ADVERTISEMENT

ആലപ്പുഴ∙ ചേർത്തല നഗരസഭയിലെ 15, 16 വാർഡുകളിലും കഞ്ഞിക്കുഴി പഞ്ചായത്തിലും കള്ളിങ് ആരംഭിച്ചു. കഞ്ഞിക്കുഴിയിൽ കള്ളിങ് പൂർത്തിയായി. 9 ദ്രുതകർമ സേനകളാണു കള്ളിങ്ങിൽ പങ്കെടുത്തത്. ചേർത്തലയിൽ ഇന്നു കൂടി കള്ളിങ് നടത്തുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ഈ വർഷം മാത്രം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള 19 കേന്ദ്രങ്ങളിലായി 29,589 പക്ഷികൾ ചത്തിട്ടുണ്ട്. 1,02,758 പക്ഷികളെ കൊന്നൊടുക്കുകയും 14,732 മുട്ടയും 15,221 കിലോഗ്രാം തീറ്റയും നശിപ്പിക്കുകയും ചെയ്തു. പള്ളിപ്പുറം തവണക്കടവിൽ കാക്കകൾ ചത്തു വീണതിന്റെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്കും പരിശോധനയ്ക്ക് അയച്ചു. തവണക്കടവിലും സമീപ പ്രദേശങ്ങളിലുമായി ഇരുപതിൽപരം കാക്കകൾ ചത്തതായാണു വിവരം. ഇന്നലെയും തവണക്കടവിൽ കാക്കകളുടെ ജഡം കണ്ടു. കൊറ്റി തുടങ്ങിയ പക്ഷികളും ചാകുന്നുണ്ട്. ചത്ത കാക്കകളെ നീക്കം ചെയ്യാനും ആളുകൾ മടിക്കുന്നുണ്ട്.

ചേർത്തല നഗരസഭ പരിധിയിൽ 3505, കഞ്ഞിക്കുഴിയിൽ 2942 വളർത്തുപക്ഷികളെയാണു കൊല്ലുന്നതിനു നിർദേശം നൽകിയത്. തണ്ണീർമുക്കം പഞ്ചായത്തിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ അവിടെയുള്ള വളർത്തു പക്ഷികളെയും കൊല്ലുന്നതിനു നിർദേശം നൽകി. ചേർത്തല നഗരസഭയിലെയും തണ്ണീർമുക്കം പഞ്ചായത്തിലെയും 4700 ഓളം വളർത്തു പക്ഷികളെയാണു കൊന്നു സംസ്കരിച്ചത്. ഇന്നലെ ചേർത്തല നഗരസഭ ആറാം വാർഡിൽ പക്ഷികൾ ചത്തുവീണതായും കണ്ടെത്തി. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളെ കൊന്നു മറവു ചെയ്യുന്നത്. കോഴിഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ ആദ്യഘട്ടത്തിൽ ഫാമുകളിലെ കോഴികളെയാണ് കൊന്നു തുടങ്ങിയത്.

കഞ്ഞിക്കുഴി പഞ്ചായത്തിൽ 18 വാർഡുകളിലും അടിയന്തര ജാഗ്രത സമിതികൾ ചേരുവാനും എല്ലാ വീടുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും മൈക്ക് അനൗൺസ്മെന്റ് നടത്തുവാനും പഞ്ചായത്ത് കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു. ആരോഗ്യവകുപ്പ് നിർദേശാനുസരണമുള്ള അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി. പക്ഷിപ്പനിയുമായി ബന്ധപ്പെട്ടു പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും അല്ലാതെയുള്ള സന്ദേശങ്ങൾ പൊതുജനങ്ങൾ പ്രചരിപ്പിക്കരുതെന്നും ജാഗ്രതാ സമിതിയോഗം ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം.സന്തോഷ്കുമാ‍ർ, സ്ഥിരസമിതി അധ്യക്ഷ ജ്യോതിമോൾ, പഞ്ചായത്ത് അംഗങ്ങളായ ഫെയ്സി വി.ഏറനാട്, സി.ദീപുമോൻ, സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ, അസി.സെക്രട്ടറി പി.രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ ജോബി എം.ലീൻ, പി.പി.പ്രേംജിത്ത്, റാപിഡ് റെസ്പോൺസ് ടീം ലീഡറൻമാരായ ഡോ.മേരി ലിഷി, ഡോ.സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് കള്ളിങ്ങിനുള്ള നടപടികൾ ഒരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com