരയുദ്ധമെന്ന് ഇറാൻ–ഇറാഖ് യുദ്ധം അറിയപ്പെട്ടു. ട്രെഞ്ചുകൾ വ്യാപകമായി യുദ്ധമുന്നണികളിൽ കെട്ടിപ്പൊക്കി. 1981 മുതൽ ഇറാനും മുന്നേറ്റങ്ങളായി. 1982 ആയതോടെ ഇറാഖ് അധീനതയിലാക്കിയ എല്ലാ മേഖലകളും അവർ തിരിച്ചുപിടിച്ചു.

Representative Image Of War> BPTU/Shutterstock
Representative Image Of War> BPTU/Shutterstock

താമസിയാതെ തന്നെ ലോകരാജ്യങ്ങളും യുദ്ധത്തിൽ തങ്ങളുടേതായ പക്ഷം പിടിച്ചു. യുഎസുൾപ്പെടെ കൂടുതൽ രാജ്യങ്ങളും ഇറാഖിനായിരുന്നു പിന്തുണ നൽകിയത്. സിറിയ, ലിബിയ തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങളാണ് ഇറാനെ പിന്തുണച്ചത്. രാസായുധങ്ങൾ പ്രയോഗിക്കുമെന്ന് ഇറാഖ് നിരന്തരം ഭീഷണി മുഴക്കി. ഒരിക്കൽ വിഷവാതകം ഉപയോഗിച്ച് 2000 ഇറാൻ പൗരൻമാരെ കൊലപ്പെടുത്തുകയും ചെയ്തു. കുർദ് വംശജർക്കു മേലും ഇറാഖ് രാസായുധം പ്രയോഗിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. 1988ൽ യുദ്ധം ആർക്കുമാർക്കും മേൽക്കൈയില്ലാതെ അവസാനിച്ചു. ഇരു കൂട്ടരും തങ്ങളാണു വിജയിച്ചതെന്ന് അവകാശവാദം ഉന്നയിച്ചു. ഇറാഖിന് ഇറാനിലെ മേഖലകളൊന്നും തങ്ങളുടെ അധീനതയിലാക്കാൻ പറ്റിയില്ല. ഇറാന് ഇറാഖ് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള അവസരവും യുദ്ധം അടച്ചു കളഞ്ഞു. സൈനികരും സാധാരണക്കാരുമായി 5 ലക്ഷത്തോളം പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു.

English Summary:

Trenches of Terror: Inside the Forgotten Ground War That Redefined the Middle East

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com