ADVERTISEMENT

കുട്ടനാട് ∙ എസി റോഡ് നവീകരണത്തോടനുബന്ധിച്ചു നിർമിക്കുന്ന 2 മേൽപാലങ്ങളുടെ നിർമാണ തടസ്സം നീക്കുന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. ഒന്നാങ്കര മുതൽ മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷൻ വരെയും മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷൻ മുതൽ മങ്കൊമ്പ് ജംക്‌ഷൻ വരെയും നിർമിക്കുന്ന 2 മേൽപാലങ്ങളുടെ നിർമാണമാണ് അനശ്ചിതത്വത്തിലായത്. ഇതിൽ ഒന്നാങ്കര മുതൽ മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷൻ വരെയുള്ള മേൽപാല നിർമാണത്തിന്റെ തടസ്സങ്ങൾ നാട്ടുകാരുമായി തോമസ് കെ.തോമസ് എംഎൽഎ നടത്തിയ ചർച്ചയിൽ പരിഹരിച്ചിരുന്നു.

പക്ഷേ ഡിസൈനിൽ മാറ്റം വരുത്തിയതിന്റെ അംഗീകാരം ഇതുവരെ കെഎസ്ടിപിയിൽ നിന്നു ലഭിക്കാത്തതിനാൽ നിർമാണം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. നിലവിലുള്ള ഒന്നാങ്കര പാലം പൊളിച്ചുനീക്കി അതുൾപ്പെടെ മേൽപാലത്തിന്റെ ഭാഗമാക്കുന്നതായിരുന്നു ഡിസൈൻ. എന്നാൽ എസി കനാലിനു കുറുകെ ഒന്നാങ്കരിയിൽ നിർമിച്ചിട്ടുള്ള പാലത്തിലേക്കും ഒന്നാങ്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള സർവീസ് റോഡിനും മേൽപാലം നിർമാണം തടസ്സമാകും എന്നതായിരുന്നു തർക്കം.

ചൂണ്ടിക്കാണിച്ച 2 പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുന്ന രീതിയിലാണ് ഡിസൈനിൽ മാറ്റം വരുത്തിയിരിക്കുന്നത്.   മങ്കൊമ്പ് തെക്കേക്കരയിൽ നിർമിക്കുന്ന മൂന്നാമത്തെ മേൽപാലത്തിന്റെയും പാറശേരിക്കും ജ്യോതി ജംക്‌ഷനും ഇടയിൽ നിർമിക്കുന്ന നാലാമത്തെ മേൽപാലത്തിന്റെയും നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. പൈലിങ് ജോലികൾ പൂർത്തിയാക്കി. മേൽപാലത്തിന്റെ പൈലിങ് ക്യാംപ് നിർമാണവും ഗർഡർ സ്ഥാപിക്കുന്ന ജോലികളുമാണു പുരോഗമിക്കുന്നത്.

‘ഉയരം വർധിപ്പിക്കണം ’

മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷൻ മുതൽ മങ്കൊമ്പ് പാലം വരെയുള്ള ഭാഗത്തു നിർമിക്കുന്ന രണ്ടാമത്തെ മേൽപാലത്തിന് ഉയരം വർധിപ്പിക്കണമെന്നും സർവീസ് റോഡിന്റെ വീതി 7 മീറ്ററാക്കണമെന്നുമുള്ളതാണ് പ്രധാന തർക്കം. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ കലക്ടറേറ്റിലും തിരുവനന്തപുരത്തു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ചേംബറിലും ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. അടുത്ത ദിവസം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അതേ സമയം രണ്ടാമത്തെ മേൽപാലത്തിന്റെ ഭാഗമായി തീരേണ്ട മങ്കൊമ്പ് പാലത്തിന്റെ നിർമാണം നടക്കുന്നുണ്ട്. പാലത്തിന്റെ പൈലിങ് ക്യാംപ് നിർമിക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. ഇന്ന് പൈലിങ് ക്യാപ്പിന്റെ കോൺക്രീറ്റിങ് ജോലികൾ നടക്കും.

കൊടിക്കുന്നിൽ കത്തയച്ചു

കുട്ടനാട് ∙ എസി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കാൻ ഉദ്ദേശിച്ച മങ്കൊമ്പ് മേൽപാലം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു കത്തയച്ചു. ചമ്പക്കുളം കൃഷി ഭവൻ പരിധിയിലെ മൂല പൊങ്ങമ്പ്ര പാടശേഖരത്തിൽ കെഎൽഡിസി സംരക്ഷണ ഭിത്തി കെട്ടുന്നതിനാൽ അവിടെ വെള്ളപ്പൊക്ക ഭീഷണി ഇനി ഉണ്ടാവില്ല.

എസ്എൻഡിപിയും എൻഎസ്എസും ദലിത് സംഘടനകളും വ്യാപാരി സമിതിയും മേൽപാലം നിർമിക്കുന്നതിനെ എതിർത്തിട്ടുണ്ട്.സർവീസ് റോഡിന് ആറര മീറ്റർ വീതിയെങ്കിലും ലഭിക്കണമെങ്കിൽ നെല്ലു ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലം ലഭ്യമാകണമെന്നതു തടസമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. സുഗമമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനുവേണ്ടി മേൽപാലം ഒഴിവാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com