മാവേലിക്കര പൊന്നമ്മ ഓർമയായിട്ട് കാൽ നൂറ്റാണ്ട്

Mail This Article
മാവേലിക്കര ∙ എത്തിച്ചേർന്ന ഇടങ്ങളിലെല്ലാം സ്വന്തം കയ്യൊപ്പു ചാർത്തിയ നടി മാവേലിക്കര എൻ.പൊന്നമ്മ മൺമറഞ്ഞിട്ടു കാൽനൂറ്റാണ്ട്. അധ്യാപിക, നാടക–സിനിമ നടി, സംഗീതജ്ഞ, പിന്നണി ഗായിക തുടങ്ങി വിവിധ മേഖലകളിൽ നിറഞ്ഞുനിന്ന പൊന്നമ്മയുടെ മരണം 1995 സെപ്റ്റംബർ 6ന് ആയിരുന്നു. മാവേലിക്കര വട്ടവേലിൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും പായിപ്പാട്ട് തറവാട്ടിൽ നാരായണിയമ്മയുടെയും മകളായാണു ജനനം.പതിനെട്ടാം വയസ്സിൽ ചങ്ങനാശേരി വിജയ സംഗീത നടന കലാസമിതിയുടെ ‘സുഹൃത്ത്’ എന്ന നാടകത്തിൽ അരങ്ങേറ്റം.
1963ൽ ഉദയായുടെ കടലമ്മയിലൂടെയാണു ചലച്ചിത്ര രംഗത്ത് എത്തിയത്. അധ്യാപനത്തിൽ നിന്നു വിരമിക്കുന്നതുവരെ സിനിമ അഭിനയം ഉപേക്ഷിച്ചു. പിന്നീടു 1989ലാണു സിനിമയിലേക്കു തിരിച്ചെത്തിയത്. 25 സിനിമകളിലും ഹിന്ദി ഉൾപ്പെടെ അഞ്ഞൂറോളം നാടകങ്ങളിലും വേഷമിട്ടു. 4 സിനിമകളിൽ പിന്നണി ഗായികയായി. പരേതനായ രാഘവപ്പണിക്കരാണു ഭർത്താവ്. കടലമ്മ എന്ന സിനിമയിൽ മാവേലിക്കര പൊന്നമ്മയുടെ മകൾ സുഷമ്മയും പ്രധാന വേഷത്തിൽ അഭിനയിച്ചു.
സിനിമയിലെ മകളുടെ ഓർമയില്‍

മാവേലിക്കര പൊന്നമ്മയുടെ ആദ്യ ചിത്രമായ കടലമ്മയിൽ മകളുടെ വേഷത്തിൽ അഭിനയിച്ച ബാലതാരം ഓർമകളുമായി തിരുവനന്തപുരത്തെ വീട്ടിൽ ഉണ്ട്. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ഭദ്രപീഠം വിശ്വകലാകേന്ദ്രം വിനോദിനി ഗോപിനാഥ് ശശിമോഹൻ ആണ് 1963ൽ കടലമ്മ എന്ന ചിത്രത്തിൽ കാർത്തി എന്ന മകളുടെ കഥാപാത്രം അവതരിപ്പിച്ചത്.