കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ പാനീയം പരിഗണനയിലെന്ന് മന്ത്രി പി.രാജീവ്

Mail This Article
ഇരിക്കൂർ ∙ കശുമാങ്ങയിൽ നിന്ന് വീര്യം കുറഞ്ഞ പാനീയം നിർമിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും കശുവണ്ടിയുടെ അടിസ്ഥാന വില കിലോഗ്രാമിന് 140 രൂപയാക്കിയെന്നും വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചു. കശുമാവ് കൃഷി സംരക്ഷിക്കാനും കശുവണ്ടിക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും സംഭരണം ഉൾപ്പെടെയുള്ള സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കശുമാവ് കൃഷി കുറഞ്ഞു വരികയാണെന്നും കർഷകർക്ക് തീരെ വില ലഭിക്കാത്തതും ഉൽപാദനം വളരെ കുറഞ്ഞതുമാണ് കാരണമെന്നും എംഎൽഎ പറഞ്ഞു. കശുമാവ് കൃഷിക്ക് പ്ലാന്റേഷൻ സ്റ്റാറ്റസ് ലഭിക്കാത്തത് കശുവണ്ടിക്കൃഷി പിന്തള്ളപ്പെടാൻ കാരണമായി. ഉൽപാദനച്ചെലവിന് അനുസരിച്ച് കശുവണ്ടിക്ക് മാന്യമായ വില ലഭിക്കുന്നില്ല.
കഴിഞ്ഞവർഷം 114 രൂപ വില നിശ്ചയിച്ച് കശുവണ്ടി സംഭരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും എവിടെയും സംഭരണ ഡിപ്പോ തുറക്കുകയോ സംഭരണം നടത്തുകയോ ചെയ്തില്ല. ഈ വർഷം കശുവണ്ടി സീസൺ ആരംഭിച്ചിട്ടും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. കശുവണ്ടിക്കൃഷി പിടിച്ചുനിർത്താൻ കർഷകർ വളരെയധികം ബുദ്ധിമുട്ടുകയാണ്.
രൂക്ഷമായ വന്യമൃഗ ശല്യവും കീടബാധയും ഒരുവശത്തുള്ളപ്പോൾ വർധിച്ച കൂലിയും വളത്തിന്റെ വിലവർധനയും കാരണം ഉൽപാദനച്ചെലവ് വളരെയധികം വർധിച്ചു. കശുമാവ് കൃഷിക്ക് സബ്സിഡി നൽകണമെന്നും കശുമാമ്പഴത്തിൽനിന്ന് (കാഷ്യൂ ആപ്പിൾ) വീര്യം കുറഞ്ഞ ഗോവ മോഡൽ ഫെനിയും സോഫ്റ്റ് ഡ്രിങ്കും ഉണ്ടാക്കുന്നതിന് അനുമതി നൽകണമെന്നും ജില്ലയിലെ കശുവണ്ടിക്ക് ഭൗമസൂചിക സർട്ടിഫിക്കറ്റ് നൽകി കണ്ണൂർ ബ്രാൻഡ് കശുവണ്ടി മാർക്കറ്റിൽ ഇറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ജില്ലയിൽ കശുവണ്ടി ഫാക്ടറി തുടങ്ങുന്നതിന് നടപടി ഉണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.