ആർപ്പൂക്കര ബസ് സ്റ്റാൻഡ് നവീകരിക്കുന്നു

Mail This Article
ഗാന്ധിനഗർ∙ ആർപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റാൻഡിനുള്ളിലെ തകർന്നു കിടന്ന റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലിയാണ് ആരംഭിച്ചത്. 50 ലക്ഷം രൂപ മുടക്കിയാണ് കോൺക്രീറ്റിങ് നടത്തുന്നത്. ഒരു മാസത്തിനകം നവീകരണം പൂർത്തീകരിക്കും.
പണി പൂർത്തിയാകുന്നതുവരെ ബസുകൾക്ക് വന്നു പോകാൻ സ്റ്റാൻഡിനു താഴെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാർക്കിങ് ഏരിയയിൽ സൗകര്യം ഒരുക്കി. ഇവിടെയുണ്ടായിരുന്നു ഓട്ടോറിക്ഷാ സ്റ്റാൻഡ് ധന്വന്തരിക്കു സമീപം എംസി റോഡിലേക്കും, ടാക്സി സ്റ്റാൻഡ് ബിഎസ്എൻഎൽ ഓഫിസിനു സമീപം റോഡരികിലേക്കും മാറ്റി.
പൊലീസ്, പിഡബ്ല്യുഡി, പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് തടസ്സം ഉണ്ടാകാത്ത രീതിയിൽ പുതിയ ക്രമീകരണം ഉണ്ടാക്കിയത്. നിർമാണം പൂർത്തിയാകുന്നതുവരെ ഗതാഗത ക്രമീകരണങ്ങൾക്കായി ഹോം ഗാർഡുകളെയും റോഡിൽ നിയോഗിച്ചു. നവീകരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ആർപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് നിർവഹിച്ചു.
ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനായി 1.30 കോടി രൂപയുടെ പ്രൊജക്ട് വച്ചിട്ടുണ്ടെന്നും ഇതിൽ ഒരു കോടി രൂപ എംപി ഫണ്ടും ബാക്കി ഗ്രാമപ്പഞ്ചായത്തിന്റെ ഫണ്ടും ആണെന്നും ദീപ ജോസ് പറഞ്ഞു. ഇരു നിലകളിലായി 40 മുറികൾ ഉൾപ്പെടുന്നതാണ് ഷോപ്പിങ് കോംപ്ലക്സ് പദ്ധതി. സാങ്കേതിക അനുമതി ലഭിച്ചാലുടൻ പദ്ധതി ആരംഭിക്കുമെന്നും അവർ പറഞ്ഞു. വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്, അംഗങ്ങളായ റോസ്‌ലി ടോമിച്ചൻ, ലൂക്കോസ് ഫിലിപ് തുടങ്ങിയവർ പ്രസംഗിച്ചു.