തിരുനക്കരയിലേക്ക് വരൂ... പൂരം കാണാം, മേളം കേൾക്കാം; ഇന്ന് തിരുനക്കര പൂരം

Mail This Article
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്നു തിരുനക്കരപ്പൂരം അരങ്ങേറും. വൈകിട്ട് നാലിന് 22 ആനകൾ ക്ഷേത്രമൈതാനത്തിന് ഇരുവശവുമായി അണിനിരക്കും. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് ദീപം തെളിക്കും. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ 111 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം. ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിൽ തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. ഗണപതികോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാജൻ ദേവിയുടെ തിടമ്പേറ്റും. സമീപക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ ഇന്നു രാവിലെ 9നു തിരുനക്കര ക്ഷേത്രമുറ്റത്ത് എത്തിച്ചേരും. കോട്ടയം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണം.

പൂരം കാണാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്
ക്ഷേത്രമൈതാനത്തെ ശിവശക്‌തി ഓഡിറ്റോറിയം, ക്ഷേത്രത്തിനു മുന്നിലെ പടിക്കെട്ട് എന്നിവിടങ്ങളിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും മാത്രമാണു പ്രവേശനം. മൈതാനം പൂർണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും. ക്ഷേത്രമൈതാനത്തേക്കുള്ള എല്ലാ കവാടങ്ങളും തുറന്നിടും. ക്ഷേത്ര ഉപദേശക സമിതി, ജില്ലാ ഭരണകൂടം, പൊലീസ്, ദേവസ്വം ബോർഡ് എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണം.പൂരത്തിന്റെ നിയന്ത്രണങ്ങൾക്കായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അമ്പലത്തിന്റെ സമീപപ്രദേശങ്ങളിൽ അനധികൃത വാഹന പാർക്കിങ് നിരോധിച്ചു. മഫ്തി പൊലീസിനെയും കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
പൂരത്തിന് അണിനിരക്കുന്ന ഗജവീരൻമാർ
കിഴക്കൻ ചേരുവാരം
(ഗണപതികോവിലിനു സമീപം)
പാമ്പാടി രാജൻ (തിടമ്പ്), വേമ്പനാട് വാസുദേവൻ, അക്കാവിള വിഷ്ണുനാരായണൻ, ഉണ്ണിപ്പള്ളി ഗണേശൻ, മീനാട് വിനായകൻ, ഉഷശ്രീ ശങ്കരൻകുട്ടി,പാമ്പാടി സുന്ദരൻ, ചൈത്രം അച്ചു, വേമ്പനാട് അർജുനൻ, തടത്താവിള രാജശേഖരൻ, തോട്ടയ്ക്കാട് രാജശേഖരൻ.
പടിഞ്ഞാറൻ ചേരുവാരം
(ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം)
തൃക്കടവൂർ ശിവരാജു (തിടമ്പ്), കരിമണ്ണൂർ ഉണ്ണി, കല്ലുത്താഴെ ശിവസുന്ദർ, അരുണിമ പാർഥസാരഥി, തോട്ടയ്ക്കാട് കണ്ണൻ, കിരൺ നാരായണൻകുട്ടി,ഈരാറ്റുപേട്ട അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, മീനാട് കേശു, ചുരൂർമഠം രാജശേഖരൻ, കുന്നുമേൽ പരശുരാമൻ.
കയറാം, ഓർമകളുടെ പടവുകൾ; പഴയകാലത്തെ ഉത്സവക്കാഴ്ചയിലേക്ക് മനസ്സു പായിച്ച് സംവിധായകൻ ജയരാജ്.
