സൗഹൃദം പുതുക്കലിന്റെ ഈദ് ആഘോഷം

Mail This Article
ഏകദൈവാരാധനയ്ക്ക് നിർമിച്ച ആലയമാണിത്. അറേബ്യയിലെ ഒരു പട്ടണമായ മക്കയിലെ ഈ വീടിന്റെ പേര് കഅബ. ഇവിടേക്ക് തുല്യതയില്ലാത്ത ത്യാഗത്തിന്റെ സ്മരണ പുതുക്കാനും പാപങ്ങൾ കഴുകി കളഞ്ഞ് ജീവിതശുദ്ധി ഉറപ്പു വരുത്തുവാനും അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി വിശ്വാസികൾ സംഗമിക്കുന്നു. ദേഹേച്ഛയേക്കാൾ വലുത് ദൈവേച്‌ഛയാണെന്നുറപ്പു വരുത്തി ഇബ്രാഹിം നബിയുടെയും ഹാജറ ബീവിയുടെയും മകൻ ഇസ്മായിൽ നബിയുടേയും ജീവിതം പകർത്തി സ്വർഗ പ്രാപ്തി നേടാനാണ് ഈ തീർഥാടനം. നമുക്ക് ഇബ്രാഹിമുകളാകാം. നമുക്ക് ഇസ്മായിലുകളാകാം, നമുക്ക് ഹാജറാ ബീവിമാരാകാം. അല്ലാഹുവിന്റെ മാർഗത്തിൽ ഒരുമിച്ച് നീങ്ങാം.അബ്രഹത്തും ആനപ്പടയും കഅബാലയത്തെ തകർക്കാൻ ശ്രമിച്ച് സ്വയം തകർന്ന സംഭവത്തെ സ്മരിക്കാം. വിശ്വാസ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നമുക്കും മനസ്സു കൊണ്ട് പങ്കുചേരാം.

എല്ലാവരുടെയും വിശുദ്ധ ഹജ് കർമം അല്ലാഹു സ്വീകരിക്കുമാറാകട്ടെ
യൗവനത്തിൽ തന്നെ ആദ്യ ഹജ് നിർവഹിക്കാൻ കഴിഞ്ഞതിന്റെ ഓർമകൾ ഇവിടെ പങ്കു വയ്ക്കുന്നു. വലിയവനെന്നോ ചെറിയവനെന്നോ ദാരിദ്രനെന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ സൗഹൃദം പുതുക്കുകയാണ് ഈദിന്റെ സന്ദേശം. പഴയ കാലത്തെ ഓർമപ്പെടുത്തലുകൾ ഇന്ന് പരിഷ്കാരങ്ങൾക്ക് വഴി മാറി. നമസ്കാരത്തിനു ശേഷം കുടുംബവീടുകൾ സന്ദർശിച്ച് പെരുന്നാൾ ആശംസകൾ കൈമാറുന്നു. ഇന്ന് പലരും അത് വാട്സാപിലൊതുക്കി ബന്ധങ്ങളെ ചുരുക്കുന്നു. പെരുന്നാളിന് ദിവസങ്ങൾക്കു മുൻപേ സ്ത്രീകളും പെൺകുട്ടികളും കയ്യിൽ മൈലാഞ്ചി അണിഞ്ഞ് ആഘോഷത്തെ വരവേറ്റ് കഴിഞ്ഞു. കാലം മാറിയതോടെ ഭക്ഷണത്തിലും മാറ്റങ്ങളായി. ചോറും ബീഫും മോരുകറിയും ഇന്ന് കുഴിമന്തിക്കും ബിരിയാണിക്കും കബ്സക്കും വഴിമാറി.
കെട്ടിയുണ്ടാക്കിയ പാനീസുകളുമായി ആൺകുട്ടികൾ പെരുന്നാൾ തലേന്ന് രാത്രിയിൽ വീടുകൾ കയറി തക്ബീർ ചൊല്ലിയിരുന്നത് ഇന്ന് പേരിനു മാത്രമായി. നോമ്പ് പെരുന്നാളിന്റെ അത്രയും സജീവമല്ലെങ്കിലും കോവിഡ് പ്രതിസന്ധിക്കു ശേഷം ഉണർവിന്റെ ലക്ഷണങ്ങളുമായി വിപണികളും സജീവമായി. മനുഷ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാകേണ്ടതിന്റെ ആഹ്വാനങ്ങളാണ് ആഘോഷങ്ങൾ നമുക്ക് പകർന്നു നൽകുന്നത്. മാനവ സ്നേഹവും സഹോദര്യവും മതനിരപേക്ഷതയും ഇഴ ചേരുന്നതാവട്ടെ ആഘോഷങ്ങൾ എന്ന് പെരുന്നാളിന്റെ പവിത്രമായ ഈ സന്ദർഭത്തിൽ നമുക്ക് പ്രത്യാശിക്കാം.