ആലപ്പുഴ കടൽപാലം: 400 മീറ്റർ നീളം 4 മീറ്റർ വീതി; ഇൻഫാക് ടി–81 കപ്പലും പാലത്തിനു സമീപം കാണാം

Mail This Article
ആലപ്പുഴ ∙ ആലപ്പുഴക്കാരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായ കടൽപാലം യാഥാർഥ്യമാകുന്നു. പാലത്തിന് സാങ്കേതിക അനുമതി ലഭിച്ചതായി മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് എംഡി പി.എം.നൗഷാദ് അറിയിച്ചു. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണ് പുതിയ കടൽപാലം നിർമിക്കുന്നത്. പഴയ കടൽപാലത്തിന് തെക്കുഭാഗത്തായാണ് പുതിയ പാലം നിർമിക്കുന്നത്. നിലവിലുള്ള കടൽപാലം സംരക്ഷിക്കും.
400 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് പുതിയ പാലം ഒരുങ്ങുന്നത്. 14.26 കോടി രൂപയാണ് ചെലവ്. പാലത്തിന്റെ അറ്റത്ത് ആളുകൾക്ക് കടൽക്കാഴ്ചകൾ ആസ്വദിക്കുന്നതിന് വിശാലമായ സൗകര്യവും ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ടെൻഡർ നടപടികൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണ്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നൗഷാദ് പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയായാൽ 7 മാസത്തിനകം കടൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ വരുന്നു, ഇൻഫാക് ടി–81 കപ്പൽ
ഇന്ത്യൻ നേവിയുടെ ഇൻഫാക് ടി–81 കപ്പൽ ആലപ്പുഴയിൽ എത്തുന്നു. കടൽപാലങ്ങൾക്ക് മധ്യത്തിലായി ഈ കപ്പൽ സ്ഥാപിക്കും. ബീച്ചിൽ എത്തുന്നവർക്ക് കപ്പൽ സന്ദർശിക്കാനുള്ള സൗകര്യവും ഒരുക്കും. കപ്പൽ സ്ഥാപിക്കുന്നതിനായി കേരള മാരിടൈം ബോർഡുമായി ചർച്ച നടത്തിയതായി അധികൃതർ അറിയിച്ചു. നിലവിൽ മുംബൈയിലാണ് കപ്പലുള്ളത്. ഒരു മാസത്തിനുള്ളിൽ കൊച്ചി നാവികസേന ആസ്ഥാനത്ത് എത്തിക്കും.
സൂപ്പർ ഡോറ എംകെ സെക്കൻഡ് ക്ലാസിലെ രണ്ടാമത്തെ കപ്പലാണിത്. രാത്രിയും പകലും ഉള്ള നിരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന കപ്പലാണിത്. ശത്രു സങ്കേത പരിശോധന, രക്ഷാപ്രവർത്തനം ഹൈസ്പീഡ് ഇന്റർസെപ്ഷൻ എന്നിവയ്ക്കാണ് കപ്പൽ ഉപയോഗിക്കുന്നത്. 1999ന് ആണ് കപ്പൽ കമ്മിഷൻ ചെയ്തത്. 25 മീറ്റർ നീളവും ബീം വീതി 5 മീറ്ററുമാണ്. 40 നോട്ട് വേഗത്തിൽ സഞ്ചരിക്കും.