ശ്രീകോവിലിലേക്കുള്ള പടികൾക്കാണ് സോപാനം എന്നു പറയുന്നത്. പക്ഷേ, തിരുനക്കര ദേവന്റെ സോപാനം, മൈതാനത്തുനിന്ന് അമ്പലത്തിലേക്കു നടന്നുകയറുന്ന പടവുകൾ ആണെന്നാണ് എന്റെ തോന്നൽ. ആ പടികൾ സോപാനതുല്യമാണ്. എല്ലാ മതത്തിലുള്ളവരും ആ പടവുകളിൽ ഒരിക്കലെങ്കിലും ഇരുന്നിട്ടുണ്ട്. അല്ലെങ്കിൽ നടന്നുകയറിയിട്ടുണ്ട്. പടവുകളിൽ ഇരുന്നു സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്, അല്ലെങ്കിൽ സ്വപ്നങ്ങളെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. പടവുകളിൽ ഇരുന്നു കോട്ടയം നഗരത്തിന്റെ ഭംഗി മുഴുവൻ ആസ്വദിച്ചിട്ടുണ്ട്. ഉത്സവത്തിന്റെ ലഹരി മുഴുവൻ അവർ അറിഞ്ഞിട്ടുണ്ട്. ആ പടവുകൾ അദ്ഭുതം തോന്നിക്കുന്ന സോപാനതുല്യമാണ്. തിരുനക്കര അമ്പലത്തിലേക്കു കയറുമ്പോൾ മൈതാനത്തുനിന്നു തുടങ്ങുന്ന പടവുകളാണ് എന്നും ഓർമയിൽ തെളിയുന്നത്.

തിരുനക്കര കൊച്ചുകൊമ്പനെക്കുറിച്ചുള്ള ഓർമകളും ഉത്സവകാലത്ത് അലങ്കരിക്കുന്ന, മനോഹരമായ ദൃശ്യങ്ങളും, മൈതാനം നിറയുന്ന കടകളും രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന കലാപരിപാടികളും; അന്നും എന്നും തിരുനക്കരയിൽ പ്രാധാന്യം കലാപരിപാടികൾക്കായിരുന്നു. തിരുനക്കരയുത്സവം കോട്ടയത്തിന്റെ ഉത്സവമായിട്ട് ഏറ്റെടുത്ത് ഒന്നിച്ച് ആഘോഷിക്കുകയാണ്. രാത്രിയിൽ മൈതാനം നിറഞ്ഞുകവിഞ്ഞ് സെൻട്രൽ ജംക്‌ഷൻ വരെ നിറഞ്ഞു നിൽക്കും ആൾക്കൂട്ടം. ആബാലവൃദ്ധം ജനങ്ങളും പടവുകളിൽ ഇരുന്ന് കലാപരിപാടികൾ ആസ്വദിക്കും. ആദ്യം തന്നെ നമ്മൾ സ്ഥലം പിടിക്കാൻ നോക്കുന്നത് ആ പടവുകളിലാണ്. കോട്ടയത്തിന്റെ ആംഫി തിയറ്ററാണ് ഈ പടവുകൾ!
മഹാരഥന്മാരായ ചലച്ചിത്ര സംവിധായകർ അരവിന്ദനും ജോൺ ഏബ്രഹാമും ഉൾപ്പെടെയുള്ള ഒരുപാടുപേർ ഈ പടവുകളിലിരുന്നു സിനിമകളെക്കുറിച്ചു സ്വപ്നം കണ്ടിട്ടുണ്ട്. കോട്ടയത്തിന്റെ വിപ്ലവകാരികളായ നേതാക്കൾ സ്വപ്നങ്ങൾ നെയ്തിട്ടുണ്ട്. ഒട്ടുമിക്ക വിദ്യാർഥികളും ഒരിക്കലെങ്കിലും ആ പടവുകളിൽ ഇരുന്ന് ജീവിതത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും ചർച്ച ചെയ്തിട്ടുണ്ടാകും. പണ്ട് പടവുകൾക്കു മുന്നിൽ വിശാലമായ വലിയ ദൂരത്തിലുള്ള സ്റ്റേജ് ആണ് കാണുന്നത്. ചുറ്റും നിറഞ്ഞു നിൽക്കുന്ന ജനങ്ങളും. അതിന്റെ ഓരങ്ങളിൽ മുഴുവൻ ഉത്സവ വാണിഭക്കാരും. അതിന്റെ ശബ്ദങ്ങളും. ഇന്നത്തെ ഓഡിറ്റോറിയം അന്നില്ല. അതിന്റെ ഇടയിലൂടെ നീങ്ങുന്ന അമ്പലക്കാളയെ ഞാൻ കണ്ടിട്ടുണ്ട്.
നഗരത്തിന്റെ ഭാഗമായിരുന്നു തടിച്ചു കൊഴുത്ത അമ്പലക്കാളകൾ. ഗുരുവായൂരിലെ ആനകളെപ്പോലെ ഇവിടെ കോട്ടയത്തിന്റെ പ്രശസ്തമായ കാളകൾ. അവയെ മഹാദേവന്റെ കാളകളായി ജനം അംഗീകരിച്ചിരുന്നു. ചെല്ലുന്ന കടകളിൽ നിന്നെല്ലാം അവയ്ക്ക് പഴങ്ങളും പച്ചക്കറികളും കൊടുത്തിരുന്നു. പിന്നീട് എല്ലാറ്റിനെയും മാറ്റി. ലോകത്തെ മഹാനഗരങ്ങളിലൊക്കെ സ്ക്വയറുകൾ ഉണ്ടാകും. അവയാകും ആ നഗരത്തിന്റെ കേന്ദ്രബിന്ദു. കോട്ടയത്തിന്റെ കേന്ദ്രബിന്ദു ഈ കുന്നാണ്, ശിവചൈതന്യം നിറഞ്ഞ തേവരുടെ ഉയർന്ന സ്ഥലം. അവിടെ നിന്നു താഴോട്ട് കോട്ടയം. എല്ലാവർക്കും താങ്ങും തണലായും തുണയായും തിരുനക്കര തേവർ. പിന്നിൽ തേവരും, മുന്നിൽ വിശാലമായ ലോകവും.
തിരുനക്കരയപ്പന്റെ ആറാട്ട് എഴുന്നള്ളത്ത്: അമ്പലക്കടവിലും വയസ്കര ഇല്ലത്തും
സ്വയംഭൂവായ തിരുനക്കരയപ്പൻ ഉത്സവകാലത്ത് രണ്ടു സ്ഥലങ്ങളിൽ മാത്രമേ നേരിട്ട് എഴുന്നള്ളുന്നുള്ളൂ. മകളായി സങ്കൽപിക്കുന്ന കാരാപ്പുഴ അമ്പലക്കടവ് ദേവിയുടെ സന്നിധിയിൽ ആറാട്ടിനും തിരിച്ചെഴുന്നള്ളിപ്പിനു വയസ്കര ഇല്ലത്തും.അമ്പലക്കടവ് ക്ഷേത്രക്കുളത്തിൽ സപ്തനദികളെയും ആവാഹിച്ച്, തീർഥത്തിൽ തിരുനക്കരയപ്പന്റെ ആറാട്ട്. തന്ത്രിയും പരിവാരങ്ങളും മുങ്ങിക്കയറും.അമ്പലക്കടവിൽ ആറാട്ട് എഴുന്നള്ളിപ്പ് പ്രദക്ഷിണം വയ്ക്കില്ല. നേരെ ആറാട്ടുകടവിലേക്ക്. ആറാട്ട് കഴിഞ്ഞ് ബലിക്കൽപുരയിൽ അൽപം വിശ്രമം. തുടർന്നു തിരിച്ചെഴുന്നള്ളിപ്പ്. ഇതാണ് ചിട്ട.

ആചാരത്തനിമ കൈവിടാതെ വയസ്കരയിൽ
അഷ്ടവൈദ്യപാരമ്പര്യത്തിൽപെട്ട കുടുംബമാണ് വയസ്കര ഇല്ലം. ഇല്ലത്തെ ഇപ്പോഴത്തെ കാരണവർ വി.എ.നീലകണ്ഠൻ മൂസിന്റെ (76) മുത്തച്ഛന്റെ അച്ഛൻ മൂസാണ് തിരുനക്കരയപ്പന്റെ കാളയെ ചികിത്സിച്ചതെന്നാണ് ഐതിഹ്യം.തിരുനക്കര തേവരുടെ കാളയ്ക്ക് ചില അവസരങ്ങളിൽ നീരുവന്നു പൊട്ടുന്ന അസുഖം ഉണ്ടാകാറുണ്ടായിരുന്നു. പല വൈദ്യന്മാരും ചികിത്സിച്ചിട്ടും ഭേദമാകാതെവരികയും പിന്നീട് വയസ്കരയിലെ മൂസ് എത്തി മരുന്നു നൽകി ഭേദമാക്കുകയും ചെയ്തു. ഇതിന്റെ നന്ദിസൂചകമായി ആറാട്ട് തിരിച്ചെഴുന്നള്ളത്തിൽ തിരുനക്കരയപ്പൻ വയസ്കരയിലേക്ക് എഴുന്നള്ളുന്നതു പതിവായിയെന്ന് ഐതിഹ്യമാലയിലും മറ്റും പറയുന്നുണ്ടെന്ന് സിൻഡിക്കറ്റ് ബാങ്ക് റിട്ട. ചീഫ് മാനേജരായ നീലകണ്ഠൻ മൂസ് പറഞ്ഞു. ഇപ്പോഴത്തെ വയസ്കര മാളികയ്ക്ക് 106 വർഷത്തെ പഴക്കമുണ്ട്. തൊട്ടടുത്തുള്ള നാലുകെട്ടിനു 300 വർഷത്തെ പഴക്കം കണക്കാക്കുന്നു.
ഓർമകളിൽ തിടമ്പേറ്റി; തിരുനക്കര കൊച്ചുകൊമ്പൻ; ആത്മജവർമ തമ്പുരാൻ
52 വർഷം. തിരുനക്കരയിലെ ഗജവീരൻ കൊച്ചുകൊമ്പൻ ചരിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടിട്ടും അവനെക്കുറിച്ചുള്ള ഓർമകൾ ആലവട്ടവും വെഞ്ചാമരവും വീശി നിൽക്കുന്നു. തിരുനക്കരയപ്പന്റെ തിടമ്പേറ്റിയിരുന്ന തിരുനക്കര കൊച്ചുകൊമ്പൻ (52) 1973 ജൂലൈ രണ്ടിനാണ് ആനപ്രേമികളെ കണ്ണീരിലാഴ്ത്തി വിടചൊല്ലിയത്. ‘മാന്നാനം – അമലഗിരി ഭാഗത്ത് എഴുന്നള്ളിപ്പിനു പോയതാണ്. തിരികെ വരുംവഴി വല്ലായ്ക തോന്നി. റോഡിൽ നിന്നു തൊട്ടടുത്ത പറമ്പിലേക്കു കയറി. ഒരു കാൽ മടക്കി കിടക്കാൻ ശ്രമിച്ചു. തൊട്ടടുത്തുള്ള വീടിന്റെ ഭിത്തി തകരുമെന്നു മനസ്സിലാക്കിയിട്ടാകണം, മറുവശത്തേക്കാണ് കൊച്ചുകൊമ്പൻ ചരിഞ്ഞത്.

അവസാന നിമിഷത്തിൽ പോലും ആർക്കും ഉപദ്രവമില്ലാതെ അവൻ കടന്നുപോയി.’ തിരുനക്കര തടത്തുംകുഴി ടി.ജി.ചന്ദ്രസേനൻ (ശിവസ്വാമി–84) ഇതുപറയുമ്പോൾ പ്രൗഢിയും സൗമ്യതയും തിടമ്പേറ്റിയ പഴയകാല എഴുന്നള്ളിപ്പു കാലം കൂടിയാണ് ഓർമകളിൽ നിറയുന്നത്.കൊച്ചുകൊമ്പൻ ചരിയുന്നതിനും വർഷങ്ങൾക്കു മുൻപ് രണ്ടുതവണ മദപ്പാടുണ്ടായി. ഒരു തവണ താഴത്തങ്ങാടിയിലേക്കാണ് ഓടിയത്. അവിടെ ഒരു മുസ്‍ലിം തറവാട്ടിന്റെ മുറ്റത്ത് നിലയുറപ്പിച്ചു. പൊലീസും തഹസിൽദാരും മയക്കുവെടിവയ്ക്കുന്നതിനുള്ള ഉത്തരവുമായി എത്തി. ആ തറവാട്ടിലെ മുതിർന്ന സ്ത്രീ സമ്മതിച്ചില്ല. വീട്ടുമുറ്റത്തു വച്ച് വെടിവയ്ക്കാൻ പറ്റില്ലെന്നു പറഞ്ഞ് അവർ വലിയ ചെമ്പിൽ ആനയ്ക്കു വെള്ളം കൊടുത്തു.
പിന്നീട് പാപ്പാന്മാർ എത്തി കൊച്ചുകൊമ്പനെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയായിരുന്നു. എഴുന്നള്ളിപ്പിനു ശേഷം ക്ഷേത്രവളപ്പിൽ നിന്നു മാറ്റുന്നതിനിടെ കൊച്ചുകൊമ്പൻ അബദ്ധത്തിൽ രാമൻ നായർ എന്ന പാപ്പാന്റെ കാലിൽ ചവിട്ടി. ‘ചതിച്ചല്ലോടാ’ എന്നു പറഞ്ഞ് പാപ്പാൻ വേലായുധൻ പൊട്ടിക്കരഞ്ഞു. കൊച്ചുകൊമ്പൻ ഉടൻതന്നെ പാപ്പാനെ കോരിയെടുത്ത് ക്യാംപ് ഷെഡിൽ കൊണ്ടു കിടത്തി. ചിന്നം വിളിച്ച് നാട്ടുകാരെ കൂട്ടി. ഓടിക്കൂടിയവർ പാപ്പാന്റെ കാലിലെ മുറിവു കണ്ട് ആശുപത്രിയിലാക്കി. തിരുനക്കരയ്ക്കു ചുറ്റുമുള്ള വീടുകളിൽനിന്നു കൊച്ചുകൊമ്പനു തേങ്ങയും ശർക്കരയും കൊടുക്കുക പതിവായിരുന്നു.
ഇപ്പോഴത്തെ ചിൽഡ്രൻസ് ലൈബ്രറി കെട്ടിടം നിൽക്കുന്ന സ്ഥലത്ത് പണ്ട് കെ.പി.എസ്. മേനോന്റെ വീടായിരുന്നു. അവിടത്തെ ഗേറ്റ് രാവിലെ തുറന്നിടും. അമ്പലത്തിലെ ശീവേലി എഴുന്നള്ളിപ്പ് കഴിഞ്ഞാൽ കൊച്ചുകൊമ്പൻ നേരെ ഈ വീട്ടിലെത്തും. പലപ്പോഴും പാപ്പാൻ പോലും ഇല്ലാതെയാണ് ഈ യാത്ര. ഒരു പാത്രം നിറയെ തേങ്ങക്കഷണങ്ങൾ അവിടെ കൊച്ചുകൊമ്പനായി കരുതിയിരിക്കും. അന്ന് അവിടെ ബിസിനസുകാരനായ രാജഗോപാൽ അയ്യങ്കാർ ആണ് താമസം. ആനക്കമ്പം ഉള്ള ഒരുപറ്റം ആൾക്കാർ അന്നും ഇന്നും തിരുനക്കരയുടെ സവിശേഷതയാണെന്നു കൺസ്യൂമർ ഫെഡ് റിട്ട. ഉദ്യോഗസ്ഥനും ബിസിനസുകാരനും ഗുരുസ്വാമിയുമായ ചന്ദ്രസേനൻ പറഞ്ഞു.