സൂക്ഷിച്ചു വണ്ടിയോടിച്ചോണം, പൊലീസിനെ കുറ്റം പറയരുത്, ഇത് ടാർഗറ്റ് തികയ്ക്കാനല്ല

Mail This Article
അങ്കമാലി ∙ ഓണക്കാലമാണു വരുന്നത്. പെറ്റിക്കേസുകളുടെ എണ്ണം കൂട്ടി സർക്കാരിനു സാമ്പത്തികമുണ്ടാക്കാനാണു റോഡിലെ പരിശോധനയെന്നു കുറ്റം പറയരുത്. സൂക്ഷിച്ചു വാഹനങ്ങൾ ഓടിച്ചില്ലെങ്കിൽ പൊലീസിന്റെ പിടിവീഴും. ഓണക്കാലം അടുത്തതോടെ റൂറൽ ജില്ലയിലെ പെറ്റിക്കേസുകളുടെ എണ്ണം കൂടിത്തുടങ്ങി. പാറമട, ക്രഷർ എന്നിവിടങ്ങളിൽ നിന്നുള്ള ലോറികൾ ഗതാഗതനിയമം തെറ്റിച്ച് തലങ്ങും വിലങ്ങും പാഞ്ഞിരുന്ന അങ്കമാലി– മഞ്ഞപ്ര റൂട്ടിൽ കാര്യമായ പരിശോധന ഉണ്ടായിരുന്നില്ല.
എന്നാൽ സ്ഥിതി മാറി. ഇപ്പോൾ പരിശോധന കർശനമാണ്. റോഡിലെ പൊലീസ് പരിശോധന കണ്ടാൽ ടാർഗറ്റ് തികയ്ക്കാനുള്ള വ്യഗ്രതയാണെന്ന തോന്നിയാൽ ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല. ഓണം പോലുള്ള വിശേഷാവസരങ്ങൾക്കു മുൻപും പിൻപുമുള്ള ദിവസങ്ങളിൽ പ്രധാന ടൗണുകളിലെ സ്റ്റേഷനുകളിൽ പലതിലും പ്രതിദിനം ഇരുനൂറിലേറെ പെറ്റിക്കേസുകളെങ്കിലും ഉണ്ടാകാറുണ്ട്.
ചെങ്ങമനാട് പോലുള്ള ചെറിയ ടൗണുകളിലെ പൊലീസ് സ്റ്റേഷനുകളിൽ നൂറ്റൻപതിൽ താഴെയാണത്. ഈ കണക്കിൽ തന്നെ പെറ്റിക്കേസുകളുണ്ടായാൽ ജില്ലയിൽ നിന്നു പ്രതിദിനം 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെ സർക്കാരിനു വരുമാനം ലഭിക്കാറുണ്ട്. പെറ്റിക്കേസ് കൂട്ടണമെന്ന ഒൗദ്യോഗിക നിർദേശങ്ങളൊന്നും ഉണ്ടാകാറില്ല.വയർലെസ് സന്ദേശങ്ങൾ പരസ്പരം പങ്കുവയ്ക്കാറുണ്ട്. സർക്കാർ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലായാൽ പൊലീസിനു മേലുള്ള സമ്മർദം ഉയരും. അതുപോലെതന്നെ പിഴയുടെ കനവും കൂടും.