നവീകരണം അവസാന ഘട്ടത്തിലേക്ക്; കല്ലുംകടവ് പാലം തുറന്നു

Mail This Article
പത്തനാപുരം ∙ നവീകരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന പുനലൂർ–മുവാറ്റുപുഴ പാതയിലെ കൊല്ലം–പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുംകടവ് പാലം തുറന്നു നൽകി . കെ.ബി.ഗണേഷ്കുമാർ എംഎൽഎയാണ് പാലം തുറന്നു നൽകിയത്.
ഇതോടെ അപകടാവസ്ഥയിലുള്ള പഴയ പാലം ഉപേക്ഷിക്കും. മലയോര മേഖലയിലെ തന്ത്രപ്രധാനമായ പാലമാണ് കല്ലുംകടവ് വലിയ തോടിനു കുറുകെയുള്ള പാലം. ആര്യങ്കാവ് വഴി ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ചരക്കുവാഹനങ്ങൾ ഉൾപ്പെടെ കോട്ടയം, ആലപ്പുഴ, കൊച്ചി ഭാഗങ്ങളിലേക്ക് പോകുന്നത് ഈ പാലത്തിലൂടെയാണ്. ശബരിമല തീർഥാടകരുടെ പ്രധാന പാതയുടെ ഭാഗം കൂടിയാണ് പാലം.

പഴയ പാലം പാർക്ക് ആയി മാറും
അപകടാവസ്ഥയിലുള്ള കല്ലുംകടവ് പഴയ പാലം പാർക്ക് ആക്കി മാറ്റും. ഓപ്പൺ ജിംനേഷ്യം ഉൾപ്പെടെ സ്ഥാപിച്ച്, പാർക്ക് ആക്കി മാറ്റാനാണ് ശ്രമമെന്ന് ഗണേഷ്കുമാർ എംഎൽഎ പറഞ്ഞു. പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാഥമിക ചർച്ച നടത്തിയെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസിയും പറഞ്ഞു.
പുനലൂർ ടിബി ജംക്‌ഷനിൽ ഡിവൈഡർ നിർമാണം തുടങ്ങി
പുനലൂർ ∙ ഒടുവിൽ പുനലൂർ ടിബി ജംക്‌ഷനിൽ ഡിവൈഡർ നിർമാണം തുടങ്ങി. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ നിന്നു പുനലൂർ – മൂവാറ്റുപുഴ കെഎസ്ടിപി ഹൈവേ ആരംഭിക്കുന്ന ഭാഗമാണ് ഇവിടം. പത്തനംതിട്ട ഭാഗത്തു നിന്നു വന്നുചേരുന്ന റോഡ് ഫലത്തിൽ ദേശീയപാതയിൽ നാലുവരി ബന്ധിക്കുകയാണ്. ഡിവൈഡർ നിർമിക്കുന്ന സ്ഥലം കണക്കാക്കി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്ഥാനം മാറ്റി നേരത്തെ പണികൾ തുടങ്ങിയിരുന്നു.

ടിബി ജംക്‌ഷന്റെ മുഖഛായ മാറുന്ന തരത്തിലുള്ള സിഗ്നൽ സംവിധാനവും ദിശാസൂചക ബോർഡുകളും വെളിച്ച സംവിധാനവും ആണ് ഇവിടെ ഒരുങ്ങുന്നത്. മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ശാസ്ത്രീയമായ നടപ്പാതയും കൈവരിയും സ്ഥാപിച്ചു തുടങ്ങിയതും ടിബി ജംക്‌ഷനിൽ നിന്നാണ്.
നേരത്തെ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന കൂറ്റൻ ചരക്കു ലോറികൾ ഇവിടെ ഉണ്ടായിരുന്ന ഒറ്റവരി പാതയിലൂടെ വേഗത്തിൽ എത്തുന്നത് അപകടങ്ങൾ വരുത്തി വച്ചിരുന്നു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിയന്ത്രിത വേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതിനും കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകുന്നതിനും പുതിയ സംവിധാനം ഉപകരിക്കും.
വിനോദസഞ്ചാര സംഘങ്ങളും സ്കൂളിൽ നിന്നുള്ള വിദ്യാർഥി സംഘങ്ങളും തൂക്കുപാലം കാണാൻ എത്തുമ്പോൾ ഈ ഭാഗത്തു നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റോഡ് മുറിച്ച് കടന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും മറ്റും സുരക്ഷിത പാത ഒരുക്കുന്നതോടെ ഇവിടെ അപകടരഹിതമായ മേഖലയാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. 95%ത്തിൽ അധികം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ പാത കമ്മിഷൻ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
പട്ടണത്തിലെ പ്രധാനമായ കേന്ദ്രമാണ് ടിബി ജംക്‌ഷൻ. തമിഴ്നാട് കഴിഞ്ഞാൽ പ്രധാന അതിർത്തി പട്ടണം എന്ന നിലയിൽ സംസ്ഥാനാന്തര പാത വന്നുചേരുന്ന ഭാഗമാണ് ഇവിടം. ശബരിമല സീസണിൽ ‘മിനി പമ്പ’ എന്നറിയപ്പെടുന്ന ഈ ഭാഗം പ്രധാന ഇടത്താവളം കൂടിയാണ്. പൊതുമരാമത്ത് അതിഥിമന്ദിരവും പൊതുമരാമത്ത് സമുച്ചയവും കല്ലടയാറിന്റെ തീരത്തെ ഡിടിപിസി സ്നാന ഘട്ടവും പുനലൂർ തൂക്കുപാലവും ഒന്നര നൂറ്റാണ്ടോളം വഴക്കമുള്ള പൈതൃക സ്മാരകമായ മുസാവരി ബംഗ്ലാവും സ്ഥിതി ചെയ്യുന്നതും സമീപത്താണ്.