ADVERTISEMENT

ആലപ്പുഴ∙ വനിതാ, ശിശു ആശുപത്രിയിൽ  അസാധാരണ രൂപമാറ്റത്തോടെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെയും ജനിച്ച കുഞ്ഞിനെ ശ്വാസ തടസ്സത്തെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  കുഞ്ഞിന് ഗുരുതര വൈകല്യമുള്ളത്  ഗർഭകാല സ്കാനിങ്ങുകളിൽ കണ്ടെത്താനാവാത്തത് വിവാദമായിരുന്നു. ആലപ്പുഴ ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദ്–സുറുമി ദമ്പതികളുടെ മൂന്നാമത്തെ ആൺകുഞ്ഞിനെയാണ് ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് 42 ദിവസമേ പ്രായമുള്ളൂ.

തിങ്കളാഴ്ചയോടെയാണ് കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്ന് ആഴ്ച തോറുമുള്ള പരിശോധനകൾക്കായി ഇന്നലെ മെഡിക്കൽ കോളജിലെത്തിയപ്പോൾ കുഞ്ഞിനെ അഡ്മിറ്റാക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ രക്ത പരിശോധന നടത്തി മരുന്നുകൾ നൽകിയതോടെ ശ്വാസമെടുക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മറ്റ് ആരോഗ്യ വിവരങ്ങൾ ഇന്ന് ഡോക്ടർമാർ വിലയിരുത്തും. 

ബിൽ തുക മടക്കി നൽകി  മെഡിക്കൽ കോളജ്  അധികൃതർ
∙കുഞ്ഞിന്റെ  പരിശോധനകൾക്കായി മെഡിക്കൽ കോളജ് അധികൃതർ ഈടാക്കിയ തുക മടക്കി നൽകി. രക്തം പരിശോധിക്കാൻ രണ്ടു തവണയായി വാങ്ങിയ 500 രൂപയിൽ  250 രൂപയാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ നിന്നു റീഫണ്ട് ചെയ്ത് നൽകിയത്. കുഞ്ഞിന്റെ പിതാവിന്റെ കൈവശം ബിൽ ഇല്ലാതിരുന്നതിനാലാണ് 250 രൂപ തിരികെ നൽകാതിരുന്നത്. കുഞ്ഞിനു സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ച ശേഷവും ചികിത്സയ്ക്കായി പണം ഈടാക്കിയത് വിവാദമായതിനെത്തുടർന്നാണ്  പണം തിരികെ നൽകിയത്.

അതേസമയം കുഞ്ഞിന് സൗജന്യ ചികിത്സ നൽകുമെന്നും മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതു സംബന്ധിച്ച തുടർ നിർദേശങ്ങൾ ജില്ലാ മെഡിക്കൽ ഓഫിസിന്  നൽകിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി സൗത്ത് പൊലീസ് കൂടുതൽ ചികിത്സാ രേഖകൾ വനിതാ, ശിശു ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടതും നൽകിയിട്ടില്ല.

അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് കെ.സി.
ആലപ്പുഴ ∙ അസാധാരണ രൂപമാറ്റത്തോടെയും ആരോഗ്യപ്രശ്നങ്ങളോടെയും കു‍ഞ്ഞു ജനിച്ച സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കുന്നില്ലെങ്കിൽ പൊതുജന സഹായത്തോടെ അത് ഏറ്റെടുക്കേണ്ടിവരുമെന്നു കാണിച്ച് ആരോഗ്യമന്ത്രിക്ക് എംപി കത്തു നൽകി. കുഞ്ഞിന്റെ തുടർചികിത്സ പൂർണമായി സർക്കാർ ഏറ്റെടുക്കുമെന്നാണു സർക്കാരും മന്ത്രിയും പ്രഖ്യാപിച്ചത്. എന്നാൽ, ഒരു മാസത്തോളമായിട്ടും ഇക്കാര്യത്തിൽ വ്യക്തതയില്ല.

കുഞ്ഞിന്റെ മാതാവ് ജില്ലാ മാതൃ, ശിശു ആശുപത്രിയിലാണു പരിശോധനകൾ നടത്തിയിരുന്നത്. ഇവിടത്തെ ഡോക്ടർമാർക്കു ഗർഭസ്ഥശിശുവിന്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പരാതി ഉയർന്നിരുന്നു. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് എന്താണെന്നും വ്യക്തമല്ല. സ്‌കാനിങ്ങിലെ പിഴവിനെപ്പറ്റി മാതാപിതാക്കൾ നൽകിയ പരാതിയിലും നടപടിയില്ല. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നോ ആരോഗ്യ വകുപ്പിൽ നിന്നോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും കുഞ്ഞിന്റെ ജനനശേഷം ആ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും കെ.സി.വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

English Summary:

Baby Health Issues Highlight Prenatal Scan Failure. A 42-day-old baby with undetected congenital deformities is receiving intensive care at Alappuzha Medical College, raising concerns about prenatal scan accuracy.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com