‘കര’യുന്നു പുഴ; എക്കലും പുല്ലും നിറഞ്ഞ് ഏലൂരിൽ പെരിയാർ ശോഷിച്ചു കരയാവുന്നു

Mail This Article
ഏലൂർ ∙ 2018ലെ പ്രളയവും 2019ലെ വെള്ളപ്പൊക്കവും പെരിയാറിൽ ഡിപ്പോയ്ക്കു സമീപം കിലോമീറ്ററുകളോളം തള്ളിയ എക്കൽ 5 വർഷം പിന്നിടുമ്പോഴും നീക്കാനായില്ല. പ്രദേശത്തു പുഴ പകുതിയോളം പുല്ലും കാടും വളർന്നു നികന്നു. കടവു ശുചീകരണത്തിന്റെ പേരിൽ നഗരസഭ കഴിഞ്ഞ വർഷങ്ങളിൽ വാരിക്കൂട്ടിയ എക്കലും ചെളിയും പുഴയിൽ തന്നെ ബണ്ടുപോലെ ഉപേക്ഷിച്ചതും വിനയായി.2020ൽ 1.5 മീറ്റർ ആഴത്തിൽ എക്കൽ നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പ് 3 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിനു സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മന്ത്രിയും കലക്ടറുമടക്കമുള്ളവർ പെരിയാർ നേരിടുന്ന ഈ ഭീഷണി സന്ദർശിച്ചു മടങ്ങിയതാണ്.
ഇന്ന് ഇരട്ടിയിലേറെ തുക ഉണ്ടെങ്കിലേ എക്കൽ നീക്കാനാവൂ എന്ന അവസ്ഥയിലേക്കെത്തി. മുൻ വർഷങ്ങളിൽ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ശുചീകരണം നടന്നപ്പോഴും ഈ ഭാഗത്തെ അധികൃതർ അവഗണിച്ചു. നഗരസഭയ്ക്ക് ഒറ്റയ്ക്ക് ഭീമമായ തുക ചെലവിട്ടു പെരിയാറിലെ എക്കൽ നീക്കാനുള്ള ശേഷിയില്ല. എക്കൽ വാരിയിടുന്നതിനു സ്ഥലവും കണ്ടെത്തണം. പെരിയാർ വലിയതോതിൽ നികന്നുകിടക്കുന്നതിനാൽ വേലിയേറ്റ സമയത്തു കടൽ ജലത്തെ ഉൾക്കൊള്ളാനുള്ള ശേഷിയും കുറഞ്ഞു. എക്കൽ നീക്കാതിരുന്നാൽ മഴക്കാലത്തു ഭീഷണിയാകുമെന്നു തീരത്തു താമസിക്കുന്നവരും ആശങ്കപ്പെടുന്നു. എക്കൽ നീക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ നദിയിലിറങ്ങി സമരം നടത്തിയിരുന്നു